ഒറ്റനോട്ടത്തിൽ ഒരാൺകുട്ടിയുടെ മട്ടും രൂപവുമാണ് രജിതയ്ക്ക്. ആൺകുട്ടികളെപ്പോലെ മുടി വെട്ടി, പാന്റ്‌സും ഷർട്ടുമിട്ടാണ് രജിതയുടെ നടപ്പ്. അമ്മയായിരുന്നു രജിതയുടെ വഴികാട്ടി. സ്‌കൂളിൽ പഠിക്കുന്ന കാലംതൊട്ടേ ഇങ്ങനെയാണ് നടപ്പ്. പത്താം ക്ലാസിലെത്തിയപ്പോഴേയ്ക്കും മുടി പാടെ വെട്ടി ടോം ബോയിഷ് സ്‌റ്റൈലിലായി സഞ്ചാരം. ഇതിനിടയിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ആത്മഹത്യ ചെയ്തതോടെ രജിത തനിച്ചായി. ഒറ്റപ്പെട്ടതുപോലെയായി പിന്നീടുള്ള ജീവിതം.
പെരുമ്പാവൂർ മാർത്തോമാ കോളേജിൽ ബി.എ. ചരിത്ര വിഭാഗം ഒന്നാം വർഷ വിദ്യാർഥിയാണ് രജിതയിപ്പോൾ. കോളേജ് യൂണിയൻ ചെയർ പേഴ്‌സണും ക്രിക്കറ്റ്, കബഡി താരവും ജിംനാസ്റ്റിക്കുമെല്ലാമാണ് രജിത. പെൺകുട്ടിയാണെന്ന് മറ്റുള്ളവരെ അറിയിക്കാതെ ജീവിച്ചുപോന്ന ദിനങ്ങൾ ഇന്നും അവളുടെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. നിവേദ്യച്ചോറും ഉണ്ണിയപ്പവും കഴിച്ച് പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രനടയിൽ കിടന്നുറങ്ങിയിരുന്ന ആ 'ആൺകുട്ടി'യെ ആരും തിരിച്ചറിഞ്ഞില്ല. ആരോരുമറിയാതെ മൂന്നുമാസത്തോളമാണ് ആ നടപ്പന്തലിൽ രജിത ജീവിതം കഴിച്ചുകൂട്ടിയത്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സ്വദേശം. കുടക് സ്വദേശിയായ അച്ഛൻ ടിപ്പർ ഡ്രൈവറായിരുന്നു. പ്രേമവിവാഹമായിരുന്നു മാതാപിതാക്കളുടേത്. കുടുംബപ്രശ്‌നങ്ങളായിരുന്നു അമ്മയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. സഹോദരൻ ചെമ്പഴന്തി കോളേജിൽ ബി.എ. പൊളിറ്റിക്‌സ് വിദ്യാർഥി. കഷ്ടപ്പാടുകൾക്കു നടുവിലായിരുന്നു ജീവിതം.
കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. തുടർന്ന് വീട്ടിൽ താമസിച്ച് പഠിക്കാൻ നിർവ്വാഹമില്ലാതായതോടെയാണ് തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്. സ്‌കൂളിൽ കബഡി താരമായതിനാൽ സ്‌പോർട്‌സ് ക്വാട്ടയിൽ വഴുതക്കാട് വിമൻസ് കോളേജിൽ ബിരുദപഠനത്തിന് പ്രവേശനം ലഭിച്ചു. ദിവസവും കോളേജിൽ പോയി മടങ്ങിവരണമെങ്കിൽ നൂറു രൂപ വേണം. വീട്ടിൽ അതിനുള്ള വകയില്ലാത്തതിനാൽ തിരുവനന്തപുരത്തുതന്നെ താമസിച്ചുപഠിക്കാൻ തീരുമാനിച്ചു. ഹോസ്റ്റലിൽ താമസിക്കാമെന്നുവച്ചാൽ അവിടെയും പണമായിരുന്നു വില്ലൻ. തുടർന്നായിരുന്നു സ്‌പോർട്‌സ് ഹോസ്റ്റലിലെ റസ്റ്റ് റൂമിൽ താമസിക്കാൻ ഇടം കിട്ടിയത്. കോളേജിലെ കോവിഡ് വാക്‌സിൻ സെന്ററായിരുന്നു അത്. തന്റെ കദനകഥയറിഞ്ഞ് കളിക്കളത്തിൽനിന്നും പരിചയപ്പെട്ട ചെന്നൈ സ്വദേശി കാമിയുടെ ഔദാര്യത്തിലായിരുന്നു അവിടെ കഴിഞ്ഞത്.
