Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ബംഗ്ലാ പോരിന് കൊല്‍ക്കത്ത നിറയും

കൊല്‍ക്കത്ത - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം കാണാന്‍ കൊല്‍ക്കത്ത വിവേകാനന്ദ യുവഭാരതി ക്രിരംഗന്‍ ചൊവ്വാഴ്ച നിറഞ്ഞുകവിയും. മത്സരത്തിന് ദിവസങ്ങള്‍ മുമ്പെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിരുന്നു.
2011 നു ശേഷം ആദ്യമായാണ് ഫുട്‌ബോള്‍ ജ്വരത്തിന് പേരെടുത്ത കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. മലേഷ്യക്കെതിരായ സന്നാഹ മത്സരമായിരുന്നു നഗരത്തില്‍ നടന്ന അവസാന മത്സരം. ഇന്ത്യ 3-2 ന് ജയിച്ചു. യുവഭാരതി ക്രിരംഗനില്‍ അറുപത്തയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാനാവും. ഖത്തറിനെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ച ദിനം മുതല്‍ ടിക്കറ്റിന് വന്‍ ഡിമാന്റാണെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ പത്തിനായിരുന്നു ദോഹയിലെ മത്സരം. ഫിഫ റാങ്കിംഗില്‍ 104 ാം സ്ഥാനത്തുള്ള ഇന്ത്യയെക്കാള്‍ 83 സ്ഥാനം പിന്നിലാണ് ബംഗ്ലാദേശ്. 
ഇത്ര വലിയ ജനക്കൂട്ടത്തിന് മുന്നില്‍ കളിക്കുന്നത് ബംഗ്ലാദേശ് കളിക്കാര്‍ക്ക് അവിസ്മരണീയ അനുഭവമായിരിക്കുമെന്ന് സന്ദര്‍ശക ടീമിന്റെ ഇംഗ്ലിഷുകാരനായ കോച്ച് ജെയ്മി ഡേ അഭിപ്രായപ്പെട്ടു. 
മെക്‌സിക്കൊ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ 1985 ലാണ് അവസാനമായി കൊല്‍ക്കത്തയില്‍ ഇന്ത്യയും ബ്ംഗ്ലാദേശും അവസാനം ഏറ്റുമുട്ടിയത്. പതിനഞ്ചാം മിനിറ്റില്‍ ആശിഷ് ഭദ്രയിലൂടെ ബംഗ്ലാദേശ് ലീഡ് നേടിയെങ്കിലും മുപ്പത്താറാം മിനിറ്റില്‍ ബികാഷ് പാഞ്ചി ഗോള്‍ മടക്കി. 

Latest News