ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് അദാനി ഗ്രൂപ്പ് മറുപടി നല്‍കി

മുംബൈ- അദാനി ഗ്രൂപ്പിന്റേത് പെരുപ്പിച്ച് കാണിച്ച കണക്കുകളാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ദിവസങ്ങള്‍ക്കുശേഷം മറുപടി. ഇന്ത്യന്‍ നിയമങ്ങള്‍ മനസിലാക്കാതെ ദുരുദേശത്തോടെ തയ്യാറാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നാണ് അദാനി ഗ്രൂപ്പിന്റെ കുറ്റപ്പെടുത്തല്‍. 

ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് 413 പേജുകളുള്ള വിശദമായ മറുപടിയാണ് അദാനി ഗ്രൂപ്പ് നല്‍കിയത്. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പിഴവുകളും പരസ്പരവൈരുധ്യവങ്ങളും ഒന്നുകില്‍ മന:പൂര്‍വമായി സംഭവിച്ചതോ അല്ലെങ്കില്‍ പൂര്‍ണമായ അജ്ഞതയില്‍ നിന്നുണ്ടായതോ ആണെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. തെറ്റായ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിന് പല പൊതുരേഖകളേയും ഹിന്‍ഡന്‍ബര്‍ഗ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഉദ്ധരിക്കുകയും കൃത്രിമമായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമവും അക്കൗണ്ടിംഗ് തത്വങ്ങളും അവഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

റിപ്പോര്‍ട്ടിലൂടെ 88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരുന്നത്. ഇതില്‍ 65 ചോദ്യങ്ങളുടേയും മറുപടി വളരെ കൃത്യമായി അദാനി പോര്‍ട്ട്‌ഫോളിയോ കമ്പനികള്‍ വെബ്‌സൈറ്റുകളില്‍ നേരിട്ട് തന്നെ നല്‍കിയിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ മറുപടി. അവശേഷിക്കുന്ന 23 ചോദ്യങ്ങളില്‍ 18 എണ്ണം അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവയല്ല. അതെല്ലാം പൊതു ഓഹരി ഉടമകളുമായും മൂന്നാം കക്ഷികളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്. ബാക്കിയുള്ള അഞ്ച് ചോദ്യങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

Latest News