Sorry, you need to enable JavaScript to visit this website.

VIDEO - ഇവിടെ പെലെയും മറഡോണയുമുണ്ട്, തൊട്ടുനിൽക്കാം

ദോഹ- ഇതാ ഇവിടെ മറഡോണയും പെലെയുമുണ്ട്. മെസിയും നെയ്മാറും തൊട്ടുമ്മ വെച്ച ട്രോഫികളുമുണ്ട്.  ലോകകപ്പുകളിൽ മറഡോണയും പെലെയും അണിഞ്ഞ ജഴ്‌സിയുമുണ്ട്. ദോഹ മിഷൈരിബിലെ ഡൗൺടൗണിൽ കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ ആന്റ് കരീബിയൻ അസോസിയേഷൻ ഫുട്‌ബോൾ(കോൺകാകഫ്)സംഘടിപ്പിച്ച പ്രദർശനത്തിലാണ് ഇതിഹാസ താരങ്ങളുടെ പ്രതിമയും വസ്ത്രങ്ങളും ബൂട്ടും പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ കോപ അമേരിക്ക അടക്കം കോൺകാകഫിന് കീഴിലെ മുഴുവൻ ഫുട്‌ബോൾ മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫികളും പ്രദർശിപ്പിച്ചിട്ടുണ്ട്. 2021-ൽ അർജന്റീന അവകാശികളായ കോപ അമേരിക്ക ട്രോഫിയും ഇവിടെയുണ്ട്. കോപ അമേരിക്ക തുടങ്ങിയത് മുതൽ 2021 വരെ ജേതാക്കളായ രാജ്യങ്ങളുടെ പേരാണ് ഈ കപ്പിൽ മുദ്രവെച്ചിരിക്കുന്നത്. 1919-മുതൽ 2021 വരെ കോപ അമേരിക്ക ടൂർണമെന്റിൽ ജേതാക്കളായവരുടെ പേരാണ് കപ്പിലുള്ളത്. 
പ്രദർശനത്തിലെ പ്രധാന ആകർഷണം മറഡോണയും പെലെയും ധരിച്ച ജഴ്‌സികളാണ്. 1987-ൽ ജർമനിക്കെതിരെ കളിക്കുമ്പോൾ മറഡോണ ധരിച്ച ജഴ്‌സി ചില്ലുകൂട്ടിൽ പ്രദർശനത്തിനുണ്ട്.1969-ൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ മത്സരിക്കുമ്പോൾ പെലെ അണിഞ്ഞ ജഴ്‌സിയും ഇവിടെയുണ്ട്. ഇതിഹാസ താരങ്ങളുടെ വിയർപ്പും സന്തോഷവും കണ്ണീരുമണിഞ്ഞ വസ്ത്രങ്ങൾ. പെലെയുടെയും മറഡോണയുടെയും പൂർണകായ പ്രതിമയാണ് മറ്റൊരു ആകർഷണം. 
വേദിയുടെ പുറത്താണ് ട്രോഫികൾ സജ്ജമാക്കിയത്. പ്രദർശനം കാണാൻ നൂറു കണക്കിന് ആളുകൾ എത്തുന്നുണ്ട്.

Latest News