കടലാസ് പൂക്കളിൽ വിസ്മയം തീർക്കുന്ന ഇണ്ണിയുടെ കരവിരുത് ശ്രദ്ധേയയാകുന്നു. പ്രായത്തെ വെല്ലുന്ന ഇഛാശക്തിയും ആവേശവുമായി നിത്യവും ആകർഷകങ്ങളായ പൂക്കൾ നിർമിച്ച് സായൂജ്യമടയുന്നതോടൊപ്പം കർമ നൈരന്തര്യത്തിലൂടെ ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിക്കുകയാണ് വീട്ടുകാരും നാട്ടുകാരുമൊക്കെ സ്നേഹത്തോടെ ഇണ്ണി എന്ന് വിളിക്കുന്ന പി.എൻ. റുഖിയ്യ എന്ന വീട്ടമ്മ.
പ്രായം എൺപത്തിയഞ്ചോടടുക്കുമ്പോഴും കലാസപര്യയിൽ സജീവമായി സുന്ദരമായ പൂക്കൾ നിർമിച്ച് മക്കൾക്കും പേരമക്കൾക്കുമൊക്കെ സമ്മാനിച്ച് സന്തോഷം കണ്ടെത്തുകയാണവർ.
കലാപരമായ കഴിവുകളാൽ അനുഗൃഹീതമായ ഇണ്ണിക്ക് കുട്ടികളും പേരക്കുട്ടികളുമൊക്കെയായി തിരക്കിലായതിനാൽ വളരെ വൈകിയാണ് തന്റെ ഹോബി തിരിച്ചറിയാനും അതിന് സമയം ചെലവഴിക്കാനുമൊക്കെ അവസരം ലഭിച്ചത്. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ മിഷനറിയും മുന്നണിപ്പോരാളിയുമായിരുന്ന പരേതനായ മുഹമ്മദ് അബുൽ ജലാൽ മൗലവിയുടെ സഹധർമിണിയാണ് ലേഖകന്റെ ഭാര്യാമാതാവ് കൂടിയായ റുഖിയ്യ.
പതിനൊന്ന് മക്കളും പതിനൊന്ന് മരുമക്കളും 46 പേരക്കുട്ടികളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഗൃഹനായികയായി എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയ ശേഷമാണ് പെരുമ്പിലാവിലെ ദാറുൽ അമാനിലിരുന്ന് സൗന്ദര്യത്തിന്റെയും ഭാവനയുടെയും മേമ്പൊടികൾ ചേർത്ത് നിത്യവും പുതിയ പൂക്കളൊരുക്കി ഇണ്ണി കലാസ്വാദകരെ വിസ്മയിപ്പിക്കുന്നത്. കലാരംഗത്തെ വിദഗ്ധരെ പോലും വെല്ലുന്ന ഇണ്ണിയുടെ സൃഷ്ടികൾ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇണ്ണി പൂക്കളിൽ തീർക്കുന്ന വിസ്മയങ്ങൾ വിദ്യാഭ്യാസ കലാസാംസ്‌കാരിക കൂട്ടായ്മകളുടെ ശ്രദ്ധയാകർഷിച്ചതോടെ പല വേദികളിലും അതിഥിയായി ക്ഷണിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയുമൊക്കെ ചെയ്യുന്നത് കലാപ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുകയാണ്.
പതിനൊന്ന് മക്കളും പതിനൊന്ന് മരുമക്കളും 46 പേരക്കുട്ടികളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഗൃഹനായികയായി എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റിയ ശേഷമാണ് പെരുമ്പിലാവിലെ ദാറുൽ അമാനിലിരുന്ന് സൗന്ദര്യത്തിന്റെയും ഭാവനയുടെയും മേമ്പൊടികൾ ചേർത്ത് നിത്യവും പുതിയ പൂക്കളൊരുക്കി ഇണ്ണി കലാസ്വാദകരെ വിസ്മയിപ്പിക്കുന്നത്. കലാരംഗത്തെ വിദഗ്ധരെപ്പോലും വെല്ലുന്ന ഇണ്ണിയുടെ സൃഷ്ടികൾ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
യുട്യൂബിൽ നോക്കിയാണ് ഇണ്ണി പുതുപുത്തൻ പൂക്കൾ നിർമിക്കുന്നത്. ചെറിയ പൂക്കളും വലിയ പൂക്കളുമൊക്കെ പരിപൂർണതയിൽ നിർമിക്കുന്ന കരവിരുത് പ്രശംസനീയമാണ്. വീട്ടിലെത്തുന്ന മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊക്കെ ഇണ്ണിയുടെ സവിശേഷ സമ്മാനം വർണക്കടലാസിൽ ഇണ്ണി തീർത്ത മനോഹരങ്ങളായ പൂക്കളാണ്. മക്കളും മരുമക്കളുമൊക്കെ പ്രവാസ ലോകത്ത് സജീവമായതിനാൽ ഖത്തറിലും ഷാർജയിലുമൊക്കെ ഇണ്ണിയുടെ പൂക്കൾ പ്രശസ്തമാണ്.
കരവിരുതും ഹോബിയും ഒഴിവുസമയവും ഒത്തുവന്നപ്പോൾ ഇണ്ണിയുടെ സൗന്ദര്യ സങ്കൽപങ്ങൾ വിടർന്ന് പന്തലിക്കുകയായിരുന്നുവെന്നു വേണം കരുതാൻ. ചെറിയ പൂക്കളാണ് ആദ്യമൊക്കെ ഉണ്ടാക്കിയത്. പലർക്കും സമ്മാനിച്ചും വീട്ടിൽ അലങ്കരിച്ചും തന്റെ കലാനിർവഹണത്തിൽ സായൂജ്യമടഞ്ഞ ഇണ്ണിയുടെ സൃഷ്ടികൾ മരുമക്കളും പേരക്കുട്ടികളുമൊക്കെ കുടുംബ ഗ്രൂപ്പുകളിൽ പങ്ക് വെക്കുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്യാൻ തുടങ്ങിയത് പൂക്കൾ നിർമാണത്തിന് കരുത്ത് പകർന്നു.
