യു.എ.ഇയിലെ സാറ്റ ടെന്നിസ് അക്കാദമിയിൽ പരിശീലനം നേടുന്ന റയാന്റെ മുഖ്യകോച്ച് ഡേവിസ് കപ്പ് ടെന്നിസിൽ തുനീഷ്യൻ ടീമിന്റെ കോച്ചായിരുന്ന ഷാക്കിബ് ജമാലിയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഷാക്കിബാണ് റയാനെ പരിശീലിപ്പിക്കുന്നത്. അണ്ടർ 12 ൽ ഇന്ത്യക്ക് ഇരുപതാം റാങ്ക് നേടിക്കൊടുത്ത മൽസരത്തിലും റയാൻ മാറ്റുരച്ചിരുന്നു. അണ്ടർ 12 ടെന്നിസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യമലയാളി താരവും റയാൻ സാജിദ് തന്നെ.
റയാൻ സാജിദ് കൂത്രാട്ടിനെ പരിചയപ്പെടുക. പ്രായം 12. മലപ്പുറം നഗരസഭയിലെ കാട്ടുങ്ങൽ സ്വദേശി. സാജിദ് കൂത്രാട്ടിന്റെ മൂത്ത പുത്രൻ.
മാതാപിതാക്കളോടൊപ്പം ദുബായിൽ ജീവിക്കുന്ന റയാനെ യു.എ.ഇയിലെ ടെന്നിസ് പ്രേമികൾക്കൊക്കെ പരിചയം. കായികപ്രേമികളായ ഇന്ത്യക്കാർക്കും അല്ലാത്തവർക്കുമെല്ലാം ടെന്നിസ് റാക്കറ്റ് കൈയിലേന്തി പറന്നു വെട്ടുന്ന റയാന്റെ കളിമിടുക്ക് അത്രമേൽ അടുത്തറിയാം. യു.എ.ഇയിലെ കോർട്ടുകളിൽ ജ്വലിക്കുന്ന സ്മാഷുകളുടെ ഈ കൊച്ചുരാജകുമാരൻ ഇളംപ്രായത്തിൽ തന്നെ കൊയ്തെടുത്ത നേട്ടങ്ങൾ നിരവധിയാണ്. റാക്കറ്റിന്റെ ഭാരം താങ്ങാൻ പോലും ക്ലേശിച്ചിരുന്ന ആറാം വയസ്സ് മുതൽത്തന്നെ ടെന്നിസ് കോർട്ടിലെത്തിയ റയാനെ പ്രോൽസാഹിപ്പിക്കാൻ നിരവധി പേരുണ്ട്. ഈയാഴ്ച ബഹ്റൈനിൽ നടക്കുന്ന ഏഷ്യൻ ടെന്നിസ് ടൂർണമെന്റിൽ റയാൻ യു.എ.ഇക്ക് വേണ്ടി അണ്ടർ- 14 ൽ മാറ്റുരയ്ക്കുന്നു.
യു.എ.ഇയിലെ സാറ്റ ടെന്നിസ് അക്കാദമിയിൽ പരിശീലനം നേടുന്ന റയാന്റെ മുഖ്യകോച്ച് ഡേവിസ് കപ്പ് ടെന്നിസിൽ തുനീഷ്യൻ ടീമിന്റെ കോച്ചായിരുന്ന ഷാക്കിബ് ജമാലിയാണ്. കഴിഞ്ഞ മൂന്നു വർഷമായി ഷാക്കിബാണ് റയാനെ പരിശീലിപ്പിക്കുന്നത്. അണ്ടർ 12 ൽ ഇന്ത്യക്ക് ഇരുപതാം റാങ്ക് നേടിക്കൊടുത്ത മൽസരത്തിലും റയാൻ മാറ്റുരച്ചിരുന്നു. അണ്ടർ 12 ടെന്നിസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യമലയാളി താരവും റയാൻ സാജിദ് തന്നെ.
ചില ഇന്ത്യൻ യാത്രകൾ സാങ്കേതിക കാരണങ്ങളാൽ നടക്കാതെ വന്നപ്പോൾ പത്ത് പ്രൊഫഷണൽ മൽസരങ്ങളിൽ റയാന് പാതി കളികളിൽ മാത്രമേ ജഴ്സിയണിയാൻ സാധിച്ചുള്ളൂ. അണ്ടർ 12 യു.എ.ഇ ടീമിന് ഒന്നാം റാങ്ക് നേടിക്കൊടുക്കാൻ കഴിഞ്ഞതോടെ പ്രസ്തുത കാറ്റഗറി മൽസരങ്ങൾ 2017-18 ൽ പൂർത്തിയായപ്പോൾ റയാൻ ഒന്നാം സ്ഥാനക്കാരനായി. അണ്ടർ 12 സൂപ്പർ സീരീസ് ടൂർണമെന്റ് മുംബൈയിൽ നടന്നപ്പോൾ ഇന്ത്യയുടെ അർണവ് പപാർകറെ തോൽപിച്ച് റയാൻ കിരീടം നേടി. ഇതേ മൽസരത്തിൽ ഇന്ത്യയയുടെ നമ്പർ പതിനാല് കൃഷ്ണത്യാഗിയെയും റയാൻ കീഴടക്കി. ഇതേ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ രണ്ടാം നമ്പർ രേതിൻ പ്രണവിനോട് റയാന് അടിയറവ് പറയേണ്ടി വരികയും റണ്ണർ അപ് പദവികൊണ്ട് തൃപ്തിയടയുകയും ചെയ്യേണ്ടി വന്നു. ടെന്നിസിൽ വിസ്മയങ്ങളുടെ റെക്കാർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ അർപ്പണബുദ്ധിയോടെ മണിക്കൂറുകളോളം കഠിനപരിശീലനത്തിലേർപ്പെട്ട റയാൻ സാജിദിന് പിന്തുണയുമായി കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളുമുണ്ട്. സഹിൻ സാജിദാണ് റയാന്റെ ഇളയ സഹോദരൻ. -എം