ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിച്ച സ്ത്രീകളില്‍ മൂന്ന് വര്‍ഷം വരെ ഗര്‍ഭമുളളവരുണ്ടെന്ന ഒരു ട്രോള്‍ കഴിഞ്ഞയാഴ്ച കേരളത്തില്‍ വിവാദമായിരുന്നു. ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ മാറ്റം വരുത്തി പ്രചരിപ്പിച്ചയാള്‍ക്കെതിരെ ചാനല്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കയാണ്.
ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളും സൗദിയില്‍ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് വിസിറ്റ് വിസയില്‍വന്നവരും അല്ലാത്തവരുമായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിലാണ്. പത്രങ്ങളും സോഷ്യല്‍ മീഡിയയും അതു സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
എത്ര മാസം ഗര്‍ഭമുള്ള, എത്ര ഗര്‍ഭിണികളെ തങ്ങള്‍ നാട്ടിലെത്തിച്ചുവെന്ന് പ്രചരിപ്പിക്കാനാണ് എല്ലാ സംഘടനകളും ശ്രമിക്കുന്നത്. ഒരേ സംഘടനയില്‍ പെട്ട ഗ്രൂപ്പുകള്‍ പോലും തങ്ങളാണ് ഗര്‍ഭിണികളെ നാട്ടിലെത്തിച്ചതെന്ന് തെളിയിക്കാനുള്ള മത്സരത്തിലുമാണ്. സംഘടനയുടെ പേരുകള്‍ പറയിപ്പിക്കാനും വീഡിയോ നല്‍കാനും നാട്ടിലെത്തിയ നഴ്‌സുമാരടക്കമുള്ളവരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഈ കിടമത്സരം അവസാനിപ്പിക്കാന്‍ ഒരു പരിഹാരം നിര്‍ദേശിക്കുകയാണ്. സൗദിയിലെ എല്ലാ സംഘടനകളും ഉടന്‍ തന്നെ ഒരു സൂം മീറ്റിംഗ് വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗര്‍ഭിണികളുടെ കണക്കെടുത്ത് വീതം വെക്കുക. സംഘടനയുടെ ശേഷിയനുസരിച്ച് ഓരോ സംഘടനക്കും നിശ്ചിത എണ്ണം ഗര്‍ഭിണികളെ നല്‍കണം. അങ്ങനെ ഓരോ സംഘടനക്കും ലഭിക്കുന്ന ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കട്ടെ.
സൗദി മലയാളി കൂട്ടായ്മകളുടെ ചരിത്രത്തില്‍തന്നെ വലിയ സംഭവമാകും ഈ വീതംവെപ്പ്.
നമ്മള്‍ മലയാളികള്‍ എപ്പോഴും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. അടുത്ത മൂന്ന് മാസം വരെ എയര്‍ഇന്ത്യയെ മാത്രം പറപ്പിക്കുന്നതിനുവേണ്ടി മറ്റു വിമാന കമ്പനികള്‍ക്ക് മോഡി സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍ പല ഗര്‍ഭിണികളും ഇവിടെ തന്നെ പ്രസവിക്കാനും സാധ്യതയുണ്ട്. അവരുടെ പരിചരണത്തിലേക്ക് കൂടി നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നീളണം.
നിലവില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളെ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലെത്തിച്ച സംഘടനകള്‍ക്ക് എല്ലാ കാര്യത്തിലും മുന്‍ഗണന നല്‍കണം.