Sorry, you need to enable JavaScript to visit this website.

കൊറോണ സംശയത്തിൽ ഐസലേറ്റ് ചെയ്യപ്പെട്ടയാൾ ഞാനാണ്; അനുഭവം വിവരിച്ച് മലയാളി

റിയാദ്- അസർബൈജാൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി സൗദി സർക്കാർ നിരീക്ഷണത്തിൽ വെച്ച മലയാളി തന്റെ അനുഭവം പറയുന്നു. മലപ്പുറം സ്വദേശി സദഖത്തുല്ല കില്ലിയാനിയാണ് തന്റെ അനുഭവം ഫെയ്‌സ്ബുക്കിലൂടെ വിവരിച്ചത്. നേരത്തെ കൊറോണ ബാധിച്ച് മലയാളി നിരീക്ഷണത്തിൽ എന്ന നിലയിൽ വാർത്ത വന്നിരുന്നു. പതിനാലു ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് ഇദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്.
അസർബൈജാൻ യാത്രയും കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രത്തിലെ വിശ്രമവും .

കോവിഡ് 19 റിയാദിൽ മലപ്പുറത്തുകാരനും നിരീക്ഷണത്തിൽ എന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടുകാണുമല്ലോ , ആ അജ്ഞാതനായ മലപ്പുറംകാരൻ...ഈ ഞാനായിരുന്നു 

ഇനി വിദേശയാത്ര കഴിഞ്ഞു വന്ന ഞാൻ എങ്ങിനെ നിരീക്ഷണ കേന്ദ്രത്തിൽ എത്തി എന്നതിനെ കുറിച്ച് പറയാം .

ഫെബ്രുവരി 26 നാണു ഞാൻ അസർബൈജാനിൽ നിന്നും റിയാദിൽ തിരിച്ചെത്തിയത് ബാകുവിൽ നിന്നും നേരിട്ട് റിയാദിൽ വന്നിറങ്ങിയ സമയത്ത് എയർപോർട്ടിൽ കൊറോണ വൈറസ് ചെക്കിങ്ങുകൾ ഒന്നും തന്നെ ഇല്ലായിരുന്നു,ആ സമയത്ത് അസർബൈജാനിൽ കൊറോണ റിപ്പോർട്ട് ചെയ്യാത്ത കൊണ്ടായിരിക്കണം ചെക്കിങ്ങുകൾക്കൊന്നും വിധേയമാക്കാതെ ഞങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത് .

വന്നതിനു പിറ്റേ ദിവസം ജോലിക്കു കയറി രോഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടും സന്ദർശിച്ച രാജ്യത്തു വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടും ഇങ്ങിനെ ഒരു സാഹചര്യത്തെ കുറിച്ച് ചിന്തയിൽപോലും വന്നിട്ടില്ലായിരുന്നു .

ഫെബ്രുവരി 28 നു രാത്രി സൗദി മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ ഓഫീസിൽ നിന്നും ഒരു ഫോൺ കോൾ വന്നു ലാസ്റ്റ് വീക്കിൽ എങ്ങോട്ടാണ് യാത്ര ചെയ്തതെന്നും അസുഖങ്ങൾ ഒന്നും ഇല്ലല്ലോ എന്നും അന്വേഷിച്ചുകൊണ്ട് ,എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ 937 എന്ന അവരുടെ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു .

ഫെബ്രുവരി 29 ന് ഉച്ചക്ക് മിനിസ്ട്രി ഓഫ് ഹെൽത്ത് ന്റെ റിയാദ് ഓഫീസിൽ നിന്നും വീണ്ടും ഒരു ഫോൺ,താമസിക്കുന്ന സ്ഥലവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം വൈകീട്ട് ഒരു ഓഫീസർ കാണാൻ വരുമെന്ന് പറഞ്ഞു . അന്ന് വൈകീട്ട് തന്നെ ഒരു ഓഫീസർ വന്നു നേരിട്ട് സംസാരിച്ചു രോഗങ്ങൾ ഒന്നും ഇല്ല എന്നുറപ്പുവരുത്തി തിരിച്ചു പോയി പിന്നീട് വിളികൾ ഒന്നും വരാതിരുന്നപ്പോൾ ആ അന്വേഷണം അവിടെ കഴിഞ്ഞെന്നു കരുതി .

