Sorry, you need to enable JavaScript to visit this website.

പരമ്പരകൾ, സമ്മർദ്ദങ്ങൾ

1997 നവംബറിലാണ് നിഖിൽ ചക്രവർത്തി ചെയർമാനും, മുൻപ് വാർത്താവിതരണപ്രക്ഷേപണ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന എസ്.എസ്.ഗിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പ്രസാർ ഭാരതി അഥവാ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ നിലവിൽ വരുന്നത്. 

വലിയ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്നവർ, കൂടുതൽ ഗ്ലാമറുള്ള ടെലിവിഷൻ രംഗത്തേക്ക് ചുവട് മാറിക്കൊണ്ടിരുന്നു. കൂട്ടത്തിൽ, ഒരു മാന്യവ്യക്തി ഒരു പ്രമുഖ ഹിന്ദി ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി മാറിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി 1999ൽ ദൂരദർശൻ അടുത്ത അഞ്ചുകൊല്ലത്തേക്കുള്ള അവകാശങ്ങളുടെ കരാറൊപ്പിട്ട ആഴ്ചകളിൽ അദ്ദേഹം ഏതാനും തവണ എന്നെ കണ്ടിരുന്നു. 
ആ ചാനലിനും അവകാശങ്ങൾ വാങ്ങാൻ താൽപര്യമുണ്ടായിരുന്നു. ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ടെലിവിഷൻ, ഇന്റർനെറ്റ് അവകാശങ്ങൾക്കായി ദൂരദർശൻ ടെൻഡറിൽ പങ്കെടുത്ത് നൽകാനുദ്ദേശിച്ചിരുന്ന തുക എത്രയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന രാജീവ് രത്‌നഷായ്ക്ക് പുറമെ ഞങ്ങൾ രണ്ടുപേർക്കേ അറിയുമായിരുന്നുളളു: ആ രഹസ്യം കണ്ടുപിടിക്കാൻ ഈ മാന്യദേഹം എന്റെ താമസസ്ഥലത്തുവന്ന് ഒട്ടേറെ പ്രലോഭിപ്പിച്ചിരുന്നു.അദ്ദേഹത്തെ മുഴുവൻ സമയ ചെയർമാനാക്കി സർക്കാർ സംവിധാനങ്ങളും ഉപദേശകസമിതിയും രൂപീകരിക്കാനുളള സൂചന മുകളിൽനിന്ന് വന്നു.
രതികാന്ത് ബാസു ദൂരദർശന്റെ ഡയറക്ടർ ജനറലായിരുന്ന കാലത്ത്, ഏറ്റവും  വലിയ പരസ്യദാതാക്കളായിരുന്ന ഹിന്ദുസ്ഥാൻ ലീവർ, പ്രൊക്ടർ ആൻഡ് ഗാംബിൾ തുടങ്ങിയ പ്രതിവർഷം നൂറ് കോടിയിലധികം പരസ്യങ്ങൾ തരുന്നവരുടെ പരസ്യങ്ങൾ തുടരുന്നത് ഉറപ്പിക്കാൻ രണ്ട് പദ്ധതികൾ നടപ്പിലാക്കിയിരുന്നു: ഒന്ന് പരസ്യസമയത്തിൽ സൗജന്യമായി സമയക്കൂടുതലും, ബോണസ് പരസ്യങ്ങളും. 
ഇവ കണിശമായ ചട്ടക്കൂടുകൾക്ക് പുറത്തായിരുന്നു. അവയെ കൺട്രോളർ ജനറൽ ഓഫ് ഓഡിറ്റ് ആൻഡ് എക്കൗണ്ട്‌സ് വളരെ സംശയത്തോടുകൂടിയാണ് കണ്ടിരുന്നത്. അവരുടെ ഒട്ടേറെ എതിർപ്പുകളും പാർലമെന്ററി സമിതികളിലെ ചോദ്യം ചെയ്യലുകളും കുഴക്കുന്ന കാര്യമായിരുന്നു. നിയമങ്ങളുടെയും മാർഗ്ഗദർശനരേഖകളുടെയും ചട്ടക്കൂടുകൾക്ക് പുറത്ത് പ്രവർത്തിക്കുന്നത് അപകടകരമാണ്, ഇവ നടപ്പാക്കിയത് സ്വകാര്യചാനലുകളിലെ രീതികൾ അനുസരിച്ച് മത്സരം നേരിടാനും കൂടുതൽ വരുമാനം നേടാനുമാണെന്ന വാദം പിൻബലമായിരുന്നില്ല. ദൂരദർശൻ കിട്ടുന്ന വീടുകൾ സ്വകാര്യചാനലുകളെക്കാൾ കൂടുതലായതിനാൽ ഈ പരസ്യദാതാക്കൾ വേറെ എവിടെപ്പോകാനാണെന്ന ചോദ്യം വന്നു. 
