Sorry, you need to enable JavaScript to visit this website.

ചെറിയ അശ്രദ്ധ മതി; സൗദിയില്‍ വിസിറ്റ് വിസ പൊല്ലാപ്പാകും

ജിദ്ദ-സൗദി അറേബ്യയില്‍ വിസിറ്റ് വിസ പുതുക്കുന്നതില്‍ കാണിക്കുന്ന ചെറിയ അശ്രദ്ധ പലര്‍ക്കും പൊല്ലാപ്പായി മാറുന്നു. ആദ്യത്തെ മൂന്ന് മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് പുതുക്കാത്തതും അതില്‍ കാണിക്കുന്ന അശ്രദ്ധയുമാണ് പലരേയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുന്നത്.
ആശ്രിത ലെവിയുടെ ഭാരിച്ച ബാധ്യത കാരണം കുടുംബങ്ങളെ നാട്ടിലയച്ചവര്‍ ഫീ ഒഴിവാക്കിയതോടെ വിസിറ്റിംഗ് വിസയാണ് ഇപ്പോള്‍ കൂടുതലായും ആശ്രയിക്കുന്നത്. മാതാപിതാക്കളേയും ധാരാളം പേര്‍ വിസിറ്റ് വിസയില്‍ കൊണ്ടു വരുന്നുണ്ട്.  വിസിറ്റ് വിസ ഉദാരാമാക്കിയ അധികൃതരുടെ നടപടിയാണ് ലെവിയിലൂടെ വന്നുചേര്‍ന്ന പ്രതിസന്ധി മറികടക്കാന്‍ പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നത്. ഓണ്‍ലൈന്‍ വഴി വിസിറ്റ് വിസ ഇഷ്യൂ ചെയ്യാനും പുതുക്കുന്നതിനും സൗകര്യമുള്ളതിനാല്‍ വലിയ തലവേദനയില്ല. എന്നാല്‍ ഇങ്ങനെ അനുവദിച്ചുകിട്ടുന്ന വിസ മൂന്ന് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് പുതുക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു. വിസ നീട്ടുന്നതിനുള്ള 100 റിയാല്‍ ബാങ്ക് വഴി അടക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി എന്ന തെറ്റിദ്ധാരണ കാരണം പ്രതിസന്ധിയിലായവര്‍ അവസാനനിമിഷം പരക്കം പായുന്നു. പുതുക്കാത്ത വിസയിലുള്ളവരെ പിഴയടച്ച് നാട്ടിലേക്ക് അയക്കുകയല്ലാതെ നിയമവിധേയമാക്കാന്‍ നിലവില്‍ മാര്‍ഗങ്ങളില്ല.
വിസിറ്റ് വിസ ആദ്യം 90 ദിവസത്തേക്കാണ് സ്റ്റാമ്പ് ചെയ്യുന്നത്. 100 റിയാല്‍ ബാങ്ക് വഴി അടച്ചാലാണ് വിസ വീണ്ടും 90 ദിവസത്തേക്ക് പുതുക്കാന്‍ സാധിക്കുക. ഇങ്ങനെ 100 റിയാല്‍ അടക്കുമ്പോള്‍ വിസിറ്റ് വിസയില്‍ വന്നയാളുടെ ബോര്‍ഡര്‍ നമ്പര്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്. ഈ നമ്പര്‍ കൂടി ചേര്‍ത്തതിനാല്‍ തുക അടക്കാന്‍ സാധിച്ചതോടെ വിസ പുതുക്കിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണയാണ് തന്നെ കുടുക്കിയതെന്ന് ജിദ്ദയിലുള്ള കോഴിക്കോട് സ്വദേശി റഫീഖ് പറയുന്നു. ഒടുവില്‍ ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പിഴയടച്ച് ഭാര്യയെ നാട്ടിലേക്ക് അയക്കേണ്ടിവന്നു. റിയാദില്‍നിന്നും ദമ്മാമില്‍നിന്നും ഇതേ രീതിയിലുള്ള അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 
വിസിറ്റ് വിസ യഥാസമയം പുതുക്കിയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവനമായ അബ്ശിറില്‍നിന്ന് വിസിറ്റ് വിസ കാലാവധി തീരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സ്‌പോണ്‍സര്‍മാര്‍ക്ക് മെസേജ് അയക്കുന്നുണ്ട്. വിസ പുതുക്കാന്‍ അവസാന ദിവസം വരെ കാത്തിരിക്കേണ്ടതുമില്ല.
ബാങ്ക് വഴി 100 റിയാല്‍ ഫീ അടച്ചശേഷം അബ്ശിറില്‍ ലോഗിന്‍ ചെയ്ത് വിസ നീട്ടിയാല്‍ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂ. വിസ ഇന്‍ഫര്‍മേഷന്‍ പേജില്‍ പുതുക്കിയതനുസരിച്ച് കാലാവധി തീരുന്ന തീയതി പ്രത്യേകം കാണിക്കുകയും ചെയ്യും. ഫീസ് അടച്ചതുകൊണ്ടു മാത്രം വിസിറ്റ് വിസ പുതുക്കപ്പെടുന്നില്ല.
സുപ്രധാനമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍ ആക്ടീവായ അബ്ശിര്‍ സംവിധാനം എല്ലാവരും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ആശ്രിതരുടെ പാസ്‌പോര്‍ട്ടും ഇഖാമയും പുതുക്കേണ്ട തീയതികളൊക്കെ ഉണര്‍ത്താനം അബ്ശിറില്‍ എസ്.എം.എസ് സംവിധാനമുണ്ട്. പാസ്‌വേഡ് മറന്നു പോയെങ്കില്‍  ഇഖാമയും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമുണ്ടെങ്കില്‍ പുതിയ പാസ് വേഡ് ലഭിക്കാനും എളുപ്പമാണ്.
 
 

Latest News