കണ്ണൂർ- മുത്തലാഖ് പ്രാകൃത നടപടിയാണെന്നും ഈ വിഷയത്തിൽ സി.പി.എം, മുസ്‌ലിം സ്ത്രീകൾക്കൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ന്യൂനപക്ഷ സാംസ്‌കാരിക സമിതി ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച മുഖ്യധാര രാഷ്ട്രീയവും മുസ്‌ലിം ന്യൂന പക്ഷവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഇതിനെതിരെ സമുദായത്തിനകത്തു നിന്നു തന്നെ അഭിപ്രായ രൂപീകരണം ഉയർന്നു വരണം. സ്ത്രീകളുടെ അവകാശങ്ങൾക്കു പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. എന്നാൽ മുത്തലാഖിന്റെ പേരിൽ മതത്തെ കടന്നാക്രമിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം ശ്രദ്ധേയമാണ് - കോടിയേരി പറഞ്ഞു.
മത ന്യൂന പക്ഷങ്ങളിൽ ഒരു ഭാഗം തീവ്രവാദ പ്രവർത്തനങ്ങളിലേക്കു ചേക്കേറുന്ന പ്രവണത തുടരുന്നുണ്ട്. കേരളത്തിൽ നിന്നടക്കം നിരവധി പേർ ഐ.എസിൽ ചേർന്ന വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. ഇതിനെതിരെ സമുദായത്തിൽ നിന്നു തന്നെ ജാഗ്രത ഉയരണം.
ഹിന്ദു വർഗ്ഗീയ വാദികൾ ക്ഷേത്രങ്ങളേയും മുസ്‌ലിം വർഗ്ഗീയ വാദികൾ പള്ളികളേയും തങ്ങളുടെ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയണം. ഒരു വിധത്തിലുള്ള വർഗ്ഗീയതയെ ചെറുക്കാൻ മറ്റൊരു വർഗ്ഗീയതയെ ഉപയോഗിക്കുന്നത് ന്യൂന പക്ഷങ്ങൾ രാഷ്ട്രീയ മുഖ്യധാരയിൽ നിന്നും അകലാൻ മാത്രമേ ഉപകരിക്കൂ - കോടിയേരി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കരിനിയമങ്ങൾ മത ന്യൂന പക്ഷങ്ങൾക്കും കമ്യുണിസ്റ്റുകൾക്കുമെതിരെയാണ് പ്രയോഗിക്കുന്നത്. കശ്മീരിൽ ഇതാണ് അവസ്ഥ. അവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത് ഇക്കാരണങ്ങളാലാണ്. കേരളത്തിൽ പട്ടാള നിയമം നടപ്പാക്കിയാൽ ആളുകളെ വെടിവെച്ചു കൊല്ലുകയും സ്ത്രീകളെ പട്ടാളക്കാർ പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും ചെയ്യും. പട്ടാള നിയമം നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ഇതാണ് അവസ്ഥ. കമ്യൂണിസ്റ്റ് നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കള്ളക്കേസിൽ കുടുക്കിയതു പോലെ തന്നെയാണ് പി.ഡി.പി നേതാവായ മഅ്ദനിയേയും തീവ്രവാദത്തിന്റെ പേരിൽ ജയിലിൽ അടച്ചത്. ഹിന്ദു വർഗ്ഗീയതയേയും സംഘ പരിവാർ ശക്തികളേയും എക്കാലവും എതിർത്തത് സി.പി.എം ആണ്. - കോടിയേരി പറഞ്ഞു.
ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ജസ്റ്റിസ് നിസാർ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി, പി. ജയരാജൻ, എം. ഷാജർ, ഒ.വി. ജാഫർ, ആമിന മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.