ഹൈദരാബാദ് - നിശ്ശബ്ദ മരണത്തിലേക്ക് നീങ്ങുന്നുവെന്ന് പലരും പ്രവചിച്ച ടെസ്റ്റ് ക്രിക്കറ്റിന് ആഘോഷിക്കാന്‍ ഒരു ദിവസം. ബ്രിസ്‌ബെയ്‌നിലും വെസ്്റ്റിന്‍ഡീസും ഹൈദരാബാദില്‍ ഇംഗ്ലണ്ടും ജയിച്ചത് ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ നാടകീയതകളും ഒപ്പിയെടുത്ത്. കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കാന്‍ പഴയകാലപ്രതാപത്തില്‍ ജീവിക്കുന്ന വിന്‍ഡീസിന് സാധിക്കുമെന്ന് ആരും പ്രവചിച്ചില്ല, പ്രത്യേകിച്ചും പകലും രാത്രിയുമായി കളിച്ച പിങ്ക് ടെസ്റ്റില്‍. ഇരുനൂറോളം ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഇന്ത്യയുടെ സ്പിന്നാക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ടിന്റെ അനുഭവസമ്പത്തില്ലാത്ത സ്പിന്‍ നിരക്ക് സാധിക്കുമെന്നും കരുതിയില്ല. എന്നാല്‍ 24 വയസ്സുള്ള രണ്ട് ബൗളര്‍മാര്‍ തിരക്കഥകള്‍ തിരുത്തിയെഴുതി.
രണ്ടാം ടെസ്റ്റ് കളിക്കുന്ന ഷമാര്‍ ജോസഫ് എന്ന പെയ്‌സ്ബൗളറുടെ മുന്നിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ മുട്ടുകുത്തിയത്. വെറും ഒമ്പത് റണ്‍സ് അരികിലെത്തിയിരുന്നു ഓസ്‌ട്രേലിയ. 1997 നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ വിന്‍ഡീസ് ജയിച്ചത്. ടോം ഹാര്‍ട്‌ലിയെന്ന പുതുമുഖ സ്പിന്നര്‍ക്കു മുന്നില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിസ്റ്റായ ഇന്ത്യക്ക് അടിതെറ്റി. 28 റണ്‍സിന് ഇന്ത്യ തോറ്റു.
ഹൈദരാബാദില്‍ ജയസാധ്യതകള്‍ പലതവണ മാറിമറിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോം ഹാര്‍ട്‌ലിയും 196 റണ്‍സെടുത്ത ഒല്ലി പോപ്പുമാണ് പരാജയത്തിന്റെ വക്കിലായിരുന്ന ഇംഗ്ലണ്ടിന് 28 റണ്‍സ് വിജയം സമ്മാനിച്ചത്. കണ്ണും പൂട്ടിയടിച്ച് ഇന്ത്യയെ വിജയത്തോടടുപ്പിച്ച ജസ്പ്രീത് ബുംറ-മുഹമ്മദ് സിറാജ് കൂട്ടുകെട്ട് പൊളിച്ചാണ് ഇംഗ്ലണ്ട് നാലാം ദിനത്തിലെ ആശങ്കാജനകമായ അവസാന ഓവറുകളില്‍ വിജയം പൂര്‍ത്തിയാക്കിയത്. ഹാര്‍ട്‌ലിയെ അടിക്കാനായി ചാടിയിറങ്ങിയ ഹൈദരാബാദുകാരന്‍ സിറാജിനെ (12) വിക്കറ്റ്കീപ്പര്‍ സ്റ്റമ്പ് ചെയ്തതോടെ ഹൈദരാബാദ് സ്‌റ്റേഡിയം നിശ്ശബ്ദമായി. 231 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202 ന് ഓളൗട്ടായി.
നാലാം ദിനം ചായക്കു ശേഷം പത്തോവറിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ പരാജയം തുറിച്ചുനോക്കിയിരുന്നു. പിന്നീട് ആര്‍. അശ്വിനും (28) ശ്രീകര്‍ ഭരതും (28) അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ പ്രതീക്ഷയുയര്‍ത്തി. പക്ഷെ സ്റ്റമ്പെടുക്കാന്‍ ഏതാനും ഓവര്‍ ശേഷിക്കെ ഇരുവരെയും ഹാര്‍ട്‌ലി പുറത്താക്കിയതോടെ കളി ഇംഗ്ലണ്ടിന്റെ കൈയിലായി.
ഭരതിനെ (28) ബൗള്‍ഡാക്കിയ ഹാര്‍ട്‌ലി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്ത്യ എട്ടിന് 176 ലേക്ക് തകര്‍ന്നു. ഹാര്‍ട്‌ലിയുടെ ടുത്ത ഓവറില്‍ അശ്വിനെ ബെന്‍ ഫോക്‌സ് സ്റ്റമ്പ് ചെയ്തു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍ ചായക്കു പിരിഞ്ഞ ഇന്ത്യക്ക് ചായക്കു ശേഷം ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അക്ഷര്‍ പട്ടേലിനെ (17) നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റുമെടുത്ത ഹാര്‍ട്‌ലി തന്നെയാണ് അക്ഷറിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചത്. കെ.എല്‍ രാഹുലിനെ (22) ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അത്യുജ്വല ഫീല്‍ഡിംഗില്‍ രവീന്ദ്ര ജദേജ (2) റണ്ണൗട്ടായി. ശ്രേയസ് അയ്യറെ (13) ലീച്ചിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ റൂട്ട് പിടിച്ചതോടെ ഇന്ത്യ ഏഴിന് 119 ലേക്ക് തകര്‍ന്നു.
ക്ലാസിക് പോരാട്ടമായി മാറിയ ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 216 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് (91 നോട്ടൗട്ട്) വിജയത്തിനടുത്തു വരെ എത്തിച്ചെങ്കിലും ഏഴു വിക്കറ്റെടുത്ത പുതുമുഖം ഷമാര്‍ ജോസഫ് മറുതലക്കലൂടെ വിജയം കണ്ടു. ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തീര്‍ത്തും അപ്രതീക്ഷിതമായി വിന്‍ഡീസ് തോല്‍പിച്ചത് ടെസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക ഏടായി മാറും. അവസാന ബാറ്റര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ പുറത്താക്കി ഷമാര്‍ തന്നെയാണ് വിജയം പൂര്‍ത്തിയാക്കിയത് (11.5-0-68-7). അള്‍സാരി ജോസഫിന് രണ്ട് വിക്കറ്റ് കിട്ടി.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 311, 193 ഓസ്‌ട്രേലിയ ഒമ്പതിന് 289 ഡിക്ല., 207. രണ്ടു മത്സര പരമ്പര 1-1 ആയി
മുറിവേറ്റ ഉപ്പൂറ്റിയുമായി ബൗള്‍ ചെയ്ത ഷമാര്‍ നാല് ഓസീസ് ബാറ്റര്‍മാരുടെ കുറ്റി തെറിപ്പിച്ചു. കാമറൂണ്‍ ഗ്രീനും (42) മിച്ചല്‍ സ്റ്റാര്‍ക്കും (21) മാത്രമേ ഇന്നിംഗ്‌സിലുടനീളം ബാറ്റ് ചെയ്ത് പുറത്താവാതെ നിന്ന സ്മിത്തിന് കാര്യമായ പിന്തുണ നല്‍കിയുള്ളൂ.