കമിന്‍സിനെ വെട്ടി സ്റ്റാര്‍ക്ക്, 25 കോടി തൊട്ട് പുതിയ റെക്കോര്‍ഡ്

ദുബായ് - കോടികളുടെ മണികിലുക്കവുമായി ഓസ്‌ട്രേലിയന്‍ പെയ്‌സ്ബൗളര്‍മാര്‍ ഒരു ഇടവേളക്കു ശേഷം ഐ.പി.എല്ലിലേക്ക്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുക സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും മണിക്കൂര്‍ പിന്നിടും മുമ്പെ സഹ താരം മിച്ചല്‍ സ്റ്റാര്‍ക്ക് അതിനെ കടത്തി വെട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ കമിന്‍സിനെ 20.50 കോടിക്ക് സ്വന്തമാക്കി ആദ്യം റെക്കോര്‍ഡ് തകര്‍ത്തത്. ഒരു മണിക്കൂര്‍ പിന്നിടും മുമ്പെ കമിന്‍സിന്റെ ഓപണിംഗ് ബൗളിംഗ് പങ്കാളി മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി ചെലവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആ റെക്കോര്‍ഡ് കശക്കിയെറിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ സാം കറണിനെ പഞ്ചാബ് കിംഗ്‌സ് 18.50 കോടിക്ക് ലേലത്തിലെടുത്ത റെക്കോര്‍ഡാണ് രണ്ടു തവണ തകര്‍ന്നത്. കമിന്‍സിനും സ്റ്റാര്‍ക്കിനും കോടികളടിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ പെയ്‌സ് ത്രിമൂര്‍ത്തികളില്‍ അവശേഷിച്ച ജോഷ് ഹെയ്‌സല്‍വുഡില്‍ ആരും താല്‍പര്യം കാണിച്ചില്ല. സ്റ്റാര്‍ക്ക് എട്ടു വര്‍ഷത്തിനു ശേഷമാണ് ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നത്. 2014 ല്‍ അരങ്ങേറിയ കമിന്‍സ് വളരെ കുറച്ച് ഐ.പി.എല്‍ മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. 2023 ല്‍ പൂര്‍ണമായി വിട്ടുനിന്നു. 
ന്യൂസിലാന്റ് ലോകകപ്പ് ഹീറോ ഡാരില്‍ മിച്ചല്‍ മൂന്നാമത്തെ ഏറ്റവും വലിയ തുക സ്വന്തമാക്കി. ഓപണറെ 14 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിടിച്ചെടുത്തു. നാലാമത്തെ വലിയ തുക ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനാണ്. ഹര്‍ഷലിനെ ഗുജറാത്ത് ടൈറ്റന്‍സ് 11.75 കോടി രൂപക്ക് ലേലത്തിലെടുത്തു. 2024 സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ ഏറ്റവുമധികം തുക കിട്ടിയ ഇന്ത്യന്‍ കളിക്കാരനായി ഹര്‍ഷല്‍. 

ഹെഡും ഹൈദരാബാദില്‍
കമിന്‍സിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും അതിശക്തമായി കമിന്‍സിനായി പോരാടി. ശ്രീലങ്കന്‍ സ്പിന്നര്‍ വണീന്ദു ഹസരംഗയും (1.50 കോടി) ഹൈദരാബാദ് താരമായി. 
ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തിനായി മത്സരിച്ചു. ഹെഡ് നേരത്തെ ദല്‍ഹി കാപിറ്റല്‍സിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കളിച്ചിരുന്നു.

കീറ്റ്‌സി മുംബൈയില്‍
ലോകകപ്പില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളര്‍ ജെറാള്‍ഡ് കീറ്റ്‌സിയെയും (5 കോടി) ശ്രീലങ്കന്‍ പെയ്‌സര്‍ ദില്‍ഷന്‍ മധുശങ്കയെയും (4.6 കോടി) മുംബൈ ഇന്ത്യന്‍സ് അഞ്ച് കോടി രൂക്ക് ടീമിലെടുത്തു.
 

ചെന്നൈക്ക് കിവിക്കമ്പം
ന്യൂസിലാന്റ് ഓപണര്‍മാരായ ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും (1.8 കോടി രൂപ) ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ്. ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂറും നാല് കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചേര്‍ന്നു. 

റോയല്‍സ് പവര്‍
വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ആദ്യം ലേലത്തില്‍ പോയത്. പവലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും മത്സരിച്ചു. ഒടുവില്‍ 7.4 കോടി രൂപക്ക് രാജസ്ഥാന്‍ പവലിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ടീം ബാര്‍ബഡോസ് റോയല്‍സിന്റെ നായകനാണ് പവല്‍. 


ബ്രൂക്കിന്റെ വില ഇടിഞ്ഞു
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ റെക്കോര്‍ഡ് തുകയായ 13.25 കോടി രൂപക്ക് 2023 ല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഇത്തവണ വില കുത്തനെ ഇടിഞ്ഞു. ബ്രൂക്കിനെ നാല് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 

കിംഗായി വോക്‌സ്
ഹര്‍ഷല്‍ പട്ടേലിനു പുറമെ ഇംഗ്ലണ്ടിന്റെ പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സും പഞ്ചാബ് കിംഗ്‌സിന് കളിക്കും (4.20 കോടി രൂപ)

ആര്‍ക്കും വേണ്ടാതെ സ്മിത്ത്
ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ റിലീ റൂസൊ, മുന്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആരും മുന്നോട്ടുവന്നില്ല.

Latest News