പൃഥ്വിയും ഗില്ലും സം'പൂജ്യര്‍', മായാങ്ക് 1; ഓപണിംഗ് തലവേദനയാവും

ഹാമില്‍ടണ്‍ - ന്യൂസിലാന്റിനെതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പരക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം ആര് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ന്യൂസിലാന്റ് ഇലവനെതിരായ മത്സരത്തില്‍ ഇന്ത്യ പ്രധാനമായും തേടുന്നത്. എന്നാല്‍ മായങ്കിന് ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. എട്ട് റണ്‍സ്  അരികെ സെഞ്ചുറി നഷ്ടപ്പെട്ട ചേതേശ്വര്‍ പൂജാരയും (92) സെഞ്ചുറിയോടെ ഹനുമ വിഹാരിയുമാണ് (101 റിട്ടയേഡ്) ഇന്ത്യയെ കരകയറ്റിയത്. ആറിന് 246 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍. റിഷഭ് പന്തും (7) പരാജയപ്പെട്ടു.
പരിക്കേറ്റ രോഹിത് ശര്‍മയുടെ സ്ഥാനത്തേക്കാണ് യുവ കളിക്കാരായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും പരിഗണിക്കപ്പെടുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉജ്വല ഫോമിലാണെങ്കിലും കെ.എല്‍ രാഹുലിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
അവസാന ഏഴ് ടെസ്റ്റും ഇന്നിംഗ്‌സിനോ 200 റണ്‍സിലേറെ വ്യത്യാസത്തിനോ ജയിച്ചാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്റിലെത്തിയത്. ന്യൂസിലാന്റ് ടീമാവട്ടെ ഓസ്‌ട്രേലിയയിലെ പരമ്പരയില്‍ 0-3 ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടു. എന്നാല്‍ പരിക്കുകള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുകയാണ്.  
മായങ്കും രോഹിതും ഒരുമിച്ച് ഓപണ്‍ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ഇരുവരെക്കാള്‍ ആരും ഇന്ത്യക്കു വേണ്ടി റണ്‍സെടുത്തിട്ടില്ല. 90 നു മുകളിലാണ് ഇരുവരുടെയും ബാറ്റിംഗ് ശരാശരി. എന്നാല്‍ രോഹിത് ഈ പരമ്പരയിലില്ല. മായങ്കാവട്ടെ നിശ്ചിത ഓവര്‍ പരമ്പരയിലും ഇന്ത്യ എ പരമ്പരയിലും നിറം മങ്ങി. ന്യൂസിലാന്റ് എ-ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാതെ പുറത്തായി. ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടിയെങ്കിലും മൂന്നു കളികളില്‍ 32, 3, 1 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 
സെഞ്ചുറിയോടെ അരങ്ങേറിയ കളിക്കാരനാണ് പൃഥ്വി. വന്‍ പ്രതീക്ഷയോടെ 2018 ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയെങ്കിലും പരിക്കേറ്റു മടങ്ങി. പിന്നീട് പരിക്കും ഉത്തേജക പരിശോധനയിലെ പരാജയവുമൊക്കെ കാരണം പുറത്തായി. ഗില്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ എ-ക്കു വേണ്ടിയുള്ള അവസാന മത്സരങ്ങളില്‍ 83, 204 നോട്ടൗട്ട്, 136 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഇരുവരും പരാജയപ്പെട്ടത് ഇന്ത്യക്ക് വലിയ തലവേദനയാണ്.
 


 

Latest News