കുട്ടികളെ നിങ്ങള്‍ അഭിമാനമാണ്; കരഞ്ഞു പോയെന്ന് മുരളി തുമ്മാരുകുടി-Video

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.
ഷഹ്‌ല ഷെറിന്‍ എന്ന കുട്ടിക്ക് പാമ്പ് കടിയേറ്റപ്പോള്‍ വിവിധ അധ്യാപകര്‍ എടുത്ത നിലപാടിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.  
അടിയന്തര ഘട്ടത്തില്‍ മോശമായി പ്രതികരിച്ച അധ്യാപകര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങള്‍ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുന്‍പില്‍ ആരെയും പേടിക്കാതെ പറയാന്‍ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികള്‍ ആ സ്‌കൂളില്‍ ഉണ്ടെന്നത് തന്നെയാണ് ആശ്വാസമെന്ന് മുരളി പറയുന്നു.

കുറിപ്പ് വായിക്കാം

നമ്മുടെ ഭാവി!

ക്ലാസ് റൂമില്‍ ചെരുപ്പിട്ടാല്‍ ദേഷ്യപ്പെടുന്ന അധ്യാപകര്‍...

എന്നെ പാന്പ് കടിച്ചു എന്ന് കുട്ടി പറഞ്ഞപ്പോള്‍, രക്ഷകര്‍ത്താവ് വരട്ടെ എന്നുപറഞ്ഞ് നോക്കിയിരിക്കുന്നവര്‍...

ഇവിടെ കാറുണ്ടല്ലോ അതില്‍ കുട്ടിയെ കൊണ്ടുപോയിക്കൂടെ എന്ന് ചോദിക്കുന്‌പോള്‍ ദേഷ്യപ്പെടുന്നവര്‍...

സഹപാഠിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുന്നവരെ വടിയെടുത്ത് ഓടിക്കുന്ന സ്‌കൂള്‍.

ഇത്തരക്കാര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങള്‍ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുന്‍പില്‍ ആരെയും പേടിക്കാതെ പറയാന്‍ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികള്‍ ആ സ്‌കൂളില്‍ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം.
രാവിലെ ചിരിച്ചു കളിച്ചു വീട്ടില്‍ നിന്നും പോയ കുട്ടിയെ വൈകിട്ട് തളര്‍ന്നു കിടക്കുന്‌പോള്‍ എടുത്തുകൊണ്ടോടേണ്ടി വന്ന അന്ന ആ അച്ഛനെ ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി.

എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയില്‍ വേണ്ടത്ര രോഗനിര്‍ണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അന്പരപ്പിക്കുന്നുണ്ട്.

നല്ല കളക്ടര്‍ ഒക്കെയുള്ള ജില്ലയായതിനാല്‍ ശരിയായ അന്വേഷണം നടക്കുമെന്നും, ഇതില്‍ നിന്നും എന്തെങ്കിലും പാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി പഠിക്കുമെന്നും തന്നെയാണ് പ്രതീക്ഷ.
കുട്ടികളെ, നിങ്ങള്‍ അഭിമാനമാണ്.

അധ്യാപകര്‍ സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ മതി.

മുരളി തുമ്മാരുകുടി

 

Latest News