സ്വാതന്ത്ര്യസമരം തിളച്ചുമറിയുന്ന കാലം. കോഴിക്കോട്ടും ഉപ്പുസത്യഗ്രഹം നടക്കുന്നു. സമരത്തിൽ പങ്കെടുക്കാൻ പോരാളികൾക്ക് ക്ഷണം ലഭിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും പ്രവർത്തകർ കോഴിക്കോട് കടപ്പുറത്തെത്തി. സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തുമൗലവിയുടെ ക്ഷണം അനുസരിച്ച് കൊച്ചിയിൽനിന്ന് സൈനുദ്ദീൻ നൈന കോഴിക്കോട്ട് എത്തി. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. സ്വാതന്ത്ര്യ സമര സേനാനികളെ പോലീസ് അറസ്റ്റ് ചെയ്തു. സൈനുദ്ദീൻ നൈന ജയിലറയിലായി. രണ്ടു വർഷത്തിന് ശേഷമാണ് പിന്നീട് നാട്ടിൽ തിരിച്ചെത്താനായത്.
ജയിലിൽ സൈനുദ്ദീൻ നൈനക്ക് കൂട്ടുണ്ടായിരുന്നത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. ഇരുവരും ജയിലിൽ ഒരു തീരുമാനമെടുത്തു. നമ്മുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം ശക്തമാക്കണം. അക്ഷരങ്ങളായിരുന്നു ഇരുവരുടെയും ആയുധം. ജയിലിൽനിന്ന് പുറത്തിറങ്ങിയ ബഷീറും നൈനയും കൊച്ചിയിൽ ഉജ്ജീവനം എന്ന പേരിൽ പത്രം തുടങ്ങി. സഹോദരൻ അയ്യപ്പന്റെ ഒരു കവിതയുടെ പേരായിരുന്നു ഉജ്ജീവനം. ബഷീർ പത്രാധിപരും നൈന പ്രസാധകനും. പത്രാധിപർ ആയിരുന്നെങ്കിലും ഭഗത് സിംഗിന്റെ മാർഗമാണ് കൂടുതൽ അനുയോജ്യം എന്ന ചിന്തയായിരുന്നു ബഷീറിന്. സർക്കാറിനെ ശക്തമായി വിമർശിച്ചുള്ള ലേഖനങ്ങൾ ഉജ്ജീവനത്തിൽ ബഷീർ എഴുതി. തനിക്ക് ചുറ്റിലും കുറച്ചുപേരെ എപ്പോഴും പട്ടാളക്കാരെ പോലെ അണിനിരത്തി. മീശ മുകളിലേക്ക് പിരിച്ചുവെച്ചു. ഭഗത് സിംഗിന്റെ മീശയും അങ്ങനെയായിരുന്നു. ബഷീർ വീണ്ടും ജയിലിലാകും എന്ന് നൈനക്ക് ഉറപ്പായി. അദ്ദേഹം തന്റെ കയ്യിലെ വാച്ച് ഊരി ബഷീറിന് സമ്മാനിച്ചു. എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ പറഞ്ഞു. ബഷീറിന്റെ കാലടികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തൊട്ടു. അനുഭവങ്ങളുടെ മഹാസാഗരം മനസിൽ നിറച്ചു തിരിച്ചെത്തിയ ബഷീർ കഥകളും നോവലുകളും എഴുതാൻ തുടങ്ങി. ബഷീറിന് ഒരായുസിലേറെയും എഴുതാനുള്ള അനുഭവങ്ങൾ സമ്മാനിച്ച യാത്രയുടെ മൂലധനമായ വാച്ച് സമ്മാനിച്ച സൈനുദ്ദീൻ നൈനയുടെ മകൻ ജമാൽ കൊച്ചങ്ങാടി നമുക്കൊപ്പമുണ്ട്, എഴുത്തിന്റെയും വായനയുടെയും ലോകത്ത് സജീവമായി. സൗദി മലയാളി സമാജത്തിന്റെ ക്ഷണപ്രകാരം കഴിഞ്ഞ ദിവസം അദ്ദേഹം സൗദിയിലെത്തി. മക്കയെയും മദീനയെയും പറ്റി ഒട്ടേറെ പാട്ടുകൾ എഴുതിയ ജമാൽ കൊച്ചങ്ങാടി ഇതാദ്യമായാണ് സൗദി സന്ദർശിക്കുന്നത്.
