ബ്രിസ്ബെയ്ൻ - വിദേശ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും അവിസ്മരണീയ വിജയങ്ങളിലൊന്നിന് ബ്രിസ്ബെയ്നിലെ ഗബ്ബ സാക്ഷിയായി. രണ്ടാം നിര ബാളർമാരുമായി ഇറങ്ങിയ ഇന്ത്യ പരാജയത്തിൻ്റെ വക്കിൽ നിന്ന് മൂന്നു വിക്കറ്റിൻ്റെ അത്യുജ്യല വിജയം സ്വന്തമാക്കി. ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ പിരിമുറുക്കം നിറഞ്ഞതായിരുന്നു അവസാന ഓവറുകൾ . പരമ്പര 2-1 ന് ജയിക്കുകയും ബോർഡർ - ഗവാസ്കർ ട്രോഫി നിലനിർത്തുകയും ചെയ്തു. യുവ ഓപണർ ശുഭ്മാൻ ഗിൽ, മെല്ലെപ്പോക്കിന് ഏറെ വിമർശനം കേട്ട ചേതേശ്വർ പൂജാര, ആദ്യ ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തപ്പെട്ട റിഷഭ് പന്ത്, നെറ്റ് ബൗളറായി വന്ന് ടീമിൽ അവസരം കിട്ടിയ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരായിരുന്നു അവസാന ദിനത്തിലെ ഹീറോമാർ. റിഷഭ് (89 നോട്ടൗട്ട്) ബൗണ്ടറിയോടെ വിജയം പൂർത്തിയാക്കി.
തകർന്ന പിച്ചിൽ അവസാന ദിനം മഴ തുണക്കേണ്ടി വരും ഇന്ത്യയെ രക്ഷിക്കാൻ എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പ്രവചനാതീതമായ പിച്ചിൽ ഓസീസിൻ്റെ ഉശിരൻ ആക്രമണത്തെ ഇന്ത്യൻ ബാറ്റിംഗ് നിര ഐതിഹാസികമായി ചെറുത്തു നിന്നു. ഗബ്ബയിൽ ഒരു ടീം പിന്തുടർന്നു ജയിക്കുന്ന റെക്കോർഡ് സ്കോറാണ് 328.
രോഹിത് ശർമ (7), ശുഭ്മാൻ ഗിൽ (91), ചേതേശ്വർ പൂജാര (56), അജിൻക്യ രഹാനെ (24), റിഷഭ് പന്ത് (89 നോട്ടൗട്ട്), മായാങ്ക് അഗർവാൾ (9), വാഷിംഗ്ടൺ സുന്ദർ (22) , പുതുമുഖ ബൗളർമാരായ മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരാണ് ത്രസിപ്പിക്കുന്ന വിജയത്തിന് ചുക്കാൻ പിടിച്ചത്.
32 വർഷത്തിനു ശേഷമാണ് ഗബ്ബയിൽ ഓസീസ് തോൽക്കുന്നത്. ഇവിടെ ഇതിനു മുമ്പ് അഞ്ച് ടെസ്റ്റ് കളിച്ച ഇന്ത്യ നാലും തോറ്റിരുന്നു. ഒന്ന് സമനിലയായി. ആദ്യ ജയമാണ്