Sorry, you need to enable JavaScript to visit this website.

അരങ്ങുകളെ അഗ്നിശൈലമാക്കിയ തോപ്പിൽ ഭാസി

മലയാള നാടകങ്ങളെ ജനകീയമാക്കിയ വിപ്ലവകാരി തോപ്പിൽ ഭാസിയുടെ ചരമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഡിസംബർ എട്ട്.കാലയവനികയ്ക്കപ്പുറത്തെ ആ മഹാപ്രതിഭയുടെ ഓർമയ്ക്ക് മുമ്പിൽ അശ്രുപുഷ്പങ്ങൾ. 

മലയാള നാടക - ചലച്ചിത്രശാഖയിലെ മഹാപ്രതിഭ തോപ്പിൽ ഭാസിക്ക്  ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്.  അദ്ദേഹത്തിന്റ ജീവിതം മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു.  
എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം 'കടലിനക്കരെ എംബസി സ്‌കൂളിന്്് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്.  ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. 'ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു.  മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റെ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു സ്്്്മാരക പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.  
എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റെ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്ത്്. 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്‌കൂൾ, ചങ്ങൻകുളങ്ങര സംസ്‌കൃത സ്‌കൂൾ, തിരുവനന്തപുരം ആയുർവേദ കോളേജിലായിരുന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ചു് പോലീസിന്റെ ലാത്തിയടി കിട്ടിയത് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാം ഹാനികരമായ സമീപനങ്ങളെ ജാതിമതങ്ങൾ നോക്കാതെ എതിർത്തു.  സ്വാതന്ത്ര്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപ്പുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്യൂണിസ്റ്റായി. സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാത്ത, പാവങ്ങളുടെയിടയിൽ ജീവിച്ച തോപ്പിൽ ഭാസിയും അദ്ദേഹത്തിന്റെ സമരോൽസുക നാടകങ്ങളും മാറ്റത്തിന്റെ ശംഖൊലി തീർത്തു.
ശൂരനാട്ട്്് കർഷകത്തൊഴിലാളികളെ  അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസ്‌കാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളിവിൽപോയി. 1952 ൽ പോലീസിന്റെ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു.  1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ജയിച്ച് എം.എൽ.എ ആയി. ലോകത്ത്് വോട്ടെടുപ്പിലൂടെ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായി. അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്ട്രപതി ഈ ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം)  നിയമമാക്കിയത്.  ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. 
മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയ 'ഭാഷാശാകുന്തളമാണ്’ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. സമത്വവാദി (പുളിമാന പരമേശ്വരൻ പിള്ള )യും ഈ ഗണത്തിൽ പെടുന്നു. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ തരകന്റെ 'മറിയാമ്മ’, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം 'എബ്രായകുട്ടി, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ 'പാട്ടബാക്കി. ഇങ്ങനെ പലരുടെയും നാടകം തഴച്ചുവളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളിവിലിരുന്ന് എഴുതിയ നാടകം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു.  കെ.പി.എ.സിയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കൂടിയാണ് തോപ്പിൽ ഭാസി.  ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ... 1945  മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസന്റെ 'അഭിജ്ഞാനശാകുന്തളം’ ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒളിവിലെ ഓർമകൾ ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക്  തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം  സാമൂഹ്യവിഷ്‌കാരങ്ങളിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്.  അദ്ദേഹത്തിന്റെ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തെ  മാവിൽനിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റെ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരത്തിൽ സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ എട്ടിനാണ്.സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകത്തെ സമരായുധമാക്കിയ മനുഷ്യാവകാശപ്പോരാളിയായിരുന്ന തോപ്പിൽ ഭാസി  മലയാള ഭാഷയുടെ നഭോമണ്ഡലത്തിലെ നിറനിലാവായി എന്നും പ്രകാശിച്ചു നിൽക്കും. കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ ഈ ലേഖകന് സമ്മാനം ലഭിച്ചപ്പോൾ താമരക്കുളത്തു ഉദ്ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം എന്റെ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം  'കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു. ഇദ്ദേഹത്തിന് സർവ ഐശ്വര്യങ്ങളും. ആ മഹാപ്രതിഭയ്്ക്ക്്് മുമ്പിൽ ഒരു കുമ്പിൾ കുങ്കുമപ്പൂക്കൾ.
 

Latest News