അഫ്‌കോണില്‍ വീണ്ടും അട്ടിമറി, ഹകീമി  പെനാല്‍ട്ടി തുലച്ചു, മൊറോക്കോ വീണു

കോര്‍ഹോഗൊ - ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അഫ്‌കോണ്‍) പ്രി ്ക്വാര്‍ട്ടര്‍ കടക്കാനാവാതെ മൊറോക്കൊ. ദക്ഷിണാഫ്രിക്കയാണ് 2-0 ജയത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബുര്‍ക്കിനാഫാസോയെ 2-1 ന് തോല്‍പിച്ച് മാലിയും ക്വാര്‍ട്ടറിലെത്തി. 
രണ്ടാം പകുതിയില്‍ എവിഡന്‍സ് മക്‌ഗോപയും തെബോഹൊ മകോണയുമാണ് മൊറോക്കോക്കെതിരെ സ്‌കോര്‍ ചെയ്തത്. അശ്‌റഫ് ഹകീമി പെനാല്‍ട്ടി തുലച്ചു. ലോകകപ്പില്‍ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ ശേഷം 13 കളികളില്‍ രണ്ടെണ്ണമാണ് മൊറോക്കൊ തോറ്റത്. രണ്ടും ദക്ഷിണാഫ്രിക്കയോടായിരുന്നു. 
നിലവിലെ ചാമ്പ്യന്മാരായ സെനഗാല്‍, റെക്കോര്‍ഡ് തവണ ജേതാക്കളായ ഈജിപ്ത്, തുനീഷ്യ, അള്‍ജീരിയ, കാമറൂണ്‍, ബുര്‍ക്കിനാഫാസൊ ടീമുകളും പ്രി ക്വാര്‍ട്ടര്‍ കടന്നില്ല. എല്ലാം ആഫ്രിക്കയിലെ ആദ്യ പത്ത് റാങ്കിലുള്ള ടീമുകളാണ്. കേപ് വെര്‍ദെയുമായാണ് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ആതിഥേയരായ ഐവറികോസ്റ്റായിരിക്കും മാലിയുടെ എതിരാളികള്‍.
 

Latest News