അനാഥന്‍ എന്നാല്‍
ജമാൽ കൊച്ചങ്ങാടിയുടെ എട്ടാമത്തെ വയസിൽ ഉപ്പയും ഉമ്മയും നഷ്ടമായി. ഉപ്പ മരിച്ച് അടുത്ത മാസം ഉമ്മയും ഇല്ലാതായതിന്റെ ഓർമ്മ അദ്ദേഹം പങ്കുവെക്കുന്ന കുറച്ചുവരികളുണ്ട്. ബാപ്പ മരിക്കുമ്പോൾ എനിക്ക് എട്ടു വയസേയുള്ളൂ. ഉമ്മയുടെ തറവാടു വീടിന്റെ ഇറയത്ത് വലിയ മേശമേൽ തലവെച്ച് ഇക്കാക്ക കരഞ്ഞുകൊണ്ടിരിക്കുന്നു. ഞാനടുത്ത് ചെല്ലുമ്പോൾ ഒരണ എടുത്തുതരും. കല്ലൻ ബീരാൻക്കയുടെ കടയിൽനിന്ന് ചായയോ ഒരു ഉണ്ടംപൊരിയോ വാങ്ങിത്തിന്നാൻ. ആറുപൈസയാണ് അന്നതിന്. ഞാൻ വാതിലിന്റെ മറവിലിരുന്ന് കരഞ്ഞു. എന്റെ കളിക്കൂട്ടുകാരനായ മഹ്്മു കളിയാക്കി.
അയ്യേ.. കരേണേണോ?..
തികച്ചും ഒരു മാസം കഴിയുന്നതിന് മുമ്പേ ഉമ്മ ഉപ്പയുടെ പിറകെ പോയി. എന്നെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനുമാകണം മറ്റു കൂട്ടുകാർ അവരുടെ കയ്യിലുള്ള കളിപ്പാട്ടങ്ങൾ എനിക്ക് മുന്നിൽ നിരത്തി. പല തരത്തിലുള്ള അത്തർകുപ്പികൾ, ചെറിയ പെട്ടികൾ, പുളിങ്കുരുകൾ, ഗോഠികൾ..
പിന്നീട് വളർത്തിയത് ഇക്കാക്കയും ഇത്താത്തയുമായിരുന്നു. ഇക്കാക്കയുടെ ഏഴു മക്കളിൽ ഒരാളായി വളർന്നു. ഇക്കാക്കക്ക് ഒരു ഭാരമാകരുതെന്ന് കരുതി സ്‌കൂൾ ഫൈനൽ കഴിഞ്ഞ ഉടൻ ഏന്തെങ്കിലും ഒരു ജോലി സമ്പാദിക്കണമെന്ന് തീരുമാനിച്ചു. എറണാകുളത്ത് സി.പി മമ്മുക്കയുടെ കേരളനാദം സായാഹ്ന പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ കഥകളെഴുതി തുടങ്ങിയിരുന്നതിനാൽ എഴുത്താണ് വഴിയെന്ന് ഉറപ്പുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ജമാൽ കൊച്ചങ്ങാടിയുടെ ആദ്യത്തെ പുസ്തകം ഇറങ്ങിയത്. അഞ്ചും മൂന്നും ഒന്ന് എന്നായിരുന്നു അതിന്റെ പേര്. മുസ്്‌ലിം ലീഗ് നേതാവായിരുന്ന എം.ജെ സക്കറിയ സേഠിന്റെ അഞ്ചു കഥകളും ജമാൽ കൊച്ചങ്ങാടിയുടെ മൂന്നു കഥകളും. മലനാട് പബ്ലിക്കേഷൻസായിരുന്നു പ്രസാധകർ. പിന്നീട് കൗമുദി വാരികയിലെ കൗമുദി ലീഗ് എന്ന ബാലപംക്തിയിൽ ഞാനാണ് ആ അപരാധി എന്ന കഥയും പ്രസിദ്ധീകരിച്ചു. എഴുത്തു ജീവിതം സ്വന്തം തെരഞ്ഞെടുപ്പായിരുന്നുവെന്ന് ജമാൽ കൊച്ചങ്ങാടി പറയുന്നു. പത്രപവർത്തകനായ ഉപ്പയുടെ പാരമ്പര്യമായിരിക്കാം അതിന് കാരണം. സ്‌കൂൾ ഫൈനൽ കഴിഞ്ഞ് കോളേജിൽ പോകേണ്ട എന്നായിരുന്നു തീരുമാനം. ഉപ്പയും ഉമ്മയും ഇല്ലാത്ത തനിക്ക് സ്വന്തം വഴികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇക്കാക്ക നൽകിയിരുന്നു.
