ഈജിപ്ത് ടീമിനെ ഹുസാം  സഹോദരന്മാര്‍ നയിക്കും

കയ്‌റൊ - ഈജിപ്ത് ഫുട്‌ബോള്‍ ടീമിന്റെ ഭാവി ഇനി ഹുസാം സഹോദരന്മാരുടെ കൈയില്‍. ഹുസാം ഹസന്‍ ചീഫ് കോച്ചും ഇരട്ട സഹോദരനായ ഇബ്രാഹിം ഹസന്‍ ടെക്‌നിക്കല്‍ ഡയരക്ടറുമാണ്. ഈജിപ്തിനു വേണ്ടി റെക്കോര്‍ഡായ 68 ഗോളടിച്ച സ്‌ട്രൈക്കറാണ് ഹുസാം. ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് പോര്‍ചുഗീസുകാരനായ കോച്ച് റൂയി വിറ്റോറിയയെ ഈജിപ്ത് പുറത്താക്കിയിരുന്നു. റെക്കോര്‍ഡായ ഏഴു തവണ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്ത് ഐവറികോസ്റ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും ജയിച്ചിരുന്നില്ല. ആദ്യ റൗണ്ടിലെ മൂന്നു കളികളിലും സമനില സമ്മതിച്ച അവര്‍ പ്രി ക്വാര്‍ട്ടറില്‍ നാടകീയമായി കോംഗോയോട് ഷൂട്ടൗട്ടില്‍ തോറ്റു. 
മൂന്നു തവണ ആഫ്രിക്കന്‍ കപ്പ് ചാമ്പ്യന്മാരായ ടീമില്‍ ഹുസാം കളിച്ചിരുന്നു. ക്ലബ്ബ് തലത്തില്‍ പ്രധാനമായും ജന്മനാടായ കയ്‌റോയിലെ അല്‍അഹ്‌ലിക്കു വേണ്ടിയാണ് ജഴ്‌സിയിട്ടത്. ഗ്രീസില്‍ പി.എ.ഒ.കെക്കും സ്വിറ്റ്‌സര്‍ലന്റില്‍ ന്യൂകാടെല്‍ സമാസിനും മറ്റു ചില ഈജിപ്ത്യന്‍ ക്ലബ്ബുകള്‍ക്കും കുറച്ചുകാലം കളിച്ചിരുന്നു. 2008 ല്‍ വിരമിച്ചു. അതിനു ശേഷം നിരവധി ഈജിപ്ത്യന്‍ ക്ലബ്ബുകളെയും ജോര്‍ദാന്‍ ദേശീയ ടീമിനെയും പരിശീലിപ്പിച്ചെങ്കിലും ജന്മനാടിന്റെ കോച്ചാവുന്നത് സ്വപ്‌നമായി അവശേഷിച്ചിരുന്നു. മുന്‍കോപിയാണെന്നതാണ് അതിന് പ്രധാന കാരണം. 
ഡിഫന്ററായാണ് ഇബ്രാഹിം ഹസന്‍ കളിച്ചത്. ഈജിപ്ത് ടീമിലും ഈജിപ്ത് ക്ലബ്ബുകളിലും സഹോദരനൊപ്പം കളിച്ചു.
 

Latest News