മാർച്ച് 5 രാത്രി 11 മണിക്ക് റിയാദ് എക്സിറ്റ് അഞ്ചിൽ ഉള്ള പോലീസ് സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ താങ്കൾ ലാസ്റ്റ് വീക്ക് യാത്ര ചെയ്തു വന്നപ്പോൾ താങ്കളുടെ വിരലടയാളം പതിഞ്ഞതിൽ വ്യക്തതയില്ല അതുകൊണ്ടു ഈ ഓഫീസിൽ വന്നു അത് ഇപ്പോൾ തന്നെ ശരിയാക്കണം എന്നും പറഞ്ഞു .
ഉടനെ സ്പോൺസർ അവർ തന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് ചെക്ക് ചെയ്യുവാൻ വേണ്ടി മിനിസ്ട്രി ഓഫ് ഹെൽത്ത്ന്റെ ഒരു വിങ് ഇവിടെ ഉണ്ട് അവർ പരിശോധനക്ക് വിദേയമാക്കാൻ ആണ് വിളിക്കുന്നത് എന്ന വിവരം അറിയാൻ കഴിഞ്ഞു ,ഉടനെ ഞങ്ങൾ അവരുടെ ഓഫീസിൽ ചെന്ന് ,അവിടെ നിന്നും അവർ താത്കാലികമായി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് അവിടെ നിന്നും സാമ്പിൾ ടെസ്റ്റ് നു അയച്ചു അസുഖങ്ങൾ ഒന്നും ഇല്ല എങ്കിൽ രാജ്യത്ത് പ്രവേശിച്ചത് തൊട്ട് 14 ദിവസം കഴിയുമ്പോൾ നിങ്ങളെ പുറത്തേക്കു വിടുമെന്നും അറിയിച്ചു .

അങ്ങിനെ അന്ന് രാത്രി തന്നെ ദിരിയ ഹോസ്പിറ്റലിൽ സചീകരിച്ചിട്ടുള്ള അവരുടെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
കൊണ്ടുപോകുമ്പോൾ കുറച്ചു ഭയമുണ്ടായിരുന്നു എവിടേക്കാണ് എന്ത് ചുറ്റുപാടിലേക്കാണ് മാറ്റുന്നത് എന്നറിയില്ലല്ലോ അവിടെ എത്തിയപ്പോൾ അത് പൂർണ്ണമായും മാറി ,ഒരു ഹോട്ടൽ ഫെസിലിറ്റിയോട് കൂടിയ ഒരു അക്കോമഡേഷൻ ആയിരുന്നു അത് പൂർണ്ണസ്വാതന്ത്ര്യത്തോടെ ഒന്നിനും നിയന്ത്രണമില്ലാത്ത ഒരിടം,വന്ന ഉടനെ സാമ്പിളുകൾ എടുത്ത് ടെസ്റ്റിനയച്ചു,കൊറോണ റിപ്പോർട് ചെയ്ത രാജ്യങ്ങളിൽ വിസിറ്റ് ചെയ്ത സ്വദേശികളും വിദേശികളും എല്ലാം അവിടെ ഉണ്ടായിരുന്നു ആരും തന്നെ രോഗബാധിധർ അല്ലായിരുന്നു നിരീക്ഷണാടിസ്ഥാനത്തിൽ മാത്രം മാറ്റിപ്പാർപ്പിക്കപ്പെട്ടവർ ആയിരുന്നു എല്ലാവരും .

പിറ്റേന്നു തന്നെ ടെസ്റ്റ് റിസൾട്ട് വന്നു കുഴപ്പങ്ങൾ ഒന്നും ഇല്ല , എങ്കിലും നിയമപ്രകാരം രാജ്യത്ത് പ്രവേശിച്ചത് തൊട്ടു 14 ദിവസം ഇവിടെ താമസിക്കണം . മികച്ച സൗകര്യങ്ങളാണ് നിരീക്ഷണ മുറികളില്‍ സജ്ജീകരിച്ചിട്ടുളളത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ല . സമയാ സമയങ്ങളിൽ എത്തിച്ചു തരുന്ന ഭക്ഷണവും കഴിച്ചു മറ്റൊന്നും ചെയ്യാനില്ലാതെ ഉറങ്ങിയും സൊറപറഞ്ഞിരുന്നും ദിവസങ്ങൾ കഴിച്ചുകൂട്ടി അങ്ങിനെ 14 ദിവസം പൂർത്തിയാക്കി ഇന്നലെ രാത്രി അവിടെ നിന്നും പുറത്തിറങ്ങി .

കൊവിഡിനെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന മുന്‍കരുതല്‍ തീര്‍ച്ചയായും കുറ്റമറ്റതാണെന്ന കാര്യത്തില്‍ സംശയമില്ല. വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ നിര്‍ബന്ധമായും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് നിരീക്ഷണത്തിന് തയ്യാറാവണമെന്നാണ് പറയാനുളളത്.

വൈറസ് ബാധിത രാജ്യങ്ങൾ സന്ദർശിച്ചവരോ ഇവിടെ സ്ഥിര താമസം ഉള്ളവരോ എന്തെങ്കിലും രോഗസംശയം തോന്നിയാൽ 937 ലേക്ക് വിളിച്ചു കാര്യങ്ങൾ ബോധിപ്പിക്കുക,അതൊരു സാമൂഹ്യ ദൗത്യം കൂടിയാണ്

Latest News