സഞ്ജു പുറത്ത് തന്നെ; കോലി, യശസ്വി ടീമില്‍

ഇന്‍ഡോര്‍ - അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. വ്യക്തിപരമായ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പരിക്കു കാരണം ആദ്യ കളി നഷ്ടപ്പെട്ട ഓപണര്‍ യശസ്വി ജയ്‌സ്വാളും പ്ലേയിംഗ് ഇലവനിലുണ്ട്. ശുഭ്മന്‍ ഗില്ലിനും തിലക് വര്‍മക്കുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയാണ്. ജിതേഷ് ശര്‍മ വിക്കറ്റ്കീപ്പറുടെ റോളില്‍ സഞ്ജുവിനെ മറികടന്നു. കോലിയുടെയും യശസ്വി ജയ്‌സ്വാളിന്റെയും അഭാവത്തിലും ആദ്യ മത്സരം ഇന്ത്യ അനായാസം ജയിച്ചിരുന്നു. 
ട്വന്റി20 ക്രിക്കറ്റില്‍ സ്പിന്നിനെതിരെ ഒഴുക്കോടെ കളിക്കാന്‍ കോലിക്ക് സാധിക്കാറില്ല. പ്രമുഖ ബാറ്റര്‍മാരില്‍ സ്പിന്നിനെതിരെ സ്‌ട്രൈക്ക് റൈറ്റില്‍ പിന്നിലുള്ള കളിക്കാരനാണ് കോലി. ഐ.പി.എല്ലിലും കഴിഞ്ഞ അഞ്ച് സീസണിലെ കഥ ഇതാണ്. അതിനാല്‍ മുജീബുറഹമാനും മുഹമ്മദ് നബിയും അണിനിരക്കുന്ന അഫ്ഗാനിസ്ഥാനെതിരെ കോലിയുടെ പ്രകടനം ഏറെ വിലയിരുത്തപ്പെടും. നൂര്‍ അഹമ്മദിനെയും അവര്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 
ഇശാന്‍ കിഷന്റെ അഭാവത്തിലും വിക്കറ്റ്കീപ്പിംഗില്‍ സഞ്ജു സാംസണ്‍ പിന്നോട്ടു പോവുകയാണ്. ജിതേഷ് ശര്‍മ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ ഒന്നാം വിക്കറ്റ്കീപ്പറായി. 
ഇന്‍ഡോറിലെ പിച്ചും ചെറിയ ബൗണ്ടറിയും വേഗമേറിയ ഔട്ഫീല്‍ഡും ബാറ്റര്‍മാര്‍ക്ക് ആഹ്ലാദം പകരും. കഴിഞ്ഞ കളിയില്‍ ഇവിടെ ദക്ഷിണാഫ്രിക്കയുടെ റൈലി റൂസൊ    48 പന്തില്‍ അര്‍ധ ശതകം നേടിയിരുന്നു
 

Latest News