ബെക്കന്‍ബവര്‍-അഴിമതിയുടെ  കറപുരണ്ട ഫുട്‌ബോള്‍ ഇതിഹാസം

മ്യൂണിക് - മിഷേല്‍ പ്ലാറ്റീനിയെ പോലെ അഴിമതിയുടെ കറപുരണ്ട ഫുട്‌ബോള്‍ ഇതിഹാസമാണ് ഫ്രാന്‍സ് ബെക്കന്‍ബവര്‍. 2006 ല്‍ ജര്‍മനി ആതിഥ്യം വഹിച്ച ലോകകപ്പിന്റെ മുഖ്യ സംഘാടകനെന്ന നിലയില്‍ വോട്ട് കച്ചവടം നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. ഒരു വോട്ടിനാണ് ദക്ഷിണാഫ്രിക്കയെ ജര്‍മനി മറികടന്നത്. ഓഷ്യാന ഫെഡറേഷന്‍ പ്രതിനിധി ചാള്‍സ് ഡെംസി വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു. അദ്ദേഹത്തോട് ദക്ഷിണാഫ്രിക്കക്ക് വോട്ട് ചെയ്യാനാണ് ഓഷ്യാന ഫെഡറേഷന്‍ നിര്‍ദേശിച്ചത്. വോട്ട് തുല്യമായിരുന്നുവെങ്കില്‍ ഫിഫ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടില്‍ ദക്ഷിണാഫ്രിക്ക തെരഞ്ഞെടുക്കപ്പെടുമായിരുന്നു. വോട്ട് തിരിമറി ആരോപണമുയര്‍ന്നതോടെ 2010 ലെ ലോകകപ്പ് വേദി ദക്ഷിണാഫ്രിക്കക്ക് അനുവദിക്കുകയായിരുന്നു. 
ബെക്കന്‍ബവറെയും മറ്റു മൂന്നു പേരെയും കോടിക്കണക്കിന് ഡോളര്‍ കൈമാറി ഏഷ്യന്‍ പ്രതിനിധികളുടെ വോട്ട് വാങ്ങിയെന്ന കേസില്‍ സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ പ്രതി ചേര്‍ത്തു. എന്നാല്‍ 2019 ല്‍ ആരോഗ്യ കാരണങ്ങളാല്‍ കുറ്റം ചുമത്തിയില്ല. 2020 ല്‍ കൊറോണ കാലത്ത് കേസിന്റെ കാലാവധി പൂര്‍ത്തിയാവുകയും ജഡ്ജിമാര്‍ വിധി പറയാതെ കേസ് ഉപേക്ഷിക്കുകയും ചെയ്തു. 
2018 ലെയും 2022 ലെയും ലോകകപ്പ് വേദി നിശ്ചയിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണങ്ങളിലെ അന്വേഷണവുമായി സഹകരിക്കാതിരുന്നതിന് 2014ല്‍ ഫിഫ കുറച്ചുകാലത്തേക്ക് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. 2014 ല്‍ ബ്രസീലില്‍ ലോകകപ്പ് നടക്കുന്ന കാലത്താണ് സസ്‌പെന്‍ഷന്‍ നീക്കിയത്. ഏതാണ്ട് കറപുറളാത്തതെന്നു കരുതിയ ബെക്കന്‍ബവറുടെ കരിയറിലെ കറുത്ത ഏടുകളായിരുന്നു രണ്ടും. 
ജര്‍മന്‍കാര്‍ ചെയ്യാന്‍ മടിച്ച പലതും അദ്ദേഹം ചെയ്തിരുന്നുവെന്ന് ബയേണ്‍ മ്യൂണിക്കിലെ സഹതാരം പോള്‍ ബ്രൈറ്റ്‌നര്‍ പറയുന്നു. വിവാഹമോചിതനായി, കുട്ടികളെ വിട്ടേച്ചു പോയി, കാമുകിയുമായി ഒളിച്ചോടി, നികുതി വെട്ടിപ്പ് ആരോപണം നേരിട്ടു, കാമുകിയെയും ഉപേക്ഷിച്ചു. എന്നാല്‍ എപ്പോഴും ദയാലുവും പരസഹായിയുമായിരുന്നു അദ്ദേഹം. ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ചില്ല, ഒളിച്ചുപിടിക്കാന്‍ ശ്രമിച്ചില്ല -ബ്രെയ്റ്റ്‌നര്‍ പറയുന്നു. മൂന്നു ബന്ധങ്ങളിലായി അദ്ദേഹത്തിന് അഞ്ച് മക്കളുണ്ട്. തന്റെ എല്ലാ മക്കളും വിവാഹബാഹ്യ ബന്ധങ്ങളിലാണ് ജനിച്ചതെന്ന് ബെക്കന്‍ബവര്‍ തന്നെ പറഞ്ഞിരുന്നു. 
ആരോപണം 2016 ല്‍ അദ്ദേഹം നിഷേധിച്ചിരുന്നു. സ്വപ്‌നം കണ്ടതു പോലെ പൂര്‍ണതയുള്ളതായിരുന്നു തന്റെ ജീവിതമെന്ന് 2010 ലും അദ്ദേഹം എഴുതിയിരുന്നു. 

Latest News