Sorry, you need to enable JavaScript to visit this website.

സത്യം വന്നു, അസത്യം പരാജയപ്പെട്ടു; യൂത്ത് ലീഗ് മാപ്പ് പറയണമെന്ന് മന്ത്രി ജലീല്‍

കോഴിക്കോട്- ബന്ധുനിയമന കേസ് ഹൈക്കോടതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കെ മര്യാദയുടെ അംശം അല്‍പമെങ്കിലുമുണ്ടെങ്കില്‍ മുസ്ലിം യൂത്ത് ലീഗ് പരസ്യമായി മാപ്പുപറയണമെന്ന് മന്ത്രി കെ.ടി. ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.  ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ മനസ്സ് ഒരു പാട് വേദനിച്ചിട്ടുണ്ട്. ഉറക്കം വരാത്ത രാത്രികളുടെ അന്ത്യയാമങ്ങളില്‍ ഹൃദയം പിടഞ്ഞ് കണ്ണുനീര്‍ ഒഴുകിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളും കോടിയേരിയുടെ പ്രതികരണവും പാര്‍ട്ടി നല്‍കിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകള്‍ക്കതീതമാണ്. അവരെന്നിലര്‍പ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തില്‍ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന് തനിക്കറിയാമായിരുന്നുവെന്നും അത് ഹൈക്കോടതിയില്‍ നിന്ന് തന്നെ ആയതില്‍ പെരുത്ത് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ' സത്യം വന്നു. അസത്യം പരാജയപ്പെട്ടു. തീര്‍ച്ചയായും അസത്യം പരാജയപ്പെടേണ്ടത് തന്നെയാണ്' എന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം!

സത്യമേ ജയിക്കൂ , സത്യം മാത്രം. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ തീര്‍ത്തും സദുദ്ദേശത്തോടെ ഒരു വര്‍ഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയില്‍ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങള്‍ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.

പരാതിക്കാരന്റെ ആക്ഷേപത്തില്‍ കഴമ്പില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്നും ഹൈക്കോടതിയുടെ സമയം അപഹരിക്കരുതെന്നും നിരീക്ഷിച്ച് ജൂലൈ 18 ന് അന്തിമവാദത്തിനായി നീട്ടിവെച്ച ഇമ്മിണി വലിയ ബന്ധു നിയമന കേസ് പിന്‍വലിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന 'നുണപ്രചാരണ സെക്രട്ടറി' തടിയൂരിയത് കോടതിയുടെ ചൊട്ടില്‍ നിന്ന് ഒഴിവാകാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
ഹൈക്കോടതി വാക്കാല്‍ നിരര്‍ത്ഥകമെന്ന് അഭിപ്രായപ്പെട്ട കേസ് ഇനി ഏത് ഫോറത്തിലേക്കാണാവോ എഴുന്നള്ളിക്കുക? എന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിക്കുകയും വഴിയില്‍ തടഞ്ഞ് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത്‌ലീഗ്, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. സത്യമറിയാമായിരുന്നിട്ടും അര്‍ത്ഥഗര്‍ഭമായ മൗനമവലംഭിച്ച മൂത്തലീഗും പൊതു സമൂഹത്തോട് ക്ഷമാപണം നടത്തലാണ് അഭികാമ്യം. കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ കളവ് കളവല്ലാതാവില്ലെന്ന ന്യായം സോഷ്യല്‍ മീഡിയയിലും തെരുവുകളിലുമല്ല ഉയര്‍ത്തേണ്ടിയിരുന്നത്, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അകത്തളങ്ങളിലായിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് പറയാതെ നാട്ടില്‍ പാടി നടക്കുന്നത് അന്തവും കുന്തവും തിരിയാത്ത സ്വന്തം അണികളെ വിഡ്ഢികളാക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.
എന്നെ വഴിയില്‍ തടഞ്ഞ് പോലീസിന്റെ തല്ലുകൊണ്ട പാവം പാര്‍ട്ടീ പ്രവര്‍ത്തകരുടെ തലയില്‍ കയറി കാഷ്ഠീകരണം നടത്തിയ സ്വന്തം നേതാവിനെതിരെ ആത്മാഭിമാനം അല്‍പമെങ്കിലും അവശേഷിക്കുന്നവരില്‍ നിന്ന് അധികം വൈകാതെ പ്രതിഷേധം ഉയരുമെന്നുറപ്പാണ്.

യൂത്ത് ലീഗ് നല്‍കിയ പരാതി പിന്‍വലിക്കാനുള്ള അപേക്ഷ സ്വീകരിച്ച് ബഹുമാനപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ നേര്‍ മലയാള വിവര്‍ത്തനം ചുവടെ ചേര്‍ക്കുന്നു. വിധിയുടെ ഒറിജിനല്‍ ഇമേജായും നല്‍കുന്നു.

'സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നടത്തിയ ഒരു നിയമനമാണ് ഈ റിട്ട് ഹരജിയുടെ പരിഗണനാ വിഷയം. ആരോപിതനുമേല്‍ ക്രിമിനല്‍ കുറ്റം രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ഉത്തരവ് നല്‍കണമെന്നാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയക്കാരന്‍ എന്ന് അവകാശപ്പെടുന്ന പരാതിക്കാരന്‍ തന്റെ മാന്റമസ് റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രമേശ് ചെന്നിത്തല v/s കേരള സര്‍ക്കാര്‍ കേസില്‍ (2018 ssc online ker 14261) നേരിട്ടോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ സര്‍ക്കാര്‍ സര്‍വീസിലേക്ക് നടത്തുന്ന നിയമനങ്ങളിലെ ക്രമക്കേടുകളും നിയമലംഘനവും സംബന്ധിച്ച തര്‍ക്കങ്ങളില്‍ കോടതി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സര്‍ക്കാറിന്റെ ഭരണ നിര്‍വഹണ നടപടിയുടെ ഭാഗമായാണ് കോടതിയുടെ പരിഗണയ്ക്ക് വന്ന ഈ കേസിനാസ്പദമായ നിയമനം മന്ത്രി നടത്തിയിട്ടുള്ളത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് വ്യവഹാരത്തിനും നിയമനാധികാരിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
മുന്‍കൂര്‍ അനുമതി നേടാതെയും പ്രസ്തുത നിയമമനുസരിച്ച് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് റിട്ട് ഹരജിയുമായി പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രിയെന്ന നിലയില്‍ ഭരണഘടന പ്രകാരമുള്ള കര്‍ത്തവ്യനിര്‍വഹണം സംബന്ധിച്ച സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുന്നു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരാതിയില്‍ അപ്രധാനമാണ്.

പരാതി പിന്‍വലിക്കല്‍ പരാതിക്കാരന്‍ കരുതുന്ന പോലെ അത്ര നിസ്സാര കാര്യമല്ല. എന്നിരുന്നാലും പരാതിയുമായി മുന്നോട്ടു പോകാന്‍ അദ്ദേഹം ആഗ്രഹിക്കാത്തതു കൊണ്ട് ഈ റിട്ട് പരാതി അവസാനിപ്പിക്കുകയാണ്. മെമോ കോടതി സ്വീകരിച്ചിരിക്കുന്നു. അതനുസരിച്ച് റിട്ട് ഹരജി പിന്‍വലിച്ചതായി കണക്കാക്കി കേസ് തള്ളിയിരിക്കുന്നു'.

ജഗദീശ്വരനായ പരമേശ്വരാ നിനക്കാണ് സര്‍വ്വസ്തുതിയും. വിമര്‍ശിച്ചവരോടും കളിയാക്കിയവരോടും പരിഹസിച്ചവരോടും അപകീര്‍ത്തിപ്പെടുത്തിയവരോടും ഒരു പരിഭവവുമില്ല. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ മനസ്സ് ഒരു പാട് വേദനിച്ചിട്ടുണ്ട്. ഉറക്കം വരാത്ത രാത്രികളുടെ അന്ത്യയാമങ്ങളില്‍ ഹൃദയം പിടഞ്ഞ് കണ്ണുനീര്‍ ഒഴുകിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളും കോടിയേരിയുടെ പ്രതികരണവും പാര്‍ട്ടി നല്‍കിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകള്‍ക്കതീതമാണ്. അവരെന്നിലര്‍പ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തില്‍ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന്. അത് ഹൈക്കോടതിയില്‍ നിന്ന് തന്നെ ആയതില്‍ പെരുത്ത് സന്തോഷമുണ്ട്. ' സത്യം വന്നു. അസത്യം പരാജയപ്പെട്ടു. തീര്‍ച്ചയായും അസത്യം പരാജയപ്പെടേണ്ടത് തന്നെയാണ്'(വിശുദ്ധ ഖുര്‍ആന്‍)

 

Latest News