Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യന്‍ ആക്രമണത്തില്‍ ചിന്നിച്ചിതറി ഇംഗ്ലണ്ട് പ്ലാന്‍

ഹൈദരാബാദ് - ആക്രമണ ക്രിക്കറ്റിന്റെ ബസ് ബോള്‍ മന്ത്രവുമായി വന്ന ഇംഗ്ലണ്ടിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ജസ് ബോളിലൂടെ ഇന്ത്യന്‍ മറുപടി. സ്പിന്നര്‍മാരിലൂടെ ഇംഗ്ലണ്ടിനെ 246 ലൊതുക്കിയ ആതിഥേയര്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 ലെത്തി. ഒമ്പത് വിക്കറ്റ് ശേഷിക്കെ 127 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ആദ്യ പന്ത് മുതല്‍ ഇന്ത്യന്‍ ഓപണര്‍മാര്‍ ആക്രമിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ ചിന്നിച്ചിതറി. 
യശസ്വി ജയ്‌സ്വാളാണ് (70 പന്തില്‍ 76 നോട്ടൗട്ട്) ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. മാര്‍ക്ക് വുഡില്‍ നിന്നുള്ള ആദ്യ പന്ത് ബൗണ്ടറിക്ക് പായിച്ച് ജയ്‌സ്വാള്‍ മറുപടി തുടങ്ങി. ഒപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയുടെ ആദ്യ പന്ത് ജയ്‌സ്വാള്‍ സിക്‌സറിനുയര്‍ത്തി. അതേ ഓവറില്‍ വീണ്ടും സിക്‌സര്‍ പായിച്ചു. ഇന്ത്യ 39 പന്തില്‍ അമ്പതും 113 പന്തില്‍ നൂറും പിന്നിട്ടു. ഹാര്‍ട്‌ലിയെ ബൗണ്ടറി കടത്തി 47 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ ശതകം തികച്ചു. വെറും 23 ഓവറിലാണ് ഇന്ത്യ ഒന്നിന് 119 ലെത്തിയത്. 
അര മണിക്കൂറേ വേണ്ടി വന്നുള്ളൂ ഇന്ത്യന്‍ സ്‌കോര്‍ 50 കടക്കാന്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ നാല് ഫാസ്റ്റസ്റ്റ് ഫിഫ്റ്റികള്‍ക്ക് ചുക്കാന്‍ പിടിച്ചത് യശസ്വിക്ക് അഭിമാനിക്കാവുന്ന നേട്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (24) സ്പിന്നര്‍ ജാക്ക് ലീച്ച് പുറത്താക്കി. ഹാര്‍ട്‌ലി കനത്ത ആക്രമണമാണ് ജയ്‌സ്വാളില്‍ നിന്ന് നേരിട്ടത്. ഒമ്പതോവറില്‍ 63 റണ്‍സ് വഴങ്ങി. ശുഭ്മന്‍ ഗില്ലാണ് (14 നോട്ടൗട്ട്) ജയ്‌സ്വാളിനൊപ്പമുള്ളത്. 
നേരത്തെ അവസാനം പുറത്തായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് (70) ഇംഗ്ലണ്ടിനെ 200 കടത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിനു ശേഷം ആറിന് 137 ലേക്ക് തകര്‍ന്നിരുന്നു. രവീന്ദ്ര ജദേജയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറിനുയര്‍ത്തി അര്‍ധ ശതകം പിന്നിട്ട സ്റ്റോക്‌സ് വാലറ്റത്തോടൊപ്പം പൊരുതി. 
സാക് ക്രോളിയും (20) ബെന്‍ ഡക്കറ്റും (35) ഓപണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ടീമിന് നല്ല തുടക്കം നല്‍കി. എന്നാല്‍ പിന്നീട് ആര്‍ അശ്വിനും (20-1-61-3) ജദേജയും (18-4-88-3) അക്ഷര്‍ പട്ടേലും (13-1-33-2) ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. സ്‌റ്റോക്‌സിനെയും റിഹാന്‍ അഹമ്മദിനെയും ജസ്പ്രീത് ബുംറ പുറത്താക്കി. 
ഒല്ലി പോപ്പും (1) ബെന്‍ ഫോക്‌സും (4) എളുപ്പം പുറത്തായപ്പോള്‍ ജോ റൂട്ടും (29) ജോണി ബെയര്‍സ്‌റ്റോയുമാണ് (37) ചെറുത്തുനിന്നത്. എങ്കിലും ആറിന് 137 ലേക്ക് ടീം തകര്‍ന്നു. പിന്നീട് റിഹാന്‍ അഹ്മദ് (13) അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി (23) മാര്‍ക്ക് വുഡ്് (19) എന്നിവര്‍ക്കൊപ്പം സ്റ്റോക്‌സ് സ്‌കോറുയര്‍ത്തുകയായിരുന്നു.  
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് നേരത്തെ നാല് സ്പിന്നര്‍മാരുമായി പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ക്ക് വുഡ് മാത്രമാണ് ടീമിലെ ഏക പെയ്‌സ്ബൗളര്‍. 690 ടെസ്റ്റ് വിക്കറ്റുകള്‍ക്കുടമയായ ജെയിംസ് ആന്‍ഡേഴ്‌സനെ ഒഴിവാക്കി. ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. കെ.എസ് ഭരതിനാണ് വിക്കറ്റ്കീപ്പറുടെ ചുമതല.

Latest News