യെമനില്‍ ഹിസ്ബുല്ല സാന്നിധ്യം; ഇറാന് വീണ്ടും സൗദി മുന്നറിയിപ്പ്

റിയാദ്- മറ്റൊരു ഹിസ്ബുല്ല ആയി മാറുന്നതിന് ഹൂത്തികളെ സൗദി അറേബ്യ അനുവദിക്കില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പുത്രനുമായ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
യെമനിലെ ഹിസ്ബുല്ലയായി ഹൂത്തികളെ മാറ്റുന്നതിനാണ് ഇറാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഹൂത്തികള്‍ക്ക് ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്തി നല്‍കുന്ന ഇറാന്‍ ഹൂത്തികള്‍ക്ക് ആയുധ, സൈനിക പരിശീലനം നല്‍കുന്നതിന് ഹിസ്ബുല്ല പരിശീലകരെയും എത്തിച്ചു നല്‍കുന്നു.
യെമനിലെ ഹിസ്ബുല്ല മിലീഷ്യകളുടെ സാന്നിധ്യം ഹൂത്തികളെ പരിശീലിപ്പിക്കുന്നതിന്റെ ചുമതല ഇറാന്‍ ഭരണകൂടം ഹിസ്ബുല്ലയെ ഏല്‍പിച്ചു എന്നാണ് വ്യക്തമാക്കുന്നത്. ഇറാനു കീഴിലെ വ്യത്യസ്ത വിഭാഗീയ മിലീഷ്യകള്‍ മേഖലാ രാജ്യങ്ങളില്‍ അരാജകത്വമുണ്ടാക്കുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതായും ഇത് ബോധ്യപ്പെടുത്തുന്നു. യെമനില്‍ ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നതിനും ഹൂത്തികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമുള്ള തെളിവുകള്‍ സഖ്യസേനക്ക് ലഭിച്ചിട്ടുണ്ട്. യെമനില്‍ സംഘര്‍ഷം നീട്ടിക്കൊണ്ടു പോകുന്നതില്‍ ഇറാന് നേരിട്ട് പങ്കുണ്ട്.
പോരാളികളെ കടത്തുന്നതിന് സിവിലിയന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഹിസ്ബുല്ല പ്രവര്‍ത്തകന്‍ ഹൂത്തികളെ ഉപദേശിക്കുന്ന വീഡിയോ ക്ലിപ്പിംഗ് സഖ്യ സേനക്ക് ലഭിച്ചിട്ടുണ്ട്. ദമ്മാജില്‍ വാട്ടര്‍ ടാങ്കറുകളില്‍ ഹൂത്തികള്‍ പോരാളികളെ കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതിന് ഹൂത്തികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ക്കു നേരെ കണ്ണടക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ലോകത്ത് ഭീകരതയുടെ ഒന്നാം നമ്പര്‍ സ്‌പോണ്‍സര്‍മാരായ ഇറാന്‍ ഭരണകൂടവും ഹിസ്ബുല്ലയും ഹൂത്തികളും തമ്മിലുള്ള ബന്ധം ഈ തെളിവുകള്‍ വ്യക്തമാക്കുന്നു. യെമന്‍ ജനതയുടെ ദുരിതം നീട്ടിക്കൊണ്ടു പോകുന്നതിലും അയല്‍ രാജ്യങ്ങള്‍ക്കും മേഖലാ സുരക്ഷക്കും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഭീഷണി സൃഷ്ടിക്കുന്നതിലും ഇറാനുള്ള പങ്കും ഇത് സ്ഥിരീകരിക്കുന്നതായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
 

Latest News