രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 16 മാസത്തിനുശേഷം ജയില്‍ മോചനം

തെഹ്‌റാന്‍-  ഇറാനില്‍ 22 കാരി മഹ്‌സ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജയിലിലടച്ച രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരെ 16 മാസത്തിനുശേഷം അധികൃതര്‍ രണ്ട് വിട്ടയച്ചു.
30 കാരി നിലോഫര്‍ ഹമീദിയെയും 35 കാരി ഇലാഹെ മുഹമ്മദിയെയുമാണ് 10 ബില്യണ്‍ ടോമന്‍ ജാമ്യത്തില്‍ വിട്ടയച്ചതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 22 നാണ് ഹമീദിയെയും മുഹമ്മദിയെയും യഥാക്രമം 13, 12 വര്‍ഷം തടവിന് ശിക്ഷിച്ച് ജയിലിലടച്ചിരുന്നത്.
ശത്രു രാജ്യമായ യുഎസുമായി സഹകരിച്ചതിന് യഥാക്രമം ഏഴും ആറും വര്‍ഷം വീതവും ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന് അഞ്ച് വര്‍ഷവും രാഷ്ട്രത്തിന്റെ വ്യവസ്ഥക്കെതിരായ പ്രചരണത്തിന് ഒരു വര്‍ഷം വീതവുമായിരുന്നു ശിക്ഷ.
മഹ്‌സ അമിനി മരിക്കുന്നതിന് മുമ്പ് മൂന്ന് ദിവസം കോമയില്‍ കഴിഞ്ഞിരുന്ന ആശുപത്രി സന്ദര്‍ശിച്ചാണ് ശര്‍ഖ് ദിനപത്രത്തിനുവേണ്ടി ഹമീദി റിപ്പോര്‍ട്ട് തയാറാക്കിയത്. മാതാപിതാക്കള്‍ അമിനിയെ ആലിംഗനം ചെയ്യുന്ന ചിത്രവും ഹമീദി പകര്‍ത്തിയിരുന്നു.
കുര്‍ദിഷ് നഗരമായ സഖാസില്‍ അമിനിയുടെ ഖബറടക്കമാണ് മുഹമ്മദി കവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നിന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്.
സ്ത്രീകളുടെ  വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് തെഹ്‌റാനില്‍ അറസ്റ്റ് ചെയ്ത മഹ്‌സ അമിനി 2022 സെപ്റ്റംബര്‍ 16നാണ് മരിച്ചത്.  അമിനിയുടെ മരണം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മാസങ്ങള്‍ക്കു ശേഷമാണ് പ്രതിഷേധത്തിന് അയവുവന്നത്.

ഈ വാർത്തകളും വായിക്കുക

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു 

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

ഗാസയില്‍ മരണം 23,968; പരിഹാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന് ചൈന

Latest News