സി.പി മമ്മുവിന്റെ കേരള നാദം എന്ന സായാഹ്ന പത്രത്തിലൂടെയാണ് ജമാൽ കൊച്ചങ്ങാടി പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. നാലു പേജുള്ള പത്രത്തിൽ രണ്ടു പേജിൽ മാത്രമായിരുന്നു വാർത്ത. കുറച്ചുകാലത്തിന് ശേഷം ആ പത്രം നിലച്ചു.
1963ലാണ്. അന്ന് 22 വയസാണ്. കൊച്ചിയിൽ അപരിചിതനായ ഒരാൾ അന്വേഷിച്ച് വന്നു. അബ്ദുറഹ്‌മാൻ മുസ്്‌ലിയാർ. അയാളൊരു പത്രം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നോട് ചീഫ് എഡിറ്ററാകാൻ ആവശ്യപ്പെട്ടു. അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചു. ചെറിയതാണെങ്കിലും വലുതാണെങ്കിലും എന്നും ഇറങ്ങേണ്ട ഒന്നാണ് പത്രം. അതിന് ആവശ്യമായ മൂലധനം വേണം എന്നു പറഞ്ഞു. ആറു മാസത്തേക്ക് ആവശ്യമായ പണം ഒരുക്കിവെച്ചിട്ടുണ്ട് എന്നയാൾ പറഞ്ഞു. ഭാരതരാജ്യം എന്ന പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തേവരയിലെ കോപ്പറേറ്റീവ് പ്രിന്റിംഗ് പ്രസിലാണ് പ്രിന്റിംഗ്.
പത്രം ഇറങ്ങുന്ന ദിവസം. എല്ലാം ഒരുക്കി കാത്തുനിന്നിട്ടും ന്യൂസ് പ്രിന്റില്ല. ന്യൂസ് പ്രിന്റ് വാങ്ങാനായി മാനേജിംഗ് ഡയറക്ടർ അബ്ദുറഹ്്മാൻ മുസ്്‌ലിയാർ പോയിട്ടുണ്ട്. കുറെ കഴിഞ്ഞപ്പോൾ അദ്ദേഹം പാട്ടുംപാടി സൈക്കിളിൽ ന്യൂസ് പ്രിന്റുമായി വരുന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് എഡിറ്ററുടെ പത്രാധിപത്യത്തിൽ ഭാരതരാജ്യം പുറത്തിറങ്ങി. ഇതുപക്ഷെ അധികം നിലനിന്നില്ല. പിന്നീട് ജ്യൂ ടൗണിൽ പ്രിന്റിംഗ് പ്രസ് തുടങ്ങി. ഇംപ്രിന്റ് എന്ന പേരിൽ. ബാങ്കിൽനിന്ന് കടംവാങ്ങിയായിരുന്നു തുടക്കം. കടംകയറി വിറ്റു.
കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് ജീവിതം പറിച്ചുനട്ട ജമാൽ കൊച്ചങ്ങാടി വൈക്കം മുഹമ്മദ് ബഷീറിനെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. കോഴിക്കോട്ട് ജോലിക്കായി എത്തിയ സമയത്തായിരുന്നു ആദ്യ സന്ദർശനം. കോഴിക്കോട് എം.ഇ.എസ് പ്രസിദ്ധീകരണത്തിന് എഡിറ്ററെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഒറ്റമാളിയേക്കൽ ഇസ്മായിൽ, പോക്കർ കടലുണ്ടി തുടങ്ങിയ പ്രമുഖരും അഭിമുഖത്തിന് എത്തിയിട്ടുണ്ട്. ജമാൽ കൊച്ചങ്ങാടിയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ സീതി കെ വയലാർ കോഴിക്കോട്ടുണ്ട്. അദ്ദേഹത്തോട് രണ്ട് ആഗ്രഹങ്ങളായിരുന്നു പറഞ്ഞത്. ഒന്ന് കോഴിക്കോട് സുൽത്താൻ വീട് പോലെ ഒരു വീടു കാണണം. മറ്റൊന്ന് വൈക്കം മുഹമ്മദ് ബഷീറിനെ സന്ദർശിക്കണം. സീതി കെ വയലാർ ജമാൽ കൊച്ചങ്ങാടിയെയും കൂട്ടി എസ്.എം മുഹമ്മദ് കോയയുടെ വീട്ടിലെത്തി. പിന്നീട് ബേപ്പൂരിലെത്തി ബഷീറിനെ സന്ദർശിച്ചു.
