ലണ്ടന്‍ - ക്രിക്കറ്റിലെത്തിയില്ലായിരുന്നുവെങ്കില്‍ മുഈന്‍ അലി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നേനേയെന്ന ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ആരോപണത്തിന് ക്രിക്കറ്ററുടെ പിതാവ് മുനീര്‍അലിയുടെ അതിശക്തമായ മറുപടി. തന്നോടോ മറ്റുള്ളവരോടോ ബഹുമാനമില്ലാത്ത ഒരാള്‍ക്കു മാത്രമേ ഇത്ര തരംതാഴാനാവൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തനിക്ക് അറിയാത്ത ഒരാളെക്കുറിച്ചാണ് ഈ വിഷം തുപ്പിയത്. എന്നിട്ട് അതിനെ തമാശയെന്ന് പറഞ്ഞ് ന്യായീകരിച്ചിരിക്കുന്നു. മുഈന്‍അലി ആരാണെന്ന് ക്രിക്കറ്റ് ലോകത്തുള്ളവര്‍ക്കറിയാം. അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം -മുനീര്‍അലി വിശദീകരിച്ചു.
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ പരിചയപ്പെട്ട ഒരാളില്‍ നിന്നാണ് മുഈന്‍ ഇസ്്‌ലാമിനെ മനസ്സിലാക്കിയത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വാസത്തിന്റെ പേരില്‍ മുഈന്‍ നേരിട്ട നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ച പിതാവ് അപ്പോഴെല്ലാം തന്റെ വിശ്വാസം കളിക്കു വേണ്ടി മാറ്റിവെക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി. വിശ്വാസം സുഹൃദ്ബന്ധങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിരുന്നില്ല. വിശ്വാസം മുഈനെ ശാന്തനാക്കുകയാണ് ചെയ്തത്. അത് കളിയിലും ജീവിതത്തിലും ഗുണപരമായ മാറ്റമുണ്ടാക്കി. മുഈന്റെ ഇംഗ്ലണ്ട് അരങ്ങേറ്റത്തെക്കുറിച്ച് ഓര്‍മിപ്പിച്ചാണ് മുനീര്‍ അവസാനിപ്പിച്ചത്. നാലാം വിക്കറ്റ് വീണപ്പോഴാണ് മുഈന്‍ ആദ്യമായി ഇംഗ്ലണ്ട് ജഴ്‌സിയില്‍ ബാറ്റിംഗിന് വന്നത്. ഞാന്‍ പിരിമുറുക്കം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അബദ്ധത്തില്‍ അടുത്തിരുന്ന സ്ത്രീയുടെ കാലില്‍ ചവിട്ടിപ്പോയി. അവര്‍ ചോദിച്ചു, വല്ലാതെ പിരിമുറുക്കമുണ്ട് അല്ലേ? എനിക്കുമുണ്ട്. ഞാന്‍ ഗാരി ബാലന്‍സിന്റെ (ഇംഗ്ലണ്ട് താരം) അമ്മയാണ്. അത്തരം വ്യക്തികളെക്കുറിച്ച ഓര്‍മകളാണ് എനിക്കു ബലം. തസ്്‌ലീമ നസ്‌റീന്റേതു പോലെ വിഷമല്ല -മുനീര്‍ പറഞ്ഞു.