രണ്ടുവർഷം അവിടെ താമസിച്ചു. അവർ ചെന്നൈയിലേയ്ക്ക് മടങ്ങിയതാണ് വിനയായത്. അതോടെ പഠനം മുടങ്ങിയ രജിത ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെരുമ്പാവൂരിലെ മാർത്തോമാ കോളേജിൽ പ്രവേശനം തേടിയത്.
തന്റെ ജീവിതസാഹചര്യം പലർക്കും ഇപ്പോഴുമറിയില്ല. ആരുടെയും സിമ്പതി പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടില്ല. അമ്പലത്തിണ്ണയിൽ കിടക്കുമ്പോൾ പലരും ചോദിക്കാറുണ്ട്. എന്തിനാ മോനേ ഇവിടെ കിടക്കുന്നതെന്ന്. എനിക്ക് ഇവിടെ കിടക്കാനാണ് ഇഷ്ടം. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവിടെ വരുന്നതെന്നും പറയും. അവിടെവച്ച് പരിചയപ്പെട്ടവരിൽ പലരും പല പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുന്നവരാണ്. അവരോട് നമ്മുടെ പ്രശ്‌നങ്ങൾ കൂടി പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്നു കരുതി. ഒടുവിൽ എന്റെ കഥയറിഞ്ഞ ചിലർ കോളേജിൽ കാണാനെത്തിയിരുന്നു. പെൺകുട്ടിയാണെന്നുപോലും പലരുമറിഞ്ഞത് പിന്നീടാണ്.
കുട്ടിക്കാലത്ത് കബഡി താരമായിരുന്നു രജിത. എട്ടാം ക്ലാസ് മുതൽ സ്‌കൂൾ ടീമിൽ അംഗമായിരുന്നു. സംസ്ഥാനതല മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് ക്രിക്കറ്റിലേയ്ക്കു ചുവടുമാറ്റി. കാരണക്കാരിയായത് അഭയം നൽകിയ കാമിയായിരുന്നു. സൈക്കോളജിസ്റ്റ് കൂടിയായിരുന്ന കാമിയുടെ സുഹൃത്തായിരുന്നു ക്രിക്കറ്റ് പരിശീലകനായ ബിജു ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകിയിരുന്ന അദ്ദേഹത്തിന്റെ കീഴിൽ നിത്യവും പരിശീലനത്തിനുള്ള അവസരം ലഭിക്കുകയായിരുന്നു.
മഹാത്മാ ഗാന്ധി സർവ്വകലാശാല സ്‌പോർട്‌സിന് പ്രാധാന്യം നൽകുന്നുണ്ടെന്നറിഞ്ഞാണ് ഇവിടെയെത്തിയത്. യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് താരമായിരുന്നതിനാൽ കളിക്കൂട്ടുകാരിയായ ആര്യയെ വിളിച്ച് കാര്യം പറഞ്ഞു. പെരുമ്പാവൂർ മാർത്തോമാ കോളേജിലെ കായികാധ്യാപകനായ വിനീത് സാറാണ് കോളേജ് പ്രവേശനത്തിനുള്ള കളമൊരുക്കിയത്. വഴുതക്കാടുനിന്നും പെരുമ്പാവൂരിലെത്തിയ ചരിത്രമതായിരുന്നു. ഇന്റർ കോളേജ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ഷിപ്പിൽ പഞ്ചാബിനും രാജസ്ഥാനുമെതിരെ കളിച്ച് വിജയം കൊയ്ത ടീമായിരുന്നു എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മാർത്തോമാ കോളേജ്. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നടന്ന ആൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ രണ്ടു മത്സരങ്ങളിൽ വിജയം നേടി മൂന്നാമതെത്തിയെങ്കിലും റൺറേറ്റ് കുറവായതിനാൽ പുറത്താവുകയായിരുന്നു.