തന്റെ പഴയ കൂട്ടുകാരന്റെയും പ്രസാധകന്റെയും മകനായ സൈനുദ്ദീൻ നൈനയുടെ മകനാണെന്ന് കേട്ടപ്പോൾ ബഷീർ കുറച്ചുനേരം മൗനിയായി. തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ഇവിടെ അടുത്തു താമസിക്കാം എന്ന് നിർബന്ധിച്ചു. ജമാൽ കൊച്ചങ്ങാടി ചോദിക്കുമ്പോഴെല്ലാം ബഷീർ ലേഖനങ്ങളും കഥകളും സമ്മാനിച്ചു. ഈ ബന്ധത്തിന്റെ ആഴം കൊണ്ടുമാത്രം മലയാളത്തിന് ഒട്ടേറെ മികച്ച സൃഷ്ടികൾ ബഷീർ സമ്മാനിച്ചു.
കോഴിക്കോട്‌നിന്ന് വിവാഹം ചെയ്തു. നാടകപ്രവർത്തകൻ എ.എം കോയക്കയുടെ മകൾ ഫാത്തിമായിരുന്നു വധു. ഇബ്രാഹിം വെങ്ങര ആയിരുന്നു ജമാലിനെ കോഴിക്കോടിന്റെ മരുമകൻ ആക്കിയത്. കോഴിക്കോട് ലീഗ് ടൈംസിൽ ജോലി ചെയ്തു. ന്യൂസ് ഡെസ്‌കിലും ഫ്രൈഡേ പതിപ്പിലും ജോലി ചെയ്തു. അഞ്ചു വർഷത്തിന് ശേഷം ലീഗ് ടൈംസും ചന്ദ്രികയും ഒന്നായി. അതിൽ പാർട്ടിയുമായി ബന്ധമില്ലാത്ത ചിലരും പുറത്തായി. പിന്നീടാണ് മാധ്യമത്തിൽ ചേർന്നത്.
മാധ്യമത്തിലും തേജസിലും ജോലി ചെയ്തിരുന്ന കാലത്ത് വാർഷിക പതിപ്പുക(ഓണപ്പതിപ്പ്)ളുടെ ചുമതല നിർവഹിച്ചത് ജമാൽ കൊച്ചങ്ങാടിയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലം മലയാളത്തിന് ഏറ്റവും മികച്ച ഓണപ്പതിപ്പുകൾ ജമാൽ കൊച്ചങ്ങാടി സമ്മാനിച്ചു.
ഞാൻ സിനിമ ആഗ്രഹിച്ച ആളല്ല.
തളിരിട്ട കിനാക്കൾ, ചാപ്പ, മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ കഥ ജമാൽ കൊച്ചങ്ങാടിയുടേതാണ്. എങ്കിലും താൻ ഒരിക്കലും സിനിമ മോഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൊച്ചിയിലെ സഹൃദയൻ അബ്ദുൽ ഖാദർ വക്കീലാണ് സിനിമയിലേക്ക് കൊച്ചങ്ങാടിയെ എത്തിച്ചത്. അദ്ദേഹത്തിന് മ്യൂസിക്കൽ ബീറ്റ്‌സ് എന്ന സംഘടനയുണ്ടായിരുന്നു കൊച്ചിയിൽ. ആ സംഘടനയാണ് ഹിന്ദുസ്ഥാൻ സംഗീതത്തിന് കൊച്ചിയിൽ പ്രചാരം നൽകിയത്. രവി ശങ്കർ, ബിസ്മില്ലാ ഖാൻ തുടങ്ങിയവരെ കൊണ്ടുവന്നു നിരവധി സംഗീത ചടങ്ങുകൾ സംഘടിപ്പിച്ചു. ഈ പരിപാടിയുടെ പി.ആർ.ഒ ജമാൽ കൊച്ചങ്ങാടി ആയിരുന്നു. വൈകുന്നേരം ആകുമ്പോൾ വക്കീലിന്റെ വീട്ടിൽ സുഹൃത്തുക്കൾ ഒന്നിച്ചുകൂടും. ഒരു ദിവസം അദ്ദേഹത്തിന്റെ അടുത്തുചെന്നപ്പോൾ അവർ ഒരു സിനിമ കണ്ടു മടങ്ങിയെത്തി ചർച്ചയിലാണ്.
