അര്‍ജന്റീന പുറംവാതിലില്‍, സൗദി സ്വപ്‌നത്തുമ്പില്‍

ദോഹ - ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളുടെ കരിയര്‍ ദുരന്തമായി അവസാനിക്കുമോ? അര്‍ജന്റീനയുടെയും ലിയണല്‍ മെസ്സിയുടെയും ആരാധകര്‍ നെഞ്ചിടിപ്പോടെ ദോഹയിലേക്ക് നോക്കുകയാണ്. ഇന്ന് മെക്‌സിക്കോക്കെതിരെ ജയിച്ചിട്ടില്ലെങ്കില്‍ ഒരു ലോകകപ്പ് നേടുകയെന്ന മെസ്സിയുടെ സ്വപ്‌നം കണ്ണീരില്‍ അവസാനിക്കും. 10 ലാ ലിഗ കിരീടങ്ങള്‍ക്കും ഏഴ് ബാലന്‍ഡോറിനും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കും ഒരു കോപ അമേരിക്ക കിരീടത്തിനുമൊന്നും ഒരു വിലയുമില്ലാതാവും. പോളണ്ടിനെതിരായ ആദ്യ മത്സരത്തില്‍ മെക്‌സിക്കൊ കളിച്ച രീതി സൂചനയാണെങ്കില്‍ വിജയം അര്‍ജന്റീനക്ക് ഒട്ടും എളുപ്പമാവില്ല. മത്സരത്തിന് മറ്റൊരു അന്തര്‍ധാരയുണ്ട്. അര്‍ജന്റീനയുടെ മുന്‍ കോച്ച് ജെറാഡൊ മാര്‍ടിനോയാണ് മെക്‌സിക്കൊ കോച്ച്. മെസ്സിയെയും കൂട്ടരെയും അദ്ദേഹത്തിന് കൈത്തലം പോലെ അറിയാം. 
മെസ്സിയുടെ അര്‍ജന്റീനയെ ആദ്യ കളിയില്‍ വകവരുത്തുകയും ഈ ലോകകപ്പില്‍ ആവേശത്തിന്റെ വൈദ്യുതി പ്രസരിപ്പിക്കുകയും ചെയ്ത സൗദി ഇന്ന് റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിനെ നേരിടും. ജയിച്ചാല്‍ സൗദി നോക്കൗട്ടിലെത്തും. ആദ്യ കളിയില്‍ സമനില വഴങ്ങിയ പോളണ്ടിന് വിജയം അനിവാര്യമാണ്. 
അവസാന ഏഴ് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടന്ന ടീമാണ് മെക്‌സിക്കൊ. ഏഴു തവണയും പ്രി ക്വാര്‍ട്ടറില്‍. അതില്‍ 2006 ലും 2010 ലും അവര്‍ കീഴടങ്ങിയത് അര്‍ജന്റീനയോടായിരുന്നു. മൂന്നു തവണ അര്‍ജന്റീനയെ നേരിട്ടപ്പോഴും മെക്‌സിക്കോക്ക് തോല്‍വിയായിരുന്നു. മാത്രമല്ല മെക്‌സിക്കൊ കോച്ചെന്ന നിലയില്‍ മാര്‍ടിനോ ഏറ്റവും വലിയ തോല്‍വി നേരിട്ടത് അര്‍ജന്റീനയോടാണ്. 2019 ല്‍ ലൗതാരൊ മാര്‍ടിനേസ് ഹാട്രിക് നേടിയ മത്സരത്തില്‍ മെക്‌സിക്കൊ 0-4 ന് തോറ്റു. ലുസൈലില്‍ എങ്ങനെയും ജയിക്കുകയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. 
ലിയണല്‍ സ്‌കാലോണി കോച്ചായി ചുമതലയേറ്റ ശേഷം ആദ്യമായി അര്‍ജന്റീനയുടെ തോല്‍വിയായിരുന്നു ചൊവ്വാഴ്ച ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്. ആ പ്രതിസന്ധി എങ്ങനെ അദ്ദേഹം നേരിടുന്നു എന്നത് ഏവരും ഉറ്റുനോക്കുന്നു. സെന്റര്‍ ബാക്ക് ക്രിസ്റ്റിയന്‍ റോമിറൊ, ഫുള്‍ബാക്കുകളായ നെഹൂല്‍ മോളിന, നിക്കൊളാസ് ടാഗ്ലിയാഫിക്കൊ, മിഡ്ഫീല്‍ഡര്‍മാരായ റോഡ്രിഗൊ ദെ പോള്‍, ലിയാന്ദ്രൊ പരേദേസ് എന്നിവരെല്ലാം സൗദിക്കെതിരെ ചിത്രത്തിലുണ്ടായിരുന്നില്ല. മെസ്സിയെ തന്നെ മറ്റൊരു രീതിയില്‍ കോച്ച് വിന്യസിച്ചേക്കാം. മെസ്സിയുടെ ഫിറ്റ്‌നസിനെക്കുറിച്ച വ്യാപകമായ ചോദ്യമുയര്‍ന്നിട്ടുണ്ട്. സൗദിയുടെ മത്സരത്തിന് ശേഷം ടീം മെസ്സി ടീം ബസ്സില്‍ നല്‍കിയ ത്രസിപ്പിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. 

Latest News