ഖത്തര്‍ x ജോര്‍ദാന്‍
ശനി, വൈകു: 6.00
ദോഹ - അട്ടിമറികളും ഇഞ്ചുറി ടൈം ഗോളുകളും തിരിച്ചുവരവുകളും കൊണ്ട് സമ്പന്നമായ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് അറബ് ടീമുകളുടെ ഫൈനലിലൂടെ ക്ലൈമാക്‌സിലേക്ക്. ശനിയാഴ്ച ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തര്‍ കറുത്തകുതിരകളായ ജോര്‍ദാനെ നേരിടും. 88,000 പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുക. 14 മാസം മുമ്പ് ഇതേ പുല്‍ത്തകിടികളാണ് ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയും കീലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും തമ്മിലുള്ള എക്കാലത്തെയും നാടകീയമായ ലോകകപ്പ് ഫൈനലിന് അരങ്ങൊരുക്കിയത്.
ഖത്തറും ജോര്‍ദാനും ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് നാലാഴ്ച മുമ്പ് ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ നിരാശപ്പെടുത്തിയ ടീമാണ് ഖത്തര്‍. ടൂര്‍ണമെന്റിന് ഒരു മാസം മുമ്പ് മാത്രമാണ് അവര്‍ കോച്ചിനെ പുറത്താക്കിയത്. ലോക റാങ്കിംഗില്‍ 87ാം സ്ഥാനത്തുള്ള ജോര്‍ദാനാവട്ടെ ഫൈനലിലെത്തുമെന്ന് അവരുടെ ഏറ്റവും വലിയ ആരാധകര്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ല. ജപ്പാനായിരുന്നു ഏറ്റവും മികച്ച ഫോമിലെത്തിയത്. അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യം ഗോളടിച്ച ശേഷം ഇറാനു മുന്നില്‍ വീണു. ഇറാനെ ത്രസിപ്പിച്ച സെമിഫൈനലില്‍ ഒരു ഗോളിന് പിന്നിലായ ശേഷം ഖത്തര്‍ അട്ടിമറിച്ചു. കളി തീരാന്‍ എട്ട് മിനിറ്റ് മാത്രം ശേഷിക്കെ അല്‍മുഇസ് അലി നേടിയ വിജയ ഗോള്‍ അന്തിമ നിമിഷങ്ങളില്‍ നിര്‍ണായക ഗോള്‍ പിറന്ന ടൂര്‍ണമെന്റിലെ ഏറ്റവും അവസാനത്തെ നാടകമായി. കിരീടം നിലനിര്‍ത്താന്‍ ഒരു ചുവട് കൂടിയേ ബാക്കിയുള്ളൂ എന്നും അതിനായി കളിക്കാര്‍ സര്‍വം സമര്‍പ്പിക്കുമെന്നും ഖത്തര്‍ കോച്ച് ടിന്‍ടിന്‍ മാര്‍ക്വേസ് പ്രഖ്യാപിച്ചു.
ഖത്തറിന്റെ അക്രം അഫീഫാണ് ടൂര്‍ണമെന്റിലെ സൂപ്പര്‍ താരം. ഇറാനെതിരെ ഇരുപത്തേഴുകാരന്‍ നേടിയ ഗോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോളുകളിലൊന്നാണ്. അഫീഫിന് ്അഞ്ച് ഗോളായി. തുടര്‍ച്ചയായി കിരീടം നേടുന്ന അഞ്ചാമത്തെ ടീമാവാനാണ് ഖത്തര്‍ ശ്രമിക്കുക. എന്നാല്‍ മൊറോക്കോക്കാരനായ കോച്ച് ഹുസൈന്‍ അമൂത പരിശീലിപ്പിക്കുന്ന ജോര്‍ദാന്‍ വമ്പന്മാരെ അട്ടിമറിച്ചാണ് ആദ്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തെക്കന്‍ കൊറിയക്കെതിരെ ഇഞ്ചുറി ടൈമില്‍ വിജയം കൈവിട്ട അവര്‍ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിലൂടെ പ്രി ക്വാര്‍ട്ടറില്‍ ഇറാഖിനെ അട്ടിമറിച്ചു. ക്വാര്‍ട്ടറില്‍ താജിക്കിസ്ഥാന്റെ കുതിപ്പ് അവസാനിപ്പിച്ചു. സെമിഫൈനലില്‍ 2-0 വിജയത്തോടെ തെക്കന്‍ കൊറിയക്ക് മടക്കപ്പാസ് സമ്മാനിച്ചു. യസാന്‍ അല്‍നിഅ്മത്തും മൂസ അല്‍തമാരിയുമാണ് ജോര്‍ദാന്റെ പട നയിക്കുന്നത്. സെമിയില്‍ തമാരിയുടെ ഗോളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.