Sorry, you need to enable JavaScript to visit this website.

ദുരന്തം വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനുട്ട് ബാക്കിനിൽക്കേ; 40 മൃതദേഹം കണ്ടെടുത്തു; തിരിച്ചറിഞ്ഞില്ല

പൊഖാറ (നേപ്പാൾ) - നേപ്പാളിലെ വിമാന ദുരന്തത്തിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 വിദേശികളാണുള്ളതെന്നാണ് പ്രാഥമിക വിവരം. അമ്പതിലേറെ നേപ്പാൾ സ്വദേശികൾക്കു പുറമെ നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം നാല് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.
 കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തി തീ വിഴുങ്ങുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 
 നൂറുകണക്കിന് പേർ വിമാനം തകർന്നുവീണ കുന്നിൻപുറത്ത് രക്ഷാപ്രവർത്തനത്തിലാണ്. വിമാനം കഷണങ്ങളായാണ് തകർന്നതെന്നും കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും കൃഷ്ണ ഭണ്ഡാരി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നേപ്പാളിലെ യെതി എയർലൈൻസ് നടത്തുന്ന ഇരട്ട എഞ്ചിൻ എ.ടി.ആർ 72 വിമാനത്തിൽ രണ്ട് ശിശുക്കളും നാല് ജീവനക്കാരും പത്തിലേറെ വിദേശ പൗരന്മാരും ഉൾപ്പെടെ 72 പേരുണ്ടായിരുന്നുവെന്ന് എയർലൈൻ വക്താവ് സുദർശൻ ബർതൗള പറഞ്ഞു.  വിമാനത്തിൽ ഉണ്ടായിരുന്നവരും മരിച്ചവരും ഓരോന്നും വ്യക്തമായി രേഖപ്പെടുത്തി അന്വേഷിച്ചുവരികയാണെന്ന് നേപ്പാൾ എയർപോർട്ട് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
 വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും രക്ഷാപ്രവർത്തകരും ജനക്കൂട്ടവും തടിച്ചു കൂടിയിരിക്കുകയാണ്. വിമാനം തകർന്ന് തീ പിടിച്ച് കട്ടിയുള്ള കറുത്ത പുക ഉയരുന്നതായി പ്രാദേശിക ടെലിവിഷൻ കാണിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു.
 എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ വിമാനയാത്ര ഏറെ ദുഷ്‌കരമാണ്. കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് വിമാനാപകടങ്ങൾക്ക് സാധ്യത കൂട്ടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

 വിമാനദുരന്തം ഉദ്ഘാടനം കഴിഞ്ഞ് 15ാം നാൾ; 16 മൃതദേഹം കണ്ടെടുത്തു, യാത്രക്കാരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 12 വിദേശികളും
പൊഖാറ (നേപ്പാൾ) -
നേപ്പാളിലെ വിമാനദുരന്തത്തിൽ 16 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി അധികൃതർ. നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരുമായി പറന്നുയർന്ന വിമാനം ഇന്ന് രാവിലെയാണ് തകർന്നുവീണ് അഗ്നിക്കിരയായത്. 
 നേപ്പാളിലെ കാസ്‌കി ജില്ലയിലെ പൊഖാറയിൽ പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ അഭ്യന്തര വിമാന സർവീസ് നടത്തിയ യെതി വിമാനം തകർന്നുവീണ് തീ പിടിക്കുകയായിരുന്നു. 
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് പൊഖാറ. വിഡിയോകളും ദൃശ്യങ്ങളും അനുസരിച്ച്, വിമാനത്തിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള തീവ്രമായ ശ്രമം തുടരുകയാണ്. അഗ്നിരക്ഷാ സംഘവും സൈന്യവും പോലീസും നാട്ടുകാരുമെല്ലാം സ്ഥലത്തെത്തി ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിലാണ്. 
 കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് അനുകൂല കാലാവസ്ഥയായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർ വിദേശികളാണെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു. 
 ചൈനയുടെ സഹായത്തോടെ നിർമിച്ച പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം 15 ദിവസം മുമ്പാണ് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ.
 നേപ്പാൾ താഴ്‌വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുന്നുവെന്നും  പൊഖാറ വിമാനത്താവളത്തിൽ ഇത് വളരെ പെട്ടെന്ന് ബാധിക്കുമെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂ പ്രകൃതിയനുസരിച്ച് നേപ്പാളിലെ വിമാനത്താവളങ്ങളിലെ യാത്ര അതീവ ദുഷ്‌കരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
 

Latest News