ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഭീഷണി നേരിടുകയാണൈന്ന് വീണ്ടും യു. എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ 

വാഷിംഗ്ടണ്‍- ഇന്ത്യയിലെ മതസ്വാതന്ത്ര്യവും മതവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളും ഭീഷണി നേരിടുകയാണെന്ന് യു. എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു. എസ്. സി. ഐ. ആര്‍. എഫിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

യു. എസ്. സി. ഐ. ആര്‍. എഫിന്റെ നിരീക്ഷണങ്ങളെ 'പക്ഷപാതപരവും കൃത്യമല്ലാത്തതും' എന്ന് വിശേഷിപ്പിച്ച് ഇന്ത്യ മുന്‍പ് നിരസിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി'ഇന്ത്യയെ പ്രഖ്യാപിക്കണമെന്നായിരുന്നു  യു. എസ്. സി. ഐ. ആര്‍. എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

ഈ വര്‍ഷം ആദ്യം നല്‍കിയ ശുപാര്‍ശകള്‍ ആവര്‍ത്തിച്ച് യു. എസ്. സി. ഐ. ആര്‍. എഫ് വാദം ഉന്നയിച്ചത് ഇന്ത്യയെ  'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിച്ചാല്‍ അത്തരമൊരു പദവി ഈ രാജ്യത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ആശങ്കയെ ശക്തിപ്പെടുത്തുമെന്നും മതസ്വാതന്ത്ര്യം ലംഘിക്കുകയും വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ്.

2022ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായതായി റിപ്പോര്‍ട്ട് പറയുന്നു. വര്‍ഷം, ദേശീയം, സംസ്ഥാനം, പ്രാദേശിക തലങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്ന മതപരിവര്‍ത്തനം, മതാന്തര ബന്ധങ്ങള്‍, ഗോവധം എന്നിവ ലക്ഷ്യമിടുന്ന നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

നിരീക്ഷണം, ഉപദ്രവം, സ്വത്ത് തകര്‍ക്കല്‍, അനിയന്ത്രിതമായ യാത്രാ നിരോധനം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു. എ. പി. എ) പ്രകാരമുള്ള തടങ്കലില്‍ വയ്ക്കല്‍ എന്നിവയിലൂടെയും ഫിനാന്‍ഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്. സി. ആര്‍. എ) പ്രകാരം, സര്‍ക്കാരിതര സംഘടനകളെ (എന്‍. ജി. ഒകള്‍) ലക്ഷ്യമിട്ടും ദേശീയ സര്‍ക്കാര്‍ വിമര്‍ശനശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

2019ലെ പൗരത്വ (ഭേദഗതി) നിയമത്തിന് (സി. എ. എ) കീഴില്‍ സംരക്ഷണമില്ലാത്ത മുസ്‌ലിംകള്‍ക്കിടയില്‍ പൗരത്വം നഷ്ടപ്പെടുമെന്ന ഭയം വര്‍ധിപ്പിക്കാന്‍ അസം സംസ്ഥാനത്ത് നിര്‍ദ്ദിഷ്ട ദേശീയ പൗരന്മാരുടെ (എന്‍. ആര്‍. സി) പൈലറ്റ് നടപ്പാക്കല്‍ തുടര്‍ന്നു. ഈ വര്‍ഷം ജൂലൈയില്‍ യു. എസ്. സി. ഐ. ആര്‍. എഫിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തള്ളിയിരുന്നു.

ഇന്ത്യയെയും അതിന്റെ ഭരണഘടനാ ചട്ടക്കൂട്, ബഹുസ്വരത, ജനാധിപത്യ ധാര്‍മ്മികത എന്നിവയെ കുറിച്ചുമുള്ള കടുത്ത അവബോധമില്ലായ്മയാണ് ഈ അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും യു. എസ്. സി. ഐ. ആര്‍. എഫ് അതിന്റെ അജണ്ടയ്ക്ക് അനുസൃതമായി പ്രസ്താവനകളിലും റിപ്പോര്‍ട്ടുകളിലും വസ്തുതകള്‍ തെറ്റായി ചിത്രീകരിക്കുന്നത് തുടരുകയാണെന്നും സംഘടനയുടെ വിശ്വാസ്യതയെയും വസ്തുനിഷ്ഠതയെയും കുറിച്ചുള്ള ആശങ്കകള്‍ ശക്തിപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ന്യൂദല്‍ഹിയില്‍ പറഞ്ഞു.

എന്നാല്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് തയ്യാറായിട്ടില്ല. ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധവുമില്ല.

Latest News