മക്കയിലെ സൗദി പൗരന്മാരായ നൂറുകണക്കിന് മലൈബാരി കുടുംബങ്ങളുടെ കാരണവരായിരുന്നു ഇന്നലെ വിട പറഞ്ഞ ശൈഖ് അബ്ദുല്ല മലൈബാരി. കൊണ്ടോട്ടിയില്നിന്ന് മക്കയില് വന്ന് താമസമാക്കിയ മുഹ് യദ്ദീന് കോമു മലൈബാരിയുടെ മകനായി മക്കയില് ജനിച്ചു വളര്ന്ന ശൈഖ് അബ്ദുല്ല മലൈബാരി അറിയപ്പെടുന്നത് ഖുബ്ബ എന്ന പേരിലാണ്.
34 വര്ഷക്കാലം അധ്യാപകനായിരുന്ന അദ്ദേഹം 11 വര്ഷം മുമ്പാണ് സര്വീസില്നിന്ന് വിരമിച്ചത്. തുടര്ന്ന് മക്കയിലെ മലൈബാരി മദ്രസയുടെ മേധാവിയായി പ്രവര്ത്തിച്ചുവരികയായിരുന്നു. 1921 ലെ മലബാര് കലാപത്തെതുടര്ന്നും ശേഷവും മലപ്പുറത്തുനിന്ന് മക്കയിലെത്തി സ്ഥിരതാമസമുാക്കിയ 18 മലൈബാരികള് സ്ഥാപിച്ച ഈ മദ്രസക്കുകീഴില് വിശുദ്ധ നഗരിയിലെ ഒരു ഡസന് പ്രധാന പള്ളികളില് തഹ്ഫീദുല് ഖുര്ആന് കേന്ദ്രങ്ങള് നടത്തുന്നതിനും മുന്കൈയെടുത്തു പ്രവര്ത്തിക്കുന്നത് ശൈഖ് അബ്ദുല്ല മലൈബാരിയായിരുന്നു.
വറുതിയുടെ നാളുകളില്, കഷ്ടപ്പാടുകള് തൃണവല്ഗണിച്ച് കഠിനാധ്വാനത്തിലൂടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന് പാടുപെട്ടതിനൊപ്പം മലൈബാരികളുടെ വിദ്യാഭ്യാസ പ്രവര്ത്തനത്തിനും ജീവകാരുരണ്യ പ്രവര്ത്തനങ്ങള്ക്കും മുന്നിരയില്നിന്ന് പ്രവര്ത്തിച്ച അദ്ദേഹത്തിന്റെ രണ്ട് ആണ്മക്കളും ഇരുഹറമുകളുടെ പ്രസിഡന്സി കാര്യാലയത്തിലെ എന്ജിനീയര്മാരാണ്.
നൂറ്റാണ്ടു മുമ്പ് മലൈബാരികളടക്കം ഇന്ത്യയില്നിന്ന് സൗദി അറേബ്യയില് കുടിയേറി സൗദി പൗരന്മാരായി മാറിയവരുടെ പിന്തലമുറയില്പെട്ട പ്രമുഖരെ ആദരിക്കുന്ന ചടങ്ങ് 2019 ഏപ്രില് പന്ത്രണ്ടിന് ഇന്ത്യന് കോണ്സുലേറ്റും ഗുഡ്‌വില് ഗ്ലോബല് ഇനിഷ്യേറ്റീവും (ജിജിഐ) സംയുക്തമായി സംഘടിപ്പിച്ചിരുന്നു.
ഗള്ഫിന്റെ ചരിത്രത്തിലാദ്യമായി നടന്ന ഈ അപൂര്വ സംഗമത്തില് പങ്കെടുത്ത പ്രധാനികളിലൊരാളായിരുന്നു ശൈഖ് അബ്ദുല്ല മലൈബാരി. പിതാവില്നിന്നും പണ്ട്കാലത്ത് ഹജ്ജിനെത്തിയവരില്നിന്നും കേട്ട് പഠിച്ച പഴയ മലയാളത്തിലുള്ള ബര്ത്താനം ഏറെ വശ്യവും ഹൃദയാവര്ജകവുമായിരുന്നു.
പുണ്യനഗരിയിലെ മലൈബാരികള്ക്കെന്നപോലെ ജിജിഐ കൂട്ടായ്മക്കുംഒരു മാര്ഗദര്ശിയെയും കാരണവരെയുമാണ് നഷ്ടപ്പെട്ടത്. പരേതന് സ്രഷ്ടാവ് മഗ്ഫിറത്തും മര്ഹമത്തും സ്വര്ഗവും നല്കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്ഥിക്കാം.