ഭാവനയും സങ്കൽപവും കരവിരുതും സമ്മേളിക്കുന്ന ക്രിയാത്മക മനസ്സും ചിന്തയും ജീവിതത്തെ നിറം പിടിപ്പിക്കുമ്പോൾ വിസ്മയങ്ങൾ സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ കുടുംബ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ, കുട്ടികളെയും കുടുംബത്തെയും പരിചരിക്കുന്നതിന് മുൻഗണന നൽകിയതിനാൽ ചെറുപ്പകാലത്ത് തന്റെ കലാപ്രവർത്തനങ്ങൾ വേണ്ടപോലെ തുടരാനായില്ലെങ്കിലും കുട്ടികളൊക്കെ വളർന്ന് വലുതാവുകയും ആവശ്യത്തിന് ഒഴിവ് സമയം ലഭിക്കുകയും ചെയ്തതോടെ ഇണ്ണിയിലെ കലാകാരി പൂർവാധികം ശക്തിയിൽ ഉയർത്തെഴുന്നേൽക്കുകയായിരുന്നു എന്നു വേണം കരുതാൻ. എൺപതുകളുടെ വല്ലായ്മകളിലും യൗവനത്തിന്റെ പ്രസരിപ്പോടെ തന്റെ മാറ്റിവെച്ചിരുന്ന സർഗസിദ്ധികളും കലാവാസനകളും പൊടിതട്ടിയെടുക്കുകയും യു ട്യൂബിൽ നിന്നും മറ്റും ലഭിച്ച പുതിയ ആശയങ്ങളെ സംയോജിപ്പിച്ച് മനോഹരമായ പൂക്കൾ നിർമിക്കുകയും ചെയ്യുന്ന ഇണ്ണിയുടെ കരവിരുതും ജീവിതവും സന്ദേശ പ്രധാനമാണ്.
വ്യത്യസ്ത തരം പൂക്കളെ സൂക്ഷ്മമായി നിരീക്ഷിച്ച് കുറ്റമറ്റ രീതിയിൽ നിർമിക്കുന്നുവെന്നതാണ് ഇണ്ണിയുടെ വർക്കുകളുടെ പ്രത്യേകത. പൂക്കൾ നിർമിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പൂർണത തേടുന്ന ഒരു കലാകാരിയെയാണ് ഇണ്ണിയിൽ നമുക്ക് കാണാനാവുക. പരിപൂർണതയും സൗന്ദര്യത്തികവും മനോഹരമാക്കുമ്പോൾ അക്ഷരാർഥത്തിൽ തന്നെ ഒറിജിനലിനെ വെല്ലുന്നവയാണ് ഇണ്ണിയുടെ കൃത്രിമ പൂക്കളെന്ന് കാണാനാകും.
ഓരോ പൂവും സൂക്ഷ്മമായി നിരീക്ഷിച്ച് മനോഹരമായ പൂക്കൾ നിർമിക്കുന്ന ഇണ്ണി ഫ്‌ളവർ മേക്കിംഗ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. വർണക്കടലാസുകളാണ് മിക്കപ്പോഴും പൂക്കൾ നിർമാണത്തിന് ഉപയോഗിക്കുന്നത്.
അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും പരിസരത്താണ് ഇണ്ണി ജനിച്ചു വളർന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ആദ്യ നേതാവ് ഹാജി സാഹിബിന്റെ സഹോദരി പുത്രിയായ ഇണ്ണിയുടെ പൂക്കാട്ടിരിയിലുള്ള വീട്ടിലായിരുന്നു പ്രബോധനം പ്രസാധനം നടന്നിരുന്നത്. ചെറുപ്പത്തിലേ വായന ശീലവും ചിന്താശീലവും വളരുവാൻ ഈ പരിസരം സഹായകമായി. ഇപ്പോഴും കൃത്യമായി സമകാലിക സംഭവ വികാസങ്ങൾ മനസ്സിലാക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന ഇണ്ണി ഗൗരവത്തോടെ പത്രം വായിക്കുകയും ടെലിവിഷൻ പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. ടൂറുകളാണ് ഇണ്ണിയുടെ മറ്റൊരു ഇഷ്ട വിനോദം.
ഒഴിവ് സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ജീവിതം മനോഹരമാക്കുന്ന ഈ വീട്ടമ്മയുടെ കരവിരുതും സൗന്ദര്യ സങ്കൽപങ്ങളും ബഹുമുഖ തലങ്ങളിൽ സ്ത്രീകളെ പ്രചോദിപ്പിക്കുകയാണ്. ചുറ്റും പരിമളം പരത്തുന്ന പൂക്കളുടെ സൗന്ദര്യം വീടകങ്ങളെ അലങ്കരിക്കുമ്പോൾ കാണുന്നവരിലും അത് കൗതുകമുണർത്തുമെന്നതിൽ സംശയമില്ല. ഓരോ വീട്ടമ്മമാരും വീട്ടിലെ തിരക്കുകൾക്കിടയിലും അവരുടെ ഫാഷനും ഹോബിയും പിന്തുടരുകയും മനസ്സിന് കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയും വേണമെന്നാണ് എൺപത്തിയഞ്ചിന്റെ നിറവിലും കലാസപര്യയിൽ സായൂജ്യം കണ്ടെത്തുന്ന ഈ വീട്ടമ്മക്ക് സമൂഹത്തോട് പറയാനുള്ളത്.