Sorry, you need to enable JavaScript to visit this website.

കടുവയുടെ മുഖമുള്ള വിമാനത്തില്‍ നമീബിയയിലെ ചീറ്റകള്‍ നാളെ ഇന്ത്യയിലെത്തും

ന്യൂദല്‍ഹി- ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കുന്ന വിമാനത്തിന്റെ മുന്‍ഭാഗത്ത് 'കടുവയുടെ മുഖം' പെയിന്റ് ചെയ്തു. നമീബയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട ചിത്രത്തിലാണ് കടുവ മുഖമുള്ള വിമാനമുള്ളത്. 

'കടുവകളുടെ നാട്ടിലേക്ക് ഗുഡ്വില്‍ അംബാസഡര്‍മാരെ എത്തിക്കുന്ന പ്രത്യേക പക്ഷി ധീരന്മാരുടെ നാട്ടിലിറങ്ങി' എന്നാണ് ചിത്രം പങ്കുവച്ചുള്ള കുറിപ്പില്‍ ഹൈക്കമ്മീഷന്‍ കുറിച്ചിരിക്കുന്നത്.  പ്രത്യേകം സജ്ജീകരിച്ച ബി 747 ജംബോ ജെറ്റ് വിമാനമാണ് നമീബിയയില്‍ ഇറങ്ങിയത്. 

നരേന്ദ്ര മോഡിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികള്‍ ഇന്ത്യയിലെത്തുക. ഇതിനായി ചീറ്റകളെ പാര്‍പ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകളാണ് പണിതത്. ജന്മദിനത്തില്‍ കുനോ ദേശീയോദ്യാനം മോഡി സന്ദര്‍ശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി 1952ലാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് 2009ലാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം 25 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് നല്‍കുന്നത്.

Latest News