ദോഹ- കേരളത്തിന്റെ സാമൂഹിക ഘടനയെ തകർക്കുന്ന ജാതി അസമത്വങ്ങൾക്കെതിരെയാണ് ഡോ.കുഞ്ഞാമൻ സ്വജീവിതം കൊണ്ട് പൊരുതിയതെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. ഡോ. എം.കുഞ്ഞാമന്റെ 'എതിര്' എന്ന പുസ്തകത്തെ മുൻനിർത്തി കൾച്ചറൽ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സദസ്സ് വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ ആത്മകഥ എന്ന അർഥത്തിൽ മാത്രമല്ല, ഈ പുസ്തകമുയർത്തുന്ന രാഷ്ട്രീയത്തെയാണ് നാം മുഖവിലക്കെടുത്തു ചർച്ച ചെയ്യേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. ജാതി വിവേചനത്തിന്റെ കൈപ്പുനീരനുഭവങ്ങളിലൂടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ താണ്ടിയാണ് അദ്ദേഹം ഒന്നാം റാങ്കോടു കൂടി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ നാരായണന് ശേഷം ഈ വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ രണ്ടാമത്തെ ദളിതനായിരുന്നു ഡോ. എം.കുഞ്ഞാമൻ. കേരളീയ സാമൂഹിക ഘടനയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ജാതീയതയെ മറികടക്കാൻ പിന്നോക്ക സംവരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും സംവരണം ക്രിയാത്മകമായി നടപ്പാക്കുവാനുള്ള അടിസ്ഥാന ഉപാധിയാണ് ജാതി സെൻസസ് എന്നും ബിഹാറിലെപ്പോലെ കേരളത്തിലും ജാതി സെൻസസ് നടപ്പാക്കുവാനുള്ള ആർജവം കേരള സർക്കാരിനുണ്ടാകണമെന്നും ചർച്ചയിൽ പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു. അടയാളം ഖത്തർ എക്‌സിക്യൂട്ടീവ് അംഗം പ്രദോഷ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.