അങ്ങനെയെങ്കിൽ നമുക്ക് ഒരു സിനിമ എടുത്തൂടേ എന്ന വക്കീലിന്റെ ചോദ്യത്തിലേക്കാണ് ജമാൽ കൊച്ചങ്ങാടി നടന്നുകയറുന്നത്. ഒരു ഡയറക്ടറെ വേണമെന്ന് വക്കീൽ പറയുന്നു. പി. ഗോപകുമാർ എന്ന ഡയറക്ടറെ വിളിച്ചുവരുത്തി. ജമാൽ പറഞ്ഞ കഥ അവർക്ക് ഇഷ്്ടമായി. തളിരിട്ട കിനാക്കൾ എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്. ഈ സമയത്ത് തന്നെ വക്കീലിന് മറ്റൊരു മോഹം. ആർട്ട് ഫിലിം ചെയ്യണം. പി.എ ബക്കറിനെ വിളിച്ചുവരുത്തി. നേരത്തെ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ചാപ്പ എന്ന കഥ ഇഷ്ടമായി. കൊച്ചിയിലെ തുറമുഖതൊഴിലാളികളുടെ കഥയാണ്. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽനിന്ന് വലിച്ചെറിയുന്ന ചാപ്പ(ടോക്കൺ) കിട്ടുന്നവർക്കാണ് അതാത് ദിവസത്തെ ജോലി. സ്‌ക്രിപ്റ്റ് എഴുതാൻ പവിത്രൻ എന്നയാളെയായിരുന്നു ഏൽപ്പിച്ചിരുന്നത്. അദ്ദേഹത്തിന് കൊച്ചിയെ പറ്റി ഒന്നും അറിയില്ലായിരുന്നു. സ്വിച്ച് ഓൺ ദിവസം എന്നോട് സ്‌ക്രിപ്റ്റ് എഴുതാൻ ബക്കർ ആവശ്യപ്പെട്ടു. എന്നാൽ സെറ്റിൽ ഇരുന്ന് സ്‌ക്രിപ്റ്റ് എഴുതാൻ കഴിയില്ലെന്ന് പറഞ്ഞു. അതോടെ ബക്കറുമായി ഉടക്കി ഇറങ്ങിപ്പോന്നു. പിന്നീട് പി.എ ബക്കറിന്റെ പേരിലുള്ള സമഗ്ര സംഭവാനക്കുള്ള അവാർഡ് ലഭിച്ചു.
പ്രേം നസീർ കത്തിനിൽക്കുന്ന സമയത്താണ് അദ്ദേഹവുമായി അടുപ്പത്തിലാകുന്നത്. നസീർ 300 സിനിമകൾ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡിട്ടത് ആഘോഷിക്കാൻ കൊച്ചിയിലെ ചെറുപ്പക്കാർ തീരുമാനിച്ചു. നസീറിന് സ്വീകരണവും സോവനീർ പ്രകാശനവുമാണ് ചടങ്ങ്. സോവനീർ നന്നാകണമെങ്കിൽ ചെന്നൈയിൽ ചെന്ന് അദ്ദേഹത്തെ നേരിൽ പോയി കണ്ടു ഇന്റർവ്യൂ ചെയ്യണം. സി.കെ രവീന്ദ്രനുമായുള്ള പരിചയത്തിന്റെ പേരിൽ എൻ. ഗോവിന്ദൻ കുട്ടി നസീറിനെ ബന്ധപ്പെടുത്തി. ഉദയ സ്റ്റുഡിയോയിൽ എത്തിയ നസീറുമായി സംസാരിച്ചു. അദ്ദേഹം ചെന്നൈയിലേക്ക് ക്ഷണിച്ചു. നസീറിന് അക്കാലത്ത് ഒരു ദിവസത്തെ കോൾ ഷീറ്റ് പോലും മാറ്റിവെക്കാനില്ലാത്ത നേരമാണ്. എങ്കിലും ഒരു ദിവസം മുഴുവനും നസീറിന്റെ ചെന്നൈയിലെ വീട്ടിന്റെ ടെറസിൽ ഇരുന്നു സംസാരിച്ചു. പിന്നീട് നാലഞ്ചു ദിവസം നസീറിനൊപ്പം കാറിൽ സഞ്ചരിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പ് പങ്കെടുത്ത ചടങ്ങിലാണ് ആ സോവനീർ പ്രകാശം ചെയ്തത്. മെഗാ സ്റ്റാർ മമ്മൂട്ടിയെ പറ്റി ആദ്യമായി കുറിപ്പ് എഴുതിയതും ജമാൽ കൊച്ചങ്ങാടിയായിരുന്നു.
സമസ്ത കേരള സാഹിത്യ പരിഷത്ത് ഓഫീസ് സെക്രട്ടറിയായി എഴുപതുകളുടെ തുടക്കത്തിൽ പ്രവർത്തിച്ചു. സുകുമാർ അഴീക്കോടായിരുന്നു പ്രസിഡന്റ്. പോഞ്ഞിക്കര റാഫി ട്രഷറർ. രാവിലെ മുതൽ റാഫിയുമായി സംസാരിച്ചിരിക്കും. മാർക്‌സിസത്തെ ആത്മീയതയുമായി ലയിപ്പിക്കാൻ ശ്രമിച്ച സ്വപ്‌നജീവിയായിരുന്നു അദ്ദേഹം. സാഹിത്യ പരിഷത്തിലെ ജോലി നിരവധി സാഹിത്യകാരന്മാരുമായി അടുപ്പമുണ്ടാക്കാൻ സാധിച്ചു. ചരിത്രകാരനും ഗ്രന്ഥകർത്താവുമായ പി.എ സെയ്ദുമുഹമ്മദ് തന്റെ മെന്ററായിരുന്നുവെന്ന് ജമാൽ കൊച്ചങ്ങാടി പറയുന്നു. എന്റെ കഴിവുകളിൽ വലിയ വിശ്വാസമുള്ള ആളായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനടന്ന കേരള ഇസ്്‌ലാമിക് സെമിനാറിൽ ഭാഗമായി.
പുണ്യനഗരങ്ങളും പ്രവാചകനും
പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും പറ്റി നിരവധി പാട്ടുകൾ ജമാൽ കൊച്ചങ്ങാടി രചിച്ചിട്ടുണ്ട്. 55 വർഷം മുമ്പാണ് ഇതിന്റെ തുടക്കം. കൊച്ചിയിലെ സംഗീത പ്രേമി ഹാജി എസ്.എം ഇസ്മായിലാണ് ഇതിന് കാരണം. ക്രിസ്തുഭക്തി ഗാനങ്ങളെ പോലെ ഒരു ഗാനം ഒരുക്കിക്കൂടേ എന്ന ചോദ്യത്തിലായിരുന്നു അതിന്റെ തുടക്കം. പ്രവാചകന്റെ ജീവിതത്തിൽ കടന്നുപോയ ഒൻപത് ഭാഗങ്ങൾ കോർത്തിണക്കി പാട്ട് എഴുതി. മക്കാ നഗരമേ കരയൂ, കഅ്ബാ മന്ദിര വാതിൽക്കൽ... തുടങ്ങിയ പാട്ടുകൾ. സ്റ്റുഡിയോയിയിൽ റെക്കോർഡ് ചെയ്യാൻ പൈസ ഉണ്ടായിരുന്നില്ല. ഇസ്മായിലിന്റെ വീട്ടിലെ മുറിയിൽ ചുമരിലൊെക്ക തുണി കുത്തിക്കയറ്റിയാണ് പാട്ട് റെക്കോർഡ് ചെയ്തത്. ആ ഗാനം ഇപ്പോഴും ആളുകൾ പാടി നടക്കുന്നു. എസ്.എം ഇസ്മായിലിന്റെ മകൻ പ്രശസ്ത പിന്നണി ഗായകൻ അഫ്‌സൽ ഈ പാട്ടു പാടിയിട്ടുണ്ട്.
മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം സാംസ്‌കാരിക പത്രപ്രവർത്തനം നടത്തിയ ജമാൽ കൊച്ചങ്ങാടി ഇപ്പോഴും എഴുത്തിലും വായനയിലും നിരൂപണങ്ങളിലും സജീവമാണ്. ഒരിക്കലും എഴുതിതീർക്കാനാകാത്ത ഓർമ്മകളുണ്ട് ആ ജീവിതത്തിൽ.