ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ജപ്പാന്റെ ആദ്യ ഇന്നിംഗ്‌സ് 40 റണ്‍സില്‍ അവസാനിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയോട് അവര്‍ പത്തു വിക്കറ്റിന്റെ കനത്ത തോല്‍വി വാങ്ങി. ന്യൂസിലാന്റിനെതിരായ അവരുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെയും തോല്‍പിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഏതാണ്ടുറപ്പാക്കി.
വെറും 22.5 ഓവറില്‍ ജപ്പാന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. അവരുടെ സ്‌കോറിന്റെ ഏതാണ്ട് പകുതിയും (19 റണ്‍സ്) എക്‌സ്ട്രാസ് വഴി കിട്ടിയതാണ്. ഒരു ബാറ്റ്‌സ്മാനും ഏഴിലേറെ സ്‌കോര്‍ ചെയ്തില്ല. അഞ്ചു പേര്‍ക്ക അക്കൗണ്ട് തുറക്കാനായില്ല. 19 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് ഏഴു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയിയും (8-3-5-4) പെയ്‌സ്ബൗളര്‍മാരായ കാര്‍ത്തിക് ത്യാഗി (6-0-10-3), ആകാശ് സിംഗ് (4.5-1-11-2) എന്നിവരുമാണ് ജപ്പാനെ തകര്‍ത്തത്. സ്പിന്നര്‍ വിദ്യാധര്‍ പാട്ടിലിന് ഒരു വിക്കറ്റ് കിട്ടി (4-1-8-1). ഈയിടെ ഐ.പി.എല്‍ ടീം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായ ബിഷ്‌ണോയി ആദ്യ രണ്ടു പന്തിലും വിക്കറ്റെടുത്തു.
29 പന്തേ വേണ്ടി വന്നുള്ളൂ ഇന്ത്യക്ക് ജയിക്കാന്‍. യശസ്വി ജയ്‌സ്വാളും (18 പന്തില്‍ 29 നോട്ടൗട്ട്)) കുമാര്‍ കുശാഗ്രയും (11 പന്തില്‍ 13 നോട്ടൗട്ട്) ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും പായിച്ച് എളുപ്പം വിജയം കണ്ടു.
യോര്‍ക്കറുകള്‍ക്കായി ശ്രമിച്ച ഓപണിംഗ് ബൗളര്‍മാര്‍ 12 വെയ്‌ഡെറിഞ്ഞതാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ബര്‍ത്‌ഡേ ബോയ് ആയ വിക്കറ്റ്കീപ്പര്‍ ധ്രുവ് ജൂറലിന് പിടിപ്പതു പണിയായിരുന്നു. ആദ്യ മത്സരം കളിച്ച ശശ്വത് റാവത്തിന് മത്സരത്തില്‍ ഒരു പണിയും കിട്ടിയില്ല.