സുരാജ് വെഞ്ഞാറമൂട് മിസ്റ്റർ മരുമകൻ എന്ന ദിലീപ് സിനിമയിൽ ഖുഷ്ബുവിനെ ഇംപ്രസ് ചെയ്യാൻ സ്വന്തമായി മൂന്ന് റിസർവ് ബാങ്കുകളുണ്ടെന്ന് തട്ടിവിടുന്നുണ്ട്. അതു പോലെയായി കോൺഗ്രസ് എം.പിയുടെ കാര്യം. പാവം രാഹുലും പ്രിയങ്കയും കഷ്ടപ്പെട്ട് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു വരുന്നതിനിടെയാണ് ഓരോരോ പാര. കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ മനസ് വേദനിക്കുന്നു എന്ന് വിലപിച്ച കോൺഗ്രസ് എംപിയുടെ സ്ഥാപനങ്ങളിൽ നിന്നാണ് ഇഡി 351 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതിയായ കോൺഗ്രസ് എംപി ധീരജ് സാഹു ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.
50 ബാങ്ക് ഉദ്യോഗസ്ഥരും 40 നോട്ടെണ്ണൽ മെഷീനുകളും ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് ഈ പണം മുഴുവൻ എണ്ണി തീർത്തത്. ഇതിനിടെ, സാഹുവിന്റെ കള്ളപ്പണത്തെ കുറിച്ചുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി ഐടി സെൽ രംഗത്തുവന്നു. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്ന് ആരോപിച്ച് ധീരജ് സാഹു 2022ൽ എക്സിൽ പങ്കുവച്ച പോസ്റ്റാണ് വീണ്ടും ചർച്ചയായത്. രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷവും ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ മനസ് വേദനിക്കുന്നു. എനിക്ക് മനസിലാകുന്നില്ല എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകൾ ശേഖരിക്കുന്നത്. രാജ്യത്ത് നിന്ന് അഴിമതി വേരോടെ നീക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് കോൺഗ്രസിന് മാത്രമാണെന്നായിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്. മൂന്ന് തവണ കോൺഗ്രസ് രാജ്യസഭയിലേക്ക് പറഞ്ഞയച്ച എംപിയാണ് ഇദ്ദേഹം.
**** **** ****
പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികത്തിനിടെ ലോക്സഭയിൽ കനത്ത സുരക്ഷാ വീഴ്ച. ലോക്സഭ സന്ദർശ ഗ്യാലറിയിൽ നിന്നും രണ്ട് യുവാക്കൾ കളർ സ്പ്രേയുമായി സഭാ അംഗങ്ങൾക്കിടയിലേക്ക് ചാടുകയായികുന്നു. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് രണ്ട് പേർ എംപിമാർക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാനെത്തിയവരാണ് അതിക്രമത്തിന് പിന്നിൽ.
ലോക്സഭയിൽ ശൂന്യ വേളയ്ക്കിടെ ആയിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി എംപി പ്രതാപ് സിംഗിന്റെ പാസുമായാണ് ഇവർ അകത്ത് കയറിയത്. യുവാക്കൾ ലോക്സഭ നടുത്തളത്തിലേക്ക് ചാടിയതോടെ സഭാ നടപടികൾ നിറുത്തിവച്ചു. ഏകാധിപത്യം നടപ്പാക്കരുതെന്ന മുദ്രാവാക്യങ്ങൾ അക്രമി സംഘം ഉയർത്തിയിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. പാർലമെന്റ് മന്ദിരത്തിന് പുറത്ത് കളർബോംബ് ഉപയോഗിച്ച രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യങ്ങളുയർത്തിയവരാണ്. വൻ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്ന പാർലമെന്റ് മന്ദിരത്തിനുള്ളിൽ കളർ സ്പ്രേയുമായി യുവാക്കൾ എങ്ങനെ കടന്നു എന്ന ചോദ്യം ബാക്കിയാണ്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ തന്നെ ഇത്തരത്തിലൊരു ആക്രമണം നടന്നതിലും ദുരൂഹത നിലനിൽക്കുന്നു. സോക്സിലാണ് രണ്ടംഗ സംഘം ഗ്യാസ് കാനുകൾ ഒളിപ്പിച്ച് കടത്തിയത്. സംഭവത്തെ തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, രാഹുൽ ഗാന്ധി തുടങ്ങിയവരെ അടിയന്തരമായി പുറത്തെത്തിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ട് ധരിച്ച പുരുഷനാണ് ആദ്യം എംപിമാരുടെ ഇരിപ്പിടത്തിലേക്ക് എടുത്ത് ചാടിയത്. ഇതേ സമയം രണ്ടാമത്തെ യുവാവ് കളർ സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. അക്രമി സംഘം നടുത്തളത്തിലേക്ക് ചാടിയതിന് പിന്നാലെ ലോക്സഭ പുകകൊണ്ട് നിറഞ്ഞു. സംഘം സ്പീക്കറുടെ ചേമ്പർ ലക്ഷ്യമിട്ടാണ് നീങ്ങിയത്. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ് ആരോപിച്ചു.
