Sorry, you need to enable JavaScript to visit this website.

ലോക ധനാഢ്യരുടെ പട്ടികയിലും അദാനിക്ക് ക്ഷീണം, ഒറ്റയടിക്ക് ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

ന്യൂദൽഹി-സാമ്പത്തിക തട്ടിപ്പു പുറത്തുവന്നതോടെ ലോക സമ്പന്നരുടെ പട്ടികയിൽനിന്ന് ഗൗതം അദാനി കൂപ്പുകുത്തി. ലോകത്തിലെ ധനാഢ്യരിൽ മൂന്നാം സ്ഥാനമുണ്ടായിരുന്ന അദാനി നിലവിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആമസോൺ മേധാവി ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കൻ വ്യവസായി ലാറി എലിസണാണ് നിലവിൽ നാലാം സ്ഥാനത്തുള്ളത്. ബെർണാഡ് ആർണോൽട്ടാണ് ഒന്നാം സ്ഥാനത്ത്. ടെക് ഭീമൻ എലോൺ മസ്‌ക് രണ്ടാം സ്ഥാനത്ത് തുടരുന്നു. 
ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നിൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് അദാനി വീണു. ഫോബ്സിന്റെ കണക്ക് പ്രകാരം 19 ശതമാനത്തിന്റെ ഇടിവാണ് അദാനിക്ക് സംഭവിച്ചത്. ഫോബ്‌സിന്റെ 2022 ഡിസംബറിലെ കണക്ക് പ്രകാരമായിരുന്നു അദാനി ലോകധനികരിൽ മൂന്നാം സ്ഥാനം നേടിയത്.
    നികുതി വെട്ടിപ്പും കള്ളക്കമ്പനികളും അടക്കം ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. 46,000 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലായി അദാനി നേരിട്ടത്. ഇതേ നിലതുടരുകയാണ് ഓഹരിവിപണിയിൽ. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിൻറെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ 338 പോയിന്റും, നിഫ്റ്റിയിൽ 65 പോയിന്റുമാണ് ഇടിവ് നേരിട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീൻ എനർജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികൾക്ക് 10.73 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. 2020 മാർച്ചിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്നാൽ, തിരിച്ചടികൾ ഉണ്ടാകുന്ന സമയത്ത് തന്നെ അദാനി എന്റർപ്രൈസസ് തുടർ ഓഹരി സമാഹരണവുമായി (എഫ്പിഒ) മുന്നോട്ട് പോകുകയാണ്. 20,000 കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണ് എഫ്പിഒ നടത്തുന്നത്.
    യു.എസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികൾ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വർഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ഹിൻഡൻബർഗിന്റെ അവകാശവാദം.
    ബുധനാഴ്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിലെ വിശദാംശങ്ങൾ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് തന്നെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഷെയറുകൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്.
 

Latest News