ജര്‍മനിക്ക് പിഴച്ചത് മുന്‍നിരയില്‍

ദോഹ - മുന്‍നിര പാഴാക്കിയ അവസരങ്ങള്‍ക്കാണ് ജപ്പാനെതിരെ ലോകകപ്പില്‍ ജര്‍മനി വില നല്‍കേണ്ടി വന്നത്. കായ് ഹാവേട്‌സും പത്തൊമ്പതുകാരന്‍ ജമാല്‍ മുസിയാലയും പാഴാക്കിയ അവസരങ്ങള്‍ക്ക് കണക്കില്ല. 
അതുല്യപ്രതിഭയായ മുസിയാല ലോകകപ്പിന്റെ അന്തരീക്ഷത്തില്‍ വെറുമൊരു കുട്ടിയായി. സ്വന്തം പകുതിയില്‍ മുസിയാല പാസ് കൈവിട്ടതാണ് ജപ്പാന്റെ ആദ്യ ആക്രമണത്തിന് കാരണമായത്. ആവശ്യത്തിലേറെ ഡ്രിബ്ള്‍ ചെയ്യാന്‍ ശ്രമിച്ചതോടെ മികച്ച അവസരം പാഴായി. അപകടകരമായ സാഹചര്യങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിനു പകരം മുസിയാല പാസ് ചെയ്തു. 
രണ്ടാം പകുതിയിലാണ് യുവ താരം ആത്മവിശ്വാസമാര്‍ജിച്ചത്. അമ്പതാം മിനിറ്റില്‍ നാല് എതിരാളികളെ വെട്ടിച്ചുകയറിയ ശേഷം തൊടുത്തുവിട്ട ഷോട്ട് അല്‍പമുയര്‍ന്നു. അപ്പോഴേക്കും ഹാവേട്‌സ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നിക്കളാസ് ഫ്യുയര്‍കെര്‍ഗിനും യൂസുഫ് മുകോകോക്കും അരങ്ങേറ്റത്തിന് കോച്ച് ഹാന്‍സി ഫഌക് അവസരമൊരുക്കി. പക്ഷെ വൈകിപ്പോയിരുന്നു. 
 

Latest News