Sorry, you need to enable JavaScript to visit this website.

ജീവിക്കാന്‍ ബേക്കറികള്‍ വേണ്ട; വായിക്കേണ്ട ഒരു കുറിപ്പ്

കോഴിക്കോട്- കേരളത്തില്‍ ചെറു ഗ്രാമങ്ങളില്‍ പോലും വന്‍കിട ബേക്കറികള്‍ വര്‍ധിച്ചിരിക്കയാണെന്നും ജീവിത ശൈലി രോഗങ്ങളിലേക്ക് തള്ളിവിടുന്ന വസ്തുക്കളാണ് ഇവിടങ്ങളില്‍ നിറച്ചുവെച്ചിരിക്കുന്നതെന്നും മുരളി തുമ്മാരുകുടി.
ആയിരക്കണക്കിന് സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ബേക്കറികള്‍. നാടനും മറുനാടനുമായ മധുര വിഭവങ്ങളും  വറുത്തതും പൊരിച്ചതും നിറച്ചിരിക്കുന്ന ബേക്കറികളില്‍ വലിയ ആള്‍ത്തിരക്കാണ്.  
വാസ്തവത്തില്‍ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നും ബേക്കറിയില്‍ ഇല്ലെന്നും കേരളത്തിലെ ബേക്കറികള്‍ മുഴുവന്‍ അടച്ചുപൂട്ടിയാലും നമ്മുടെ ജനജീവിതത്തിന് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.  

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

ബേക്കറി യുദ്ധം.

നാട്ടിലാണെന്നു പറഞ്ഞല്ലോ. വ്യക്തിപരമായ ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളത് കൊണ്ടാണ് പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പക്ഷെ കേരളത്തില്‍ യാത്രകള്‍ ഏറെ ഉണ്ട്.

നാട്ടില്‍ വന്ന അന്ന് തന്നെ എന്റെ ഒരു എഞ്ചിനീയറിങ്ങ് കഌസ്സ്‌മേറ്റ് മരിച്ച വിവരം ആണ് അറിയുന്നത്, കോഴിക്കോടായിരുന്നു. അടുത്ത വര്‍ഷം റിട്ടയര്‍ ആവേണ്ടിയിരുന്ന ആളാണ്. എഞ്ചിനീയറിങ്ങ് പാസ്സ് ആയ മുപ്പത്തി ആറു പേരില്‍ ആദ്യമായിട്ടാണ് ഒരാള്‍ 'വാര്‍ധക്യ സഹജമായി' മരിക്കുന്നത്. പെട്ടെന്ന് തന്നെ മറ്റു സഹപാഠികള്‍ ഒക്കെ കൂടി ഒരു ടെമ്പോ ശരിയാക്കി. വന്ന ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഞാനും കൂടി. അതി രാവിലെ പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ടു, സുഹൃത്തിന്റെ മൃതദേഹം അവസാനമായി കണ്ടു. കുടുംബത്തെ ആശ്വസിപ്പിച്ചു.

കോഴിക്കോട് നിന്നും മടക്കയാത്രയില്‍ മുഴുവന്‍ ഇനി ലിസ്റ്റില്‍ ആരുടെ പേരായിരിക്കും എന്നായിരുന്നു ഞങ്ങളുടെ ഉള്ളിലെ ഒരു ചോദ്യം. കാര്യം കേരളത്തില്‍ ആളുകള്‍ മരിക്കുന്ന ശരാശരി പ്രായം കൂടി വരികയാണ്. എന്റെ കൂടെ പഠിച്ചവര്‍ ഏറെ പേര്‍ തൊണ്ണൂറുകള്‍ കഴിഞ്ഞും ജീവിച്ചിരിക്കും. പക്ഷെ കുറച്ചു പേരൊക്കെ വഴിയില്‍ വീഴും, ഉറപ്പാണ്.

പണ്ടൊക്കെ സാംക്രമിക രോഗങ്ങള്‍ ആണ് ആളുകളെ ചെറുപ്പത്തിലേ കൊന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ അത് മാറി. ജീവിത ശൈലീ രോഗങ്ങള്‍ ആണ് ആളുകളെ ആയുസ്സെത്തി മരിക്കാന്‍ അനുവദിക്കാതിരുന്നത്. അമിതാഹാരം, വേണ്ടത്ര വ്യായാമം ഇല്ലാത്തത്, ടെന്‍ഷന്‍ കുറക്കാനുള്ള സൗഹൃദങ്ങളുടെ അഭാവം എന്നിങ്ങനെ കാരണങ്ങള്‍ പലതുണ്ട്.

കോഴിക്കോട് നിന്നുള്ള മടക്ക യാത്രയില്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ ഉള്ളതുകൊണ്ടാവാം വഴിയരികില്‍ ഉള്ള ബേക്കറികള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. പണ്ടൊക്കെ ചെറിയ ഗ്രാമങ്ങളില്‍ ബേക്കറി ഇല്ല. പെരുമ്പാവൂര്‍ പോലുള്ള വലിയ നഗരങ്ങളില്‍ പോലും ഒന്നോ രണ്ടോ ബേക്കറി. അതില്‍ തന്നെ വലിയ ചില്ലു ഭരണിയില്‍ ഇട്ടു വച്ചിരിക്കുന്ന കുറേ ബിസ്‌ക്കറ്റ്, കുറച്ചു ചെറി, ചില്ലലമാരയില്‍ കുറച്ചു ലഡ്ഡുവും ജിലേബിയും, പുറകില്‍ കുറച്ചു മിക്ച്ചര്‍, വലിയ ടിന്നില്‍ റെസ്‌ക്, ക്രിസ്തുമസ് കാലത്ത് പ്ലം കേക്ക് ഇതാണ് ബേക്കറിയുടെ സെറ്റ് അപ്പ്.

