ഹെഡ് സണ്‍റൈസേഴ്‌സില്‍, സ്മിത്തിനെ ആര്‍ക്കും വേണ്ട

ദുബായ് - പതിനേഴാമത് ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി ലേലം ദുബായില്‍ ആരംഭിച്ചു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6.8 കോടി രൂപക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തിനായി മത്സരിച്ചു. ഹെഡ് നേരത്തെ ദല്‍ഹി കാപിറ്റല്‍സിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കളിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ റിലീ റൂസൊ, മുന്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആരും മുന്നോട്ടുവന്നില്ല.
വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ആദ്യം ലേലത്തിന് പോയത്. പവലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും മത്സരിച്ചു. ഒടുവില്‍ 7.4 കോടി രൂപക്ക് രാജസ്ഥാന്‍ പവലിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ടീം ബാര്‍ബഡോസ് റോയല്‍സിന്റെ നായകനാണ് പവല്‍. 
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ റെക്കോര്‍ഡ് തുകയായ 13.25 കോടി രൂപക്ക് 2023 ല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഇത്തവണ വില കുത്തനെ ഇടിഞ്ഞു. ബ്രൂക്കിനെ നാല് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 
ആദ്യമായാണ് വിദേശത്ത് ഐ.പി.എല്‍ ലേലം നടക്കുന്നത്. ടൂര്‍ണമെന്റ് ഇന്ത്യയിലാണ് നടക്കുക. മാര്‍ച്ച് 22 ന് തുടങ്ങി മെയ് അവസാനം വരെ നീളാന്‍ സാധ്യതയുണ്ട്. പൊതു തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഈ തിയ്യതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. 

Latest News