Sorry, you need to enable JavaScript to visit this website.

ഇസ്രായിലുമായി നയതന്ത്ര ബന്ധം തുടരുമെന്ന് യു.എ.ഇ

യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നുസൈബി

ദുബായ്- ശക്തമായ സമ്മർദമുണ്ടെങ്കിലും ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് വ്യക്തമാക്കി യു.എ.ഇ. ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്‌സ് ഉച്ചകോടിയിൽ സംസാരിക്കവേ യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നുസൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
'ഈ ബന്ധം ഉള്ളതുകൊണ്ടാണ് ഗാസയിൽ നമുക്കൊരു ഫീൽഡ് ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞത്... അൽഅരീഷ് തുറമുഖത്ത് മാരിടൈം ഹോസ്പിറ്റൽ തുറക്കാൻ കഴിഞ്ഞത്. പക്ഷെ ഗാസയിലെ ജനങ്ങൾക്ക് ഇത് മാത്രം പോര. അവിടെ മാനുഷിക വെടിനിർത്തലും, ദ്വിരാഷ്ട്ര പരിഹാരവുമാണ് ആവശ്യം. നമ്മളുമായി യോജിപ്പിലുള്ള ആളുകളുമായി മാത്രം സംസാരിച്ചാൽ നമുക്ക് ആ ലക്ഷ്യത്തിൽ എത്താൻ കഴിയുമോ? ഇല്ല. നമ്മളുമായി വിയോജിക്കുന്നവരുമായി സംസാരിച്ചുകൊണ്ടേ ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. അത് ചെയ്യുന്നതിൽ എന്നും യു.എ.ഇക്ക് അഭിമാനമുണ്ട്്' -ലന പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രായിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ യു.എ.ഇക്ക് കടുത്ത ആശങ്കയുണ്ടെന്നും റഫായിലേക്ക് നടത്തുന്ന ഏത് സൈനിക നീക്കവും താങ്ങാനാവാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ പറഞ്ഞു.

മിസ്റ്റർ പ്രസിഡന്റ്; ഇത് ഇസ്രായിലിന്റെ യുദ്ധമല്ല, അമേരിക്കയുടേതാണ്, ക്രൂരത അവസാനിപ്പിക്കുക-അമേരിക്കൻ സെനറ്റർ

ദ്വിരാഷ്ട്ര ഫോർമുലയിലൂടെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് രൂപം നൽകിയും മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാവൂ. ഫലസ്തീനികൾക്ക് സ്വതന്ത്ര രാഷ്ട്രമെന്ന അവകാശത്തെ ആർക്കും നിഷേധിക്കാനാവില്ല, ഇക്കാര്യത്തിൽ അറബ് സമവായമുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും അതിന്റെ അടിസ്ഥാനത്തിൽ ഗാസയുടെ പുനർനിർമാണത്തിനും അപ്രതിരോധ്യമായ മുന്നേറ്റമുണ്ടാവേണ്ടത് ആവശ്യമാണെന്നും ലന പറഞ്ഞു.
ഇസ്രായിലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളെല്ലാം അത് അവസാനിപ്പിക്കണമെന്ന് മേഖലയിൽ ജനവികാരം ഉയരുമ്പോഴാണ് യു.എ.ഇ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്. 2020ൽ അമേരിക്കയുടെ മധ്യസ്ഥതയിലാണ് യു.എ.ഇയും ഇസ്രായിലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. ഇതിനായി അബ്രാഹം ഉടമ്പടി എന്ന പേരിൽ കരാർ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

Latest News