Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര പ്രതിഷ്ഠയെ പാശ്ചാത്യ മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചെന്ന് വി. എച്ച്. പി

ന്യൂയോര്‍ക്ക്- രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളെ അപലപിച്ച് യു. എസിലേയും കാനഡയിലേയും ഓസ്‌ട്രേലിയയിലേയും വിശ്വഹിന്ദു പരിഷത്ത് ഘടകങ്ങള്‍. ബാബരി മസ്ജിദ് തകര്‍ത്താണ് രാമക്ഷേത്രം പണിതതതെന്ന് വാര്‍ത്തയില്‍ വിശേഷിപ്പിക്കുന്നത് ഉള്‍പ്പെടെയാണ് വി. എച്ച്. പി വിദേശഘടകത്തിലെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. അതോടൊപ്പം തങ്ങള്‍ക്കു നേരെ ഈ രാജ്യങ്ങളില്‍ നിന്നും നീക്കമുണ്ടാവുമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. 

പക്ഷപാതപരമായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് വി. എച്ച്. പി ആരോപിക്കുന്നു.മാത്രമല്ല അത്തരം വാര്‍ത്തകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എബിസി, ബിബിസി, സിഎന്‍എന്‍, എംഎസ്എന്‍ബിസി, അല്‍ ജസീറ തുടങ്ങിയ ലോകപ്രശസ്ത മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളുമാണ് വി. എച്ച്. പി എടുത്തുപറയുന്നത്. അവരുടെ വെബ്‌സൈറ്റുകളില്‍ നിന്നും ലേഖനങ്ങളും വാര്‍ത്തകളും ഉടന്‍ പിന്‍വലിക്കണമെന്നുും വി. എച്ച്. പിയുടെ യു. എസ്, കാനഡ, ഓസ്‌ട്രേലിയ ഘടകങ്ങള്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. 

ഇത്തരം വാര്‍ത്തകളും ലേഖനങ്ങളും ഹിന്ദു ഫോബിയയ്ക്ക് കൂടുതല്‍ ഇന്ധനമാകുമെന്നും സമാധാനം തകര്‍ക്കുമെന്നുമാണ് വി. എച്ച്. പി കാനഡ ഭയപ്പെടുന്നത്. 

തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടിയെടുക്കാന്‍ വി. എച്ച്. പി അമേരിക്ക യു. എസ് സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു.

Latest News