2001 ഡിസംബർ 13ന് ആയിരുന്നു പാർലമെന്റ് മന്ദിരത്തിൽ അഞ്ച് ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തീവ്രവാദികൾക്ക് പുറമേ ആറ് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു ഒരാഴ്ച മുൻപ് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണി ഉയർത്തിയിരുന്നു. പിടിയിലായവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. എന്നാലും ഇന്റലിജൻസ് ഏജൻസികളുടേത് വല്ലാത്തൊരു മയക്കമായി പോയി. എൻഐഎ, റോ തുടങ്ങിയ ഏജൻസികൾക്ക് വിശ്രമമില്ലാത്ത ജോലിയുടെ നാളുകൾ ആഗതമായി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിഡിയോയും ലോക്സഭ പരിസരത്ത് നിന്നും വൈറൽ ആയി. ലോക്‌സഭ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകരുടേതാണ് അത്. യുവാക്കൾ പൊട്ടിച്ച കളർ ബോംബിനായിട്ടുള്ള റിപ്പോർട്ടർമാരുടെ പിടിവലിയാണ് വിഡിയോയിൽ. പാർലമെന്റിൽ പൊട്ടിച്ച ബോംബിന്റെ അവശിഷ്ടം കയ്യിൽ പിടിച്ച് തത്സമയം റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടർക്ക് വശങ്ങളിലായി മറ്റ് റിപ്പോർട്ടർമാർ ഊഴം കാത്തു നിൽക്കുന്നതും പിന്നീട് റിപ്പോർട്ടർ സാധനം തരില്ലെന്ന് കണ്ടപ്പോൾ പിടിച്ചുപറിയായി. ഒടുവിൽ ഒരാൾ പതുങ്ങി വന്ന് റിപ്പോർട്ടറുടെ കയ്യിൽനിന്നും കളർ ബോംബ് തട്ടിപ്പറിച്ചോണ്ട് പോകുന്നതും കാണാനാവും. മാധ്യമപ്രവർത്തകരുടെ പിടിച്ചുപറി ട്രോളായും മീമുകളായും സോഷ്യൽമീഡിയയിൽ നിറയുകയാണ്. നിരവധി ആളുകളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
**** **** ****
കാനഡയിൽ 220 ടൺ ഭാരമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് 700 സോപ്പ് ബാറുകൾ ഉപയോഗിച്ച്. നോവ സ്‌കോട്ടിയയിലെ ഹാലിഫാക്സിലുള്ള പഴയ ഹോട്ടലാണ് പൊളിച്ചുമാറ്റാതെ മാറ്റി സ്ഥാപിച്ചത്. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിലെ കെട്ടിടമായ എലംവുഡ് ഹോട്ടലാണ് പാരമ്പര്യേതര മാർഗങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്. 1826ലാണ് കെട്ടിടം പണിതത്. പിന്നീടിത് വിക്ടോറിയൻ എലംവുഡ് ഹോട്ടലാക്കി മാറ്റുകയായിരുന്നു. 2018ലാണ് കെട്ടിടത്തിൽ ആദ്യമായി വിള്ളലുകൾ കണ്ടുതുടങ്ങിയത്. പിന്നാലെ ഗാലക്സി പ്രോപ്പർട്ടീസ് എന്നൊരു കമ്പനി പുരാതനമായ കെട്ടിടം സ്വന്തമാക്കുകയായിരുന്നു. കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 220 ടൺ ഭാരമുള്ള കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള വെല്ലുവിളി എസ് റുഷ്ടൺ കൺസ്ട്രക്ഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗതമായ റോളറുകൾ ഉപയോഗിക്കാതെ വ്യത്യസ്തമായ രീതിയിൽ കെട്ടിടം പുനഃസ്ഥാപിക്കാനാണ് കമ്പനി തീരുമാനിച്ചത്. ഐവറി സോപ്പ് കൊണ്ടുണ്ടാക്കിയ സോപ്പ് കട്ടകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് എസ്‌കവേറ്ററുകളും ഒരു ട്രക്കും ഉപയോഗിച്ച് സോപ്പ് കട്ടകളുടെ സഹായത്തോടെ കെട്ടിടം നിരക്കി മാറ്റുകയാണ് ചെയ്തത്. 30 അടിയോളമാണ് കെട്ടിടം ഇത്തരത്തിൽ നിരക്കി മാറ്റിയത്.
