വേഗപ്പോരിന്റെ സാഹസികന്‍ പുതിയ പോരാട്ടത്തിനൊരുങ്ങുന്നു

ജിദ്ദ -പ്രശസ്തമായ ദകാര്‍ മോട്ടോര്‍ റാലി വെള്ളിയാഴച  സൗദി അറേബ്യയുടെ ചരിത്രനഗരമായ അല്‍ഉലയില്‍ ഫഌഗ് ഓഫ് ചെയ്യപ്പെടുമ്പോള്‍ ഒരിക്കല്‍കൂടി മലയാളി സ്പര്‍ശമായി ാലക്കാട് ഷൊര്‍ണൂരിനടുത്ത കണയം സ്വദേശി ഹാരിത് നോഹ. ലോകോത്തര ഡ്രൈവര്‍മാരും റൈഡര്‍മാരും മാറ്റുരയ്ക്കുന്ന സാഹസപ്പോരാട്ടത്തില്‍ മലനിരകളിലൂടെയും മരുഭൂമിയിലൂടെയും ഒരിക്കല്‍കൂടി അയ്യായിരം കിലോമീറ്റര്‍ ഹാരിതും ബൈക്കോടിക്കും. കഴിഞ്ഞ തവണ പരിക്കേറ്റ് പുറത്തായെങ്കിലും കൂടുതല്‍ ദൃഢനിശ്ചയത്തോടെയാണ് മത്സരിക്കുന്നതെന്നും വലിയ പ്രതീക്ഷകളുണ്ടെന്നും ഇന്നലെ അല്‍ഉലയിലെത്തിയ ഹാരിത് മലയാളം ന്യൂസിനോട് പറഞ്ഞു. വൈല്‍ഡ് ഹാര്‍ട്ട് ഓഫ് ദ ഡെസര്‍ട്ട് (മരുഭൂമിയുടെ വന്യഹൃദയം) എന്നാണ് 14 ദിവസം നീണ്ടുനില്‍ക്കുന്ന റാലിയുടെ ഇത്തവണത്തെ മുദ്രാവാക്യം. അതിസാഹസികയാത്രക്ക് 19ന് യാമ്പുവിലാണ് പരിസമാപ്തി. 
റാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വം റൈഡര്‍മാരിലൊരാണാണ് ഹാരിത്. റാലി ശാരീരികമായും മാനസികമായും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി സുരക്ഷിതമായും വഴി തെറ്റാതെയും ഫിനിഷ് ചെയ്യാനാണ് ശ്രമിക്കാറ്. ഒരേസമയം റൂട്ട് ബുക്കും വഴിയും നോക്കി യാത്ര ചെയ്യുകയെന്നത് വലിയ പ്രയാസമാണ്. നേരത്തെ ഇരുപതാമതായി ഫിനിഷ് ചെയ്തത് ഇന്ത്യന്‍ റെക്കോര്‍ഡായിരുന്നു. അത് മെച്ചപ്പെടുത്തുകയെന്നതാണ്  ലക്ഷ്യമെന്ന് ഹാരിത് പറഞ്ഞു.
പലതവണ മത്സരിച്ചതോടെ സൗദി മരുഭൂമി പരിചിതമായെന്ന് ഹാരിത് പറഞ്ഞു. 14 സ്‌റ്റേജിലായി 14 ദിവസം നീളുന്നതാണ് ഇത്തവണ റാലി. സ്‌പോര്‍ട്‌സ് സയന്‍സ് ബിരുദധാരിയായ ഹാരിത് ലോകമെങ്ങും ബൈക്ക് റാലിയില്‍ പങ്കെടുത്ത സാഹസികനാണ്. മൊറോക്കോയിലാണ് അവസാനം മത്സരിച്ചത്. പ്രസിദ്ധമായ റുബുഉല്‍ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) പരമാവധി ഉള്‍പെടുത്തിയാണഅ ഇത്തവണ റൂട്ട് തയാറാക്കിയിരിക്കുന്നത്.
ഇത് അഞ്ചാം തവണയാണ് ദകാര്‍ റാലിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, മൊറോക്കോ എന്നിവിടങ്ങളിലെ തീവ്രപരിശീലനത്തിനു ശേഷമാണ് ഹാരിത് ജിദ്ദയിലെത്തിയത്. ഷൊര്‍ണൂരിനടുത്ത കണയം ഗ്രാമത്തിലെ കെ.വി. മുഹമ്മദ് റാഫിയുടേയും ജര്‍മന്‍കാരിയായ സൂസന്നയുടേയും മകനാണ് മുപ്പതുകാരനായ ഹാരിത് നോഹ.
 

Latest News