ഇപ്പോള്‍ കാര്യങ്ങള്‍ മൊത്തമായി മാറി. ചെറു ഗ്രാമങ്ങളില്‍ ഉള്‍പ്പടെ വന്‍കിട ബേക്കറികള്‍ ആണ്. ബേക്കറി എന്നാല്‍ ആയിരക്കണക്കിന് സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് നാടനും മറുനാടനും ആയ മധുര വിഭവങ്ങള്‍, വറുത്തതും പൊരിച്ചതും, കോളകളും ജ്യൂസുകളും, ഓരോ ബേക്കറിയിലും ആള്‍ത്തിരക്കാണ് .

വാസ്തവത്തില്‍ മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നും ബേക്കറിയില്‍ ഇല്ല. കേരളത്തിലെ ബേക്കറികള്‍ ഒക്കെ അടച്ചുപൂട്ടിയാലും നമ്മുടെ ജനജീവിതത്തിന് ഒരു ബുദ്ധിമുട്ടും സംഭവിക്കില്ല. അതേ സമയം ബേക്കറിയുടെ ഓരോ ഷെല്‍ഫും മനുഷ്യനെ ജീവിത ശൈലീ രോഗങ്ങളിലേക്ക് തള്ളി വിടുന്ന വസ്തുക്കള്‍ നിറച്ചു വച്ചിരിക്കുകയാണ്.

കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ബേക്കറി വിപ്ലവവും നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളും തമ്മിലുള്ള ബന്ധം തീര്‍ച്ചയായും അറിയാമായിരിക്കണം. എന്നിട്ടും ബേക്കറി ഭക്ഷണങ്ങള്‍ക്കെതിരായ വ്യാപകമായ ഒരു പ്രചാരണം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഫ്രീ മാര്‍ക്കറ്റ് എക്കൊണോമിയില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്ക് ബേക്കറികള്‍ അടച്ചുപൂട്ടി ആളുകളുടെ ആരോഗ്യം രക്ഷിക്കണം എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ സര്‍ക്കാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍ ഉണ്ട്.

1. നമ്മുടെ ബേക്കറിയില്‍ കിട്ടുന്ന ഓരോ ഭക്ഷണ വസ്തുവിന്റെയും കലോറി തീര്‍ച്ചയായും ഉപഭോക്താവിന് ലഭ്യമായിരിക്കണം. (ഈ വിഷയത്തില്‍ ഒക്കെ നമ്മുടെ ഡയട്ടീഷ്യന്മാര്‍ വലിയ പരാജയം ആണ്. ഉന്നക്കായുടെയും ഉഴുന്ന് വടയുടേയും ഒക്കെ കലോറി എന്തുകൊണ്ടാണ് അവര്‍ നമ്മളെ പറഞ്ഞു മനസ്സിലാക്കാത്തത് ?)
2. സിഗരറ്റ് പാക്കറ്റിന്റെ മീതെ സിഗരറ്റ് വലിച്ചുണ്ടാകുന്ന രോഗങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്ന പോലെ പഞ്ചസാര കലോറി ബോംബുകള്‍ ആയ ബേക്കറി വസ്തുക്കളുടെ പാക്കറ്റില്‍ അനുയോജ്യമായ ജീവിത ശൈലീ രോഗങ്ങളുടെ ചിത്രമോ വര്‍ണ്ണനയോ വേണം.
3. ബേക്കറി ഭക്ഷണം ഏതൊക്ക ജീവിത ശൈലീ രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെ പറ്റി സ്‌കൂളുകളില്‍ നിന്ന് മുതല്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം.

കേരളം ആരോഗ്യ രംഗത്ത് ഏറെ മുന്നേറിയിരിക്കുന്ന സ്ഥലമാണ്. ഓരോ പഞ്ചായത്തിലും ഡയാലിസിസ് യൂണിറ്റും ഓരോ ജില്ലയിലും കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളും ഉണ്ടാക്കിയല്ല നാം ആരോഗ്യ രംഗത്ത് മുന്നേറേണ്ടത്. മറിച്ച്, ആരോഗ്യകരമായ ജീവിത ശൈലി കുട്ടികളെ വരെ പഠിപ്പിച്ച് അവരെ ആരോഗ്യത്തെടെ നൂറു വര്‍ഷം ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ്.

കേരളത്തിലെ ബേക്കറി ഐറ്റങ്ങള്‍ക്ക് ഇപ്പോഴുള്ള ടാക്‌സ് ഇരട്ടിയാക്കി ആ പണം ആരോഗ്യരംഗത്തെ ബോധവല്‍ക്കരണത്തിന് ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

മുരളി തുമ്മാരുകുടി
 

 

Latest News