Sorry, you need to enable JavaScript to visit this website.

ടീം ഇന്ത്യ മാനേജര്‍ അപമര്യാദ കാട്ടി, നടപടിക്ക് സാധ്യത 

ന്യൂദല്‍ഹി - ഗയാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ നടപടി എടുത്തേക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജലസംരക്ഷണ പ്രചാരണത്തിനായി ഇന്ത്യന്‍ കളിക്കാരെ ഉള്‍പെടുത്തി പരസ്യചിത്രം നിര്‍മിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി സുബ്രമണ്യത്തെ ബന്ധപ്പെടാനായിരുന്നു ഹൈക്കമ്മീഷന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദേശം. 
എന്നാല്‍ ഹൈക്കമ്മീഷനിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് സുബ്രമണ്യം പ്രതികരിച്ചു. ഇത് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും സര്‍ക്കാര്‍ വൃത്തങ്ങള്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അധ്യക്ഷന്‍ വിനോദ് റായിയോട് നടപടി ആവശ്യപ്പെടുകയുമായിരുന്നു. അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. 
2017 ലാണ് സുബ്രമണ്യം മാനേജറായി നിയമിതനായി. ലോകകപ്പിനിടയിലും അദ്ദേഹത്തിനെതിരെ പരാതിയുണ്ടായിരുന്നു. തമിഴ്‌നാടിന്റെ മുന്‍ ഇടങ്കൈയന്‍ സ്പിന്നറാണ്. ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്റെ കോച്ചുമായിരുന്നു. 

Latest News