ബാസുവിന്റെ പിൻഗാമി തന്നെ തന്നെ ഈ ചോദ്യമുയർത്തിയിരുന്നു; കമ്പനികളുമായി കരാർ പുതുക്കാൻ മടികാണിച്ചതിനാൽ പരസ്യങ്ങൾ കുറയുകയുമുണ്ടായി, അന്തിമമായി അദ്ദേഹം മുൻഗാമിയെ കുറ്റപ്പെടുത്തി. 
മുഴുവൻ സമയം സ്വകാര്യമേഖലയിൽ പ്രവർത്തിച്ചിരുന്ന, പ്രത്യേകിച്ചും ദൂരദർശനുമായി പരസ്യത്തിനായി മത്സരിക്കുന്ന ഒരാളെ മുഴുവൻ സമയ ഉപദേശകനായി  കുടിയിരുത്തുന്നത് നല്ല കീഴ്‌വഴക്കമല്ല സൃഷ്ടിക്കുകയെന്നും ഗവണ്മെന്റ് സംവിധാനത്തിലെ വിപണനരീതികൾ അദ്ദേഹം മനസ്സിലാക്കുന്നതിനപ്പുറം ദൂരദർശന് ഗുണമൊന്നും ഉണ്ടാവില്ലെന്നും കാര്യകാരണസഹിതം മികച്ച സഹപ്രവർത്തകനായിരുന്ന ജയ്ദീപ് ഭട്‌നാഗർ വിസ്തരിച്ചു. പൊതുതാല്പര്യത്തിന്റെയും സർക്കാർ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽപുതിയ അധികാരകേന്ദ്രം സൃഷ്ടിക്കുന്നത് ആശാസ്യമായിരിക്കില്ലെന്നും വേണമെങ്കിൽ പുതുതായി തുടങ്ങിയ മാർക്കറ്റിംഗ് വിഭാഗത്തിന് ഉപദേശം നല്കാനായി, ബോംബെയിൽ ഉപദേശകസമിതിയെയും ചെയർമാനെയും ഉപയോഗപ്പെടുത്താമെന്ന് ഞാൻ ഫയലിൽ നോട്ടെഴുതി മുകളിലേക്കയച്ചു.
ഏതാനും മിനിട്ടുകൾക്കുളളിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്ന് എന്റെ ചുമതലകൾ മാറ്റുകയും മാർക്കറ്റിംഗിലും പരസ്യവിൽപനയിലും ഒരു പരിചയവുമില്ലാതിരുന്ന സഹപ്രവർത്തകനെ ആ ചുമതല ഏൽപിക്കുകയും ചെയ്തു. നിയമങ്ങളും മാർഗനിർദ്ദേശങ്ങളും പിന്തുടർന്നതിന് കിട്ടിയ മാറ്ററിന്റെ കാര്യത്തെപ്പറ്റി സംസാരിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു; കുടിയിരുത്തപ്പെട്ട വ്യക്തിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ട്, അയാൾക്ക് ഗവണ്മെന്റിൽ അനുഭവം വേണം! അവിടെനിന്ന് നിരന്തരമായി വിളികൾ വന്നിരുന്നു! കുടിയിരുത്തപ്പെട്ട വ്യക്തി അധികം തുടർന്നില്ല. ചുമതലയിൽ നിന്നൊഴിവാക്കുകയല്ലാതെ ഞാൻ ഫയലിലെഴുതിയത് മറികടക്കാൻ വേറെ മാർഗമുണ്ടായിരുന്നില്ല, എന്നാണ് പറഞ്ഞത്. ദേശീയ പരമ്പരയുടെ കടം വീട്ടാൻ പരമ്പര നീട്ടാതിരുന്നതിന്റെ ശുപാർശയിലും ഇതേപ്പോലെ സമ്മർദ്ദമുണ്ടായിരുന്നു: മലയാളം പരമ്പര നീട്ടുന്നത് നിരസിച്ച ശുപാർശ ചെയ്തതും ബുദ്ധിമുട്ടുണ്ടാക്കി; കാരണം വകുപ്പുമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നു, നീട്ടിക്കൊടുക്കാൻ. 