തിരുവനന്തപുരത്തുനിന്നും പെരുമ്പാവൂരിലെത്തിയ കാലത്തായിരുന്നു രജിതയ്ക്ക് കിടപ്പാടമില്ലാതെ അമ്പലനടയിൽ ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നത്. മാർച്ച് മാസത്തിലായിരുന്നു രജിത പെരുമ്പാവൂരിലെത്തിയത്. എന്നാൽ ക്ലാസ് തുടങ്ങുന്നതാകട്ടെ ജൂലൈയിലും. ആദ്യദിനങ്ങളിൽ ആലുവ റെയിൽവേ സ്‌റ്റേഷനിലായിരുന്നു അന്തിയുറങ്ങിയത്. സ്‌റ്റേഷനിലെ തിക്കും തിരക്കും പ്രശ്‌നമായി. മാത്രമല്ല, നിയമവിരുദ്ധമാണെന്ന ചിന്തയുമുണ്ടായിരുന്നു. പെരുമ്പാവൂർ ബസ്‌സ്റ്റാന്റായിരുന്നു അടുത്ത തട്ടകം. ബസ് സ്റ്റാന്റിൽ ചേട്ടന്മാരുടെ പുകവലിയും രാത്രിയിലെ ബഹളവുമെല്ലാം അലോസരമുണ്ടാക്കി. അവിടെനിന്നും തിരിച്ചുവരുമ്പോഴാണ് മുന്നിലൊരു ക്ഷേത്രം കണ്ടത്. ക്ഷേത്രമൈതാനത്ത് അവിടവിടെയായി ആളുകൾ കിടക്കുന്നതും കണ്ടു. മാത്രമല്ല, അകലെയല്ലാതെ പൊലീസുകാർ നിൽക്കുന്നതും കാണാമായിരുന്നു. മറ്റൊന്നും ആലോചിച്ചില്ല. അവിടം വിഷ്ണുലോകമാക്കി. ആദ്യമെല്ലാം വെള്ളം മാത്രമായിരുന്നു ഭക്ഷണം. പിന്നീടുള്ള ചില ദിവസങ്ങളിൽ ക്ഷേത്രത്തിൽനിന്നും ലഭിച്ച നിവേദ്യ പായസവും ഉണ്ണിയപ്പവും കഴിച്ച് വിശപ്പടക്കി. മനസ്സിൽ അടക്കിവച്ച ദുഃഖവും ജീവിത സാഹചര്യങ്ങളും മറ്റുള്ളവരോട് വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്ന രജിത ആ ക്ഷേത്രനടയിൽതന്നെ രാത്രികാലവും കഴിച്ചുകൂട്ടി. ബെഡ് ഷീറ്റെടുത്ത് തലവഴി മൂടി കിടക്കുന്നതിനാൽ ആരും ശ്രദ്ധിച്ചില്ല. രാവിലെ പ്രാഥമികാവശ്യങ്ങൾക്കായി ചില സുഹൃത്തുക്കൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ പോകും. ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന ചുരുക്കം ചില സുഹൃത്തുക്കൾക്കു മാത്രമേ രജിതയുടെ ജീവിതസാഹചര്യം അറിയാമായിരുന്നുള്ളു.
കോളേജ് തുറന്നതോടെ ഹോസ്റ്റലിലേയ്ക്ക് താമസം മാറി. ഭക്ഷണ രീതിയും ഉറക്കമില്ലായ്മയും കളിയെ ബാധിക്കുമെന്നായപ്പോഴാണ് ഹോസ്റ്റലിലേയ്ക്ക് മാറ്റിയത്. കോളേജ് പ്രിൻസിപ്പൽ സുജോ മിസും കായികാധ്യാപകനായ വിനീത് സാറും എന്താവശ്യത്തിനും കൂടെയുണ്ടായിരുന്നു. മാത്രമല്ല, അഡ്വക്കറ്റ് എൻ.സി. മോഹൻ ചെയർമാനായ പെരുമ്പാവൂരിലെ നിർഭയ ചാരിറ്റി സർവ്വീസും സേവനസന്നദ്ധരായി എപ്പോഴും രജിതയ്‌ക്കൊപ്പമുണ്ട്.
തന്റെ ദുരവസ്ഥ വീട്ടിൽ അറിയിച്ചാൽ എവിടെനിന്നെങ്കിലും കടം വാങ്ങി അച്ഛൻ അയച്ചുതരും. എനിക്കതിൽ താല്പര്യമില്ല. സാമ്പത്തിക ബാധ്യത ഇപ്പോൾ തന്നെ ഏറെയുണ്ട്. ഇനിയും കടം വാങ്ങിയാൽ താങ്ങാനാകില്ല. പോരാത്തതിന് ഈയിടെ ഒരു റോഡപകടത്തിൽ അച്ഛന് പരിക്കേറ്റിരുന്നു. ശാരീരികാസ്വാസ്ഥ്യം പൂർണ്ണമായി ഭേദമായിട്ടില്ലെങ്കിലും ഇടയ്‌ക്കെല്ലാം അച്ഛൻ ജോലിക്കു പോകും. കാരണം വാടക വീടുകൾ മാറിമാറിയാണ് താമസം. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. മാത്രമല്ല, ഈ ടോംബോയിഷ് സ്‌റ്റൈലിൽ നടക്കുന്നതിനോട് നാട്ടിൽ പലർക്കും എതിർപ്പാണ്. എന്നാൽ അമ്മയ്ക്ക് എന്നെ ഈ സ്‌റ്റൈലിൽ നടത്താനായിരുന്നു താല്പര്യം. അച്ഛനും താല്പര്യക്കുറവില്ല. എങ്കിലും ആരെങ്കിലും പരാതി പറഞ്ഞാൽ ബഹളമുണ്ടാക്കും.
