ലോക്ഡൗണിൽ ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് സമസ്ത നേതാവ് സയ്യിദ് ജിഫ്രി തങ്ങളുടെ നിർദ്ദേശത്തെ പറ്റി പ്രൊഫ. ആരിഫ് സെയിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്.
പെരുന്നാൾ നമസ്‌കാരത്തിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന ഒരു നിർദ്ദേശം മാത്രമാണെന്നാണ് വായിച്ചപ്പോൾ തോന്നിയത്.
അത് ഭീഷണിയാണെന്നോ മുന്നറീപ്പാണെന്നോ കരുതി സർക്കാർ നിയന്ത്രണങ്ങളിൽ ഇളവു വരുത്തരുത്. ഒരുപാട് അപകടങ്ങൾ വരാനുനുണ്ട്.
1. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ തിരിച്ചെത്തലും നിലവിൽ നിയന്ത്രണങ്ങളിൽ അയവു വന്നതും നിമിത്തം രോഗവ്യാപനത്തിന് ഗതിവേഗം കൂടാനാണ് സാധ്യത. അതിനാൽ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം എനിക്കും നിങ്ങൾക്കും തന്നെയാണ്, ആരോഗ്യപ്രവർത്തകരിലും പോലീസിലും മാത്രം നിക്ഷിപ്തമല്ല.
2. പെരുന്നാളിന് ശേഷവും വ്യാപനം കൂടിക്കൊണ്ടിരിക്കാം. പെരുന്നാൾ ദിനത്തിലെ സംഘനമസ്‌കാരം സംസ്ഥാനത്തെ കൊറോണ വ്യാപനത്തിലെ ലാൻഡ്മാർക്കായി രേഖപ്പെടുത്തപ്പെടാതിരിക്കാനായി, ആരാധനാലയങ്ങൾ തുറക്കുന്നതിൽ ഇളവുകൾ വല്ലതുമുണ്ടെങ്കിൽ പെരുന്നാൾ കഴിഞ്ഞതിന് ശേഷമാക്കുക.
3. സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ ആക്കത്തൂക്കങ്ങൾ നോക്കി മുസ്‌ലിം സമുദായത്തിന് മേൽ ഉത്തരവാദിത്തം കെട്ടിവെക്കാൻ ഇവിടെ ഒന്നിലധികം വന്യശക്തികൾ വിശന്ന് വലഞ്ഞ് വയറൊട്ടി പതുങ്ങിയിരിപ്പുണ്ട്, അവർക്ക് ചാടിവീഴാൻ പാകത്തിൽ ബലിയാടിനെ കെട്ടിയിട്ടു കൊടുക്കരുത്.
ജീവിതം എന്നത് അനുഭങ്ങളുടെ ആകത്തുകയാണ് എന്ന് ഏതെങ്കിലും കവി (മഹാനായാലും മതി) പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിഞ്ഞു കൂടാ, ഇല്ലെങ്കിൽ അതെന്റെ പേരിൽ വരവരച്ചോളൂ. എന്റെ കൊച്ചു പെങ്ങൾ തീവണ്ടികൾ തമ്മിൽ കൂട്ടിയിടിക്കുന്നത് കണ്ടിട്ടില്ല എന്ന കഥ പോലെ, നമുക്കാർക്കും വീട്ടിൽ വെച്ച് നടക്കുന്ന പെരുന്നാൾ നമസ്‌കാരം എങ്ങനെയിരിക്കുമെന്ന് ഒരൈഡിയയുമില്ല. അതൊന്ന് അനുഭവിക്കാലോ!
അതിനാൽ ഇളവുകൾ വേണം, ഇപ്പോൾ വേണ്ട.