ന്യൂദൽഹി- മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. മുസ്്‌ലിം സ്ത്രീകളുടെ മൗലികാവശത്തെ മുത്തലാഖ് ലംഘിക്കുന്നതായും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പുതിയ നിയമം നിർമ്മിക്കുന്നതിന് ആറുമാസത്തെ സാവകാശം അനുവദിച്ച കോടതി
ഈ കാലയളവിൽ മുത്തലാഖ് പ്രകാരമുള്ള വിവാഹമോചനം അനുവദിക്കരുതെന്നും ഉത്തരവിട്ടു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവക്കെതിരെ സ്വമേധയ എടുത്തതുൾപ്പെടെ ഏഴ് ഹരജികളിൽ വാദം കേട്ടാണ് സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ആറു മാസത്തിനകം പുതിയ നിയമം വ്ന്നില്ലെങ്കിൽ മുത്തലാഖിനുള്ള നിരോധനം തുടരുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാ ബെഞ്ചിൽ മൂന്നു പേർ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് നിലപാട് സ്വീകരിച്ചപ്പോൾ രണ്ടു പേർ അല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ മുത്തലാഖ് ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് അഭിപ്രായപ്പെട്ടു. ബെഞ്ചിലുള്ള എസ്. അബ്ദുൽ നസീറും ഇതേ നിലപാട് സ്വീകരിച്ചു. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ.എഫ് നരിമാൻ, യു.യു ലളിത് എന്നിവരാണ് ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടത്.
പതിനഞ്ച് വർഷത്തെ വിവാഹബന്ധം ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽനിന്നുള്ള സൈറാബാനു, മുദ്രപത്രത്തിലൂടെ വിവാഹബന്ധം ഇല്ലാതായ ഗുൽഷൺ പ്രവീൺ, കത്തുവഴി മൊഴി ചൊല്ലപ്പെട്ട അഫ്രീൻ റഹ്മാന്‍ തുടങ്ങിയവരാണ് ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വേനലവധിക്കാലത്താണ് ആറു ദിവസമെടുത്ത് വിവിധ കക്ഷികളുടെ വാദം കേട്ടത്. കേസിൽ സുപ്രീംകോടതി മുസ്്‌ലീം വ്യക്തി നിയമ ബോർഡ്, അഖിലേന്ത്യാ മുസ്്‌ലീം വനിതാ വ്യക്തി നിയമ ബോർഡ്, കേന്ദ്ര സർക്കാർ തുടങ്ങിയവരുടെ വാദം കേട്ടിരുന്നു.
വിവാഹമോചനത്തിന് മുത്തലാഖ് ഉപയോഗിക്കരുതെന്ന് വധൂവരൻമാരോട് പറയാൻ ഖാസിമാർക്ക് നിർദ്ദേശം നൽകുമെന്ന് അഖിലേന്ത്യാ മുസ്്‌ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു. ഒറ്റയടിക്ക് മൂന്നു തലാഖുകൾ ചൊല്ലി വിവാഹബന്ധം വേർപെടുത്തില്ലെന്ന് നിക്കാഹ് നാമയിൽ (വിവാഹക്കരാർ) വ്യവസ്ഥ വെക്കണം. മുത്തലാഖ് നടത്തുന്നവർ സമൂഹത്തിൽ നിന്ന് 'ബഹിഷ്‌കരണം' നേരിടേണ്ടിവരും. ഇതുസംബന്ധിച്ച് ഖാസിമാർക്കുള്ള നിർദ്ദേശം ബോർഡിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും നൽകാൻ തീരുമാനിച്ചതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.