**** **** ****
മൂന്ന് ആയിരം കോടി ചിത്രങ്ങളാണ് ഈ വർഷം ബോളിവുഡിൽ പിറന്നത്. ബോളിവുഡ് ചരിത്രത്തിൽ 1997ന് ശേഷമുള്ള ഏറ്റവും മികച്ച വർഷമായി 2023 മാറിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തിറക്കിയ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. ഒന്ന് മുതൽ പത്ത് സ്ഥാനങ്ങളിൽ വരെയുള്ള താരങ്ങളുടെ പട്ടികയിലാണ് ഷാരൂഖ് ആദ്യ സ്ഥാനത്തെത്തിയത്. ഷാരൂഖിന്റെ ഈ നേട്ടത്തിന് കാരണങ്ങൾ ഏറെയാണ്. ഈ വർഷം രണ്ട് ഇൻഡസ്ട്രി ഹിറ്റുകളാണ് ഷാരൂഖിനുള്ളത്. പഠാനും ജവാനും ബോളിവുഡിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് സൽമാൻ ഖാനാണ്. സമീപകാലത്ത് ടൈഗർ ത്രീയിലൂടെ ബോക്സോഫീസ് വിജയം സൽമാൻ സ്വന്തമാക്കിയിരുന്നു. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറാണ്. നാലാം സ്ഥാനത്ത് അനിമലിലൂടെ മെഗാ ഹിറ്റ് വിജയം സ്വന്തമാക്കിയ രൺബീർ കപൂറിനാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. 2016 ൽ വാങ്ങിയതിനേക്കാൾ ആറ് മടങ്ങ് അധികമാണ് ഇപ്പോൾ നയൻതാരയുടെ പ്രതിഫലം. അതായത് ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്നത് 12 കോടിയാണെന്നാണ് ഐഎംഡിബി റിപ്പോർട്ട്.
ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ജവാനിൽ 10 കോടിയായിരുന്നു നയൻതാര പ്രതിഫലമായി വാങ്ങിയത്. സിനിമ വിജയിച്ചതിന് പിന്നാലെ താരം വീണ്ടും പ്രതിഫലം ഉയർത്തി. മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രത്തിൽ 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം. പ്രതിഫലക്കണക്കിൽ നയൻസിന് തൊട്ട് പിന്നിൽ സാമന്ത റുത്ത് പ്രഭുവാണ്.
**** **** ****
സംവിധായകൻ രഞ്ജിത് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തോടനുബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെ ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്തിനെതിരെ പടയൊരുക്കം. അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളിൽ ഒൻപത് പേരാണ് ഐഎഫ്എഫ്കെ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്ന ടാഗോർ തിയേറ്ററിൽ സമാന്തരയോഗം ചേർന്നത്. ചലച്ചിത്രമേള നടക്കുന്നതിനാൽ വിഷയം പരസ്യമായി ഉയർത്തേണ്ടെന്നതാണ് ഇവരുടെ തീരുമാനം. ചെയർമാന്റെ ഏകാധിപത്യ നടപടികൾ ഇനിയും സഹിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി. രഞ്ജിത് അഭിമുഖത്തിൽ നടൻ ഭീമൻ രഘുവിനെതിരെയും ഡോ. ബിജുവിനെതിരെയും നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. നവകേരള സദസ്സ് തീർന്നാലുടൻ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിനിമാ മന്ത്രിയായ സജി ചെറിയാൻ വ്യക്തമാക്കി.
രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം ഡോ. ബിജു രാജിവച്ചതോടെ വിമർശനം രൂക്ഷമായിരുന്നു. ഇതോടെയാണ് സർക്കാർ ഇടപെടൽ. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നു വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. രഞ്ജിത്തിനെ നീക്കം ചെയ്യണമെന്ന് ഒമ്പത് അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത്. പരാതി കൊടുത്തവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയാറാണ് എന്നുമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചത് രഞ്ജിത്തിനെയായിരുന്നു.
**** **** ****
ബോഡി ഷെയിമിംഗ് നടത്തിയ ആൾക്ക് ചാനലിലൂടെ ലൈവായി മറുപടി നൽകി കയ്യടി നേടി വാർത്താ അവതാരക. കനേഡിയൻ വാർത്താ അവതാരക ലെസ്ലി ഹോർട്ടൺ ആണ് അധിക്ഷേപിച്ച ആൾക്ക് ചുട്ട മറുപടി നൽകിയത്. ഗ്ലോബൽ ന്യൂസ് എന്ന ചാനലിൽ മോണിങ് ഷോയിൽ ട്രാഫിക് ന്യൂസ് സെഗ്‌മെന്റിനിടെയാണ് സംഭവം. ഇ-മെയിലിലൂടെ തന്റെ രൂപത്തെ അധിക്ഷേപിക്കുകയും ഗർഭിണിയാണോ എന്ന് ചോദിക്കുകയും ചെയ്ത ഒരാളെ കുറിച്ചാണ് ലെസ്ലി പറഞ്ഞത്.
'ഗർഭിണിയായതിന് അഭിനