യുവത്വത്തുടിപ്പ്, പരിചയസമ്പത്ത്
ഗോൾഡ് കോസ്റ്റ്- ഷൂട്ടിംഗിൽ കൗമാരം വിടാത്ത മനു ഭാക്കർ, മെഹൂലി ഘോഷ്, അനീഷ് ഭാൻവാല, ടേബിൾ ടെന്നിസിൽ പുഞ്ചിരിക്കുന്ന കൊലയാളി മണിക ബത്ര, ജാവലിൻ ത്രോയിൽ ലോകത്തെ വെല്ലുവിളിച്ച് നീരജ് ചോപ്ര... ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്ന് വിളിച്ചോതുന്നതായിരുന്നു ഗോൾഡ് കോസ്റ്റിലെ പടയോട്ടം. ഒപ്പം ഇരുപത്തെട്ടുകാരി സയ്ന നേ വാളിനെയും മുപ്പത്തഞ്ചുകാരി എം.സി മേരികോമിനെയും മുപ്പത്തിനാലുകാരൻ സുശീ ൽകുമാറിനെയും മുപ്പത്തിനാലുകാരി സീമ പൂനിയയെയും പോലെ വെറ്ററൻ താരങ്ങളുടെ തിരിച്ചുവരവിനും ഗെയിംസ് സാക്ഷിയായി.
ഷൂട്ടർമാരും വെയ്റ്റ്ലിഫ്റ്റർമാരും ഗുസ് തിക്കാരും ബോക്സർമാരും മെഡൽ വാരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബോക്സിംഗിൽ ഒമ്പതും ഗുസ്തിയിൽ പന്ത്രണ്ടും ഷൂട്ടിംഗിൽ പതിനാറും വെയ്റ്റ്ലിഫ്റ്റിംഗിൽ ഒമ്പതും ബാഡ്മിന്റണിൽ ആറും മെഡൽ കിട്ടി. ബാഡ്മിന്റണിൽ 2010 ൽ നാല് മെഡൽ നേടിയതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം. ടേബിൾ ടെന്നിസിലെ കുതിപ്പായിരുന്നു അപ്രതീക്ഷിതം. ടേബിൾ ടെന്നിസിൽ എട്ട് മെഡലാണ് ഇന്ത്യക്ക് കിട്ടിയത്. നാലു വർഷം മുമ്പ് ഒരു വെങ്കലം മാത്രമായിരുന്നു ഈയിനത്തിൽ ഇന്ത്യയുടെ സമ്പാദ്യം. വെയ്റ്റ്ലിഫ്റ്റിംഗിൽ സായ്ഖോം മീരാഭായി ചാനു ആറ് ലിഫ്റ്റിൽ ആറ് റെക്കോർഡുകളാണ് തകർത്തെറിഞ്ഞത്.
ഷൂട്ടിംഗിൽ പരിചയ സമ്പന്നനായ ഗഗൻ നാരംഗ് വെറുംകൈയുമായി മടങ്ങിയതാണ് ഏക നിരാശ. 2022 ലെ ബേമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് മത്സര ഇനമല്ല. ഹോക്കിയിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. രണ്ട് ടീമും നാലാം സ്ഥാനത്തായി. വനിതകൾ കഴിഞ്ഞ രണ്ട് ഗെയിംസിലും അഞ്ചാം സ്ഥാനത്തായിരുന്നുവെന്ന് ആശ്വസിക്കാം. എന്നാൽ പുരുഷ ടീം 2010 ലും 2014 ലും വെള്ളി മെഡൽ ജേതാക്കളായിരുന്നു. വലിയ പ്രതീക്ഷയില്ലാതിരുന്ന ജിംനാസ്റ്റിക്സ്, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ അദ്ഭുതം സംഭവിച്ചില്ല.
ബാഗിൽ സിറിഞ്ച് കണ്ടെത്തിയതിന്റെ പേരിൽ മലയാളി അത്ലറ്റ് കെ.ടി. ഇർഫാനെയും ട്രിപ്പിൾജമ്പർ വി. രാകേഷ്ബാബുവിനെയും പുറത്താക്കിയത് ഇന്ത്യക്ക് നാണക്കേടായി.