ചാര്‍ട്ടര്‍ വിമാനം, ദുബായ് കെ.എം.സി.സിക്ക് അനുമതി

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവാസ ലോകത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ചാർട്ടർ വിമാനങ്ങൾക്ക് അനുമതിയായി. കെ.എം.സി.സിക്ക് ദുബായിയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനത്തിന് അനുമതി ലഭിച്ചു. കെ.ആർ അരുൺകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സംശയം വേണ്ടാ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്നും പറന്നുകഴിഞ്ഞു. 9 വിമാനങ്ങളിലായി 1568പേരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയത്. മലയാളികളുടെ കാത്തിരിപ്പ് നീളേണ്ടി വരില്ല. ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി കേന്ദ്ര സര്‍ക്കാരില്‍ അപേക്ഷ നല്‍കിയ ദുബായി കെ.എം.സി.സിക്ക് ചാര്‍ട്ടര്‍ വിമാനത്തിന് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

ആര്‍ക്കൊക്കെ ചാര്‍ട്ടര്‍ വിമാനത്തില്‍ യാത്രചെയ്യാം?

കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനാകൂ. വിമാനം ഏർപ്പെടുത്തുന്ന സംഘടനകൾ യാത്രക്കാരുടെ പേരുവിവരം കോൺസുലേറ്റിൽ നൽകണം. ഏഴുദിവസം മുൻപെങ്കിലും അപേക്ഷ നൽകിയിരിക്കണം. ഈ അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും സംഘാടകർ വാങ്ങണം. കേന്ദ്രസർക്കാരിന്റെ അനുമതിക്ക് ശേഷം ഫ്ലൈറ്റ് ഓപ്പറേറ്റർമാർ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം.അങ്ങനെ ഈ കടമ്പകളെല്ലാം മറികടക്കുന്ന പക്ഷം ഉടന്‍ തന്നെ കേരളത്തിലേക്കുള്ള ആദ്യ വിമാനം പുറപ്പെടും.

ടിക്കറ്റെടുക്കാന്‍ തിരക്കു കൂട്ടരുത്!!

അനുമതി ലഭിക്കുന്ന വിവരം കോൺസുലേറ്റിന്റെയോ എംബസ്സിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം നൽകാവൂ എന്നുംകോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.നാട്ടിൽ ക്വാറന്റീനുള്ള ചെലവ് ഉൾപ്പടെയായിരിക്കും ടിക്കറ്റ് ചാർജ്. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകർക്ക് നിശ്ചയിക്കാം.

പാവങ്ങള്‍ക്ക് എന്തു ഗുണം?

ഒരു ഭാഗത്ത് ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോള്‍ മറുവശത്ത് തൊഴില്‍ നഷ്ടമായ, ശമ്പളമില്ലാത്ത, രോഗികളായ സാധാരണകാര്‍ക്കു നാട്ടിലേക്ക് മടങ്ങാനുള്ള അവസരവും വിവിധ സംഘടനകള്‍ ഒരുക്കും. ഇരുപത് ശതമാനം പേര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ദുബായി കെഎംസിസി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ പാവപ്പെട്ടവനും പറക്കുമെന്ന് ഉറപ്പാണ്

കൂടുതല്‍ വിമാനങ്ങളല്ലേ വേണ്ടത്?

തീര്‍ച്ചയായും അതില്‍ യാതൊരു തര്‍ക്കമില്ല. കൂടുതല്‍ വിമാനം വരണം മിതമായ നിരക്കില്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയണം.
എന്നതുകൊണ്ട് ചാര്‍ട്ടര്‍ വിമാനം വരുന്നതിനെ എതിര്‍ക്കേണ്ടതില്ല. കാശ് കൊടുക്കാന്‍ കഴിയുന്നവനും തീരെ നിര്‍വാഹമില്ലാത്തവനും നാട്ടിലെത്താന്‍ പറ്റുമെങ്കില്‍ എതിര്‍ത്ത് സമയം കളയേണ്ടതില്ല. കൊവിഡ് കാലത്ത് ആദ്യം മുതലേ മലയാളിസംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ചാര്‍ട്ടര്‍ വിമാനം. ഒടുവില്‍ അത് അനുവദിക്കുമ്പോള്‍ മറ്റു കുറവുകള്‍ കണ്ടെത്തുന്നതില്‍ അര്‍ത്ഥമില്ല!!

ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ, അൽ മദീന ഗ്രൂപ്പ് തുടങ്ങിയവരാണ് നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങൾ നടത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും വൈകാതെ അനുമതി കിട്ടുമെന്ന പ്രതീക്ഷിക്കാം

Latest News