തന്റെ ജീവിതസാഹചര്യം പലർക്കും ഇപ്പോഴുമറിയില്ല. ആരുടെയും സിമ്പതി പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടില്ല. അമ്പലത്തിണ്ണയിൽ കിടക്കുമ്പോൾ പലരും ചോദിക്കാറുണ്ട്. എന്തിനാ മോനേ ഇവിടെ കിടക്കുന്നതെന്ന്. എനിക്ക് ഇവിടെ കിടക്കാനാണ് ഇഷ്ടം. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവിടെ വരുന്നതെന്നും പറയും. അവിടെവച്ച് പരിചയപ്പെട്ടവരിൽ പലരും പല പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുന്നവരാണ്. അവരോട് നമ്മുടെ പ്രശ്‌നങ്ങൾ കൂടി പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്നു കരുതി. ഒടുവിൽ എന്റെ കഥയറിഞ്ഞ ചിലർ കോളേജിൽ കാണാനെത്തിയിരുന്നു. പെൺകുട്ടിയാണെന്നുപോലും പലരുമറിഞ്ഞത് പിന്നീടാണ്.
ക്രിക്കറ്റ് കളിക്കുപുറമെ ബോഡി ബിൽഡിങ്ങിലും തല്പരയായ രജിത കോളേജിലെ ജിമ്മിൽ വർക്ക് ഔട്ട് നടത്താറുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന മിസിസ് ട്രിവാൻഡ്രം ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. അടുത്ത വർഷം പ്രകടനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ചിന്തയാണ് ഈ കായികതാരത്തിനുള്ളത്.
നെഞ്ചിനുള്ളിൽ നെരിപ്പോടുമായി കഴിയുമ്പോഴും ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ രജിത കോളേജിൽ എല്ലാവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു. ഈ ചങ്ങാത്തമാണ് ആദ്യവർഷംതന്നെ കോളേജ് യൂണിയൻ ചെയർമാൻ പദവിയിലേയ്ക്ക് രജിതയെ വഴിനടത്തിയത്. രാഷ്ട്രീയമില്ലെങ്കിലും മത്സരത്തിലൂടെയാണ് വിജയം വരിച്ചത്. എതിരാളി മൂന്നാംവർഷവിദ്യാർഥിയായിരുന്നു. എന്നാൽ അവർ തന്നിഷ്ടം കാണിച്ചുതുടങ്ങിയതോടെ വിദ്യാർഥികൾ ഒന്നടങ്കം എനിക്ക് വോട്ടു ചെയ്തു. 186 നെതിരെ 269 വോട്ട് നേടിയാണ് വിജയിച്ചത്.
കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള ആദ്യത്തെ വെല്ലുവിളി ഹോസ്റ്റലിലെ ഭക്ഷണം മെച്ചപ്പെടുത്തുക എന്നതാണ്. പരിഹാരത്തിനായി പ്രിൻസിപ്പൽക്ക് പരാതി നൽകിക്കഴിഞ്ഞു. കൂടാതെ വിദ്യാർഥികൾക്ക് കോളേജ് ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി നിരവധി കർമ്മപരിപാടികൾക്കും രൂപം നൽകിക്കഴിഞ്ഞു. ഇതിനായി പുറത്തുനിന്നുള്ളവരെ കോളേജിൽ കൊണ്ടുവന്ന് പരിപാടികൾ നടത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.ഭാവിയിൽ എന്താകണമെന്ന ചോദ്യത്തിന് രജിതയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ. പൊലീസുകാരിയാകണം. അതല്ലെങ്കിൽ ജിം പരിശീലകയാകണം. പൊലീസുകാരിയാകണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മാത്രമല്ല, അണ്ടർ 16, 19, 23 വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ലാ ടീമിനുവേണ്ടി ക്രിക്കറ്റ് കളിച്ചതുവഴി ഭാവിയിൽ ഒരു ക്രിക്കറ്റ് താരമാകണമെന്ന മോഹവും രജിതയ്ക്കുണ്ട്.
ജീവിതത്തിൽ ഒരു കമ്മിറ്റ്‌മെന്റും വേണ്ട എന്നു കരുതി ജീവിച്ചതാണ്. എന്നാൽ ഇപ്പോൾ മൊത്തം ഉത്തരവാദിത്തമാണ്. പഠനവും കായികമേഖലയും പോരാത്തതിന് യൂണിയൻ പ്രവർത്തനവും. വിദ്യാർഥികൾ അവരുടെ ബുദ്ധിമുട്ടുകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ ഓടിയെത്തുന്നത് എന്റെയടുത്താണ്. അവരെ നിരാശപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. ആരുടെ മുന്നിലും തോറ്റുകൊടുക്കാനും ഒരുക്കമല്ല. ജീവിതത്തിൽ ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാനുണ്ടെന്ന ആത്മവിശ്വാസത്തോടെ രജിത നടന്നകലുകയാണ്...