ഞാൻ ഫയലിൽ എഴുതുന്നത്, വളരെ യുക്തിസഹമായതിനാൽ അവ ഖണ്ഡിച്ച് തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. 2003 - ലായിരുന്നു ഈ സംഭവങ്ങൾ.
ദേശാടനപ്പക്ഷികളെപ്പോലെയുളള മാറിവരുന്നവർ നിയമം മറികടന്നും രാഷ്ട്രീയമേലാളന്മാരെ സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി തൃപ്തിപ്പെടുത്തുന്നു. അവരെ പ്രക്ഷേപണമാധ്യമത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ തലപ്പത്ത് നിയമിക്കുന്നതാണ് ദൂരദർശന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന്. ഏത് സംവിധാനത്തിലും, പ്രത്യേകിച്ച് സർക്കാർ തലത്തിൽ, അതത് രംഗത്തെ പ്രഗത്ഭരെത്തന്നെ നിയമിച്ചാലേ മികവ് പുലർത്താനാവൂ.
1997 നവംബറിലാണ് നിഖിൽ ചക്രവർത്തി ചെയർമാനും, മുൻപ് വാർത്താവിതരണപ്രക്ഷേപണ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന എസ്.എസ്.ഗിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പ്രസാർ ഭാരതി അഥവാ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ നിലവിൽ വരുന്നത്. 
ഐ.കെ.ഗുജ്‌റാൽ പ്രധാനമന്ത്രിയും ജയ്പാൽ റെഡ്ഡി വാർത്താവിതരണപ്രക്ഷേപണമന്ത്രിയുമായിരുന്നു. ആകാശവാണിയും ദൂരദർശനും സ്വയംഭരണത്തിലേക്ക് നീങ്ങണമെന്ന്  വ്യാമോഹിച്ച് ഗിൽ പ്രക്ഷേപണത്തിൽ പൊതുസേവനത്തിന് കൂടുതൽ ഊന്നൽ നൽകാൻ ശ്രമിച്ചു. പക്ഷെ,അദ്ദേഹം ബി.ജെ.പി ഗവണ്മെന്റ് അധികാരത്തിൽ വന്ന ഉടനെ നിഷ്‌കാസിതനായി. 
1999 ജൂണിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ രാജീവ് രത്‌ന ഷാ ദീർഘവീക്ഷണവും കാഴ്ചപ്പാടുമുളള ഉദ്യോഗസ്ഥനായിരുന്നു. 
ദൂരദർശനിലെ പരസ്യവരുമാനം വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം ഒട്ടേറെ നടപടികളെടുത്തു. 1998-99 സാമ്പത്തികവർഷത്തിൽ 399 കോടി രൂപയായിരുന്നത് 99-2000ത്തിൽ 638 കോടി രൂപയായി. അത് മുൻകാലങ്ങളിലേതിനെക്കാൾ ഏറ്റവും കൂടിയ തുകയായിരുന്നു. അത് നേടിയെടുക്കുന്നതിന് നേതൃത്വം നല്കിയതിന് എന്നെ അദ്ദേഹം പരസ്യമായി മുക്തകണ്ഠം പ്രശംസിച്ചു. ഒരു സ്വകാര്യസ്ഥാപനത്തിലായിരുന്നെങ്കിൽ നേട്ടത്തിന്റെ ചെറിയൊരു ശതമാനം നല്കാമായിരുന്നുവെന്നൊക്കെ പറഞ്ഞു. 
പരസ്യവിപണന വിഭാഗത്തിലുളളവർക്ക് ഓണറേറിയമായി ഒരു നാമമാത്രമായ തുക നൽകാനുളള (ഏറ്റവും  കൂടിയത് 25000 രൂപ) ഫയലുമായി അദ്ദേഹത്തിന്റെ അനുവാദത്തിനായി ചെന്നപ്പോൾ എനിക്കുളളതെഴുതിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു! അത് ശരിയല്ലെന്നും ആവശ്യമില്ലെന്നും മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല വാക്കുകൾ തന്നെ വലിയ പ്രതിഫലമായിരുന്നു. പക്ഷെ, അത് പിന്നെ വിനയായി.

Latest News