ന്യൂദൽഹി- മുസ്‌ലിം സമുദായത്തിൽ വിവാഹ മോചനത്തിനു മുത്തലാഖ് ഉപയോഗിക്കുന്നതു തടയുന്നതിനു കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നു. ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. നിയമ ഭേദഗതി ബില്ലിന്റെ കരട് തയാറാക്കുന്നതിനായി കേന്ദ്ര സർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. മുത്തലാഖിനു സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനാണ് സർക്കാരിന്റെ നീക്കം.
മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയും ലിംഗ സമത്വത്തെയും ലംഘിക്കുന്നതാണെന്നും നിയമ വിരുദ്ധമാണെന്നും കണ്ടെത്തിയാണ് മുത്തലാഖ് ഉപയോഗിക്കുന്നതിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരോധം ഏർപ്പെടുത്തിയത്. എന്നാൽ, മുത്തലാഖ് ഉപയോഗിക്കുന്നവർക്കെതിരേ നിയമ നടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ നിയമ ഭേദഗതി വരുത്താൻ നടപടി ആരംഭിച്ചത്. മുത്തലാഖിനു ഇരകളായ സ്ത്രീകൾ പരാതി നൽകിയാൽ നിയമ നടപടി എന്തെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകും നിയമ ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതും.
സുപ്രീം കോടതി നിരോധം ഏർപ്പെടുത്തിയതിനു ശേഷവും മുത്തലാഖ് ഉപയോഗിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും അതിനിരയാകുന്നവർ പോലീസിനെ സമീപിച്ചാൽ നടപടിയുണ്ടാകുന്നില്ലെന്നും നിയമ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.
ഇക്കാര്യത്തിൽ സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും മുത്തലാഖ് പോലുള്ള അനാചാരങ്ങൾക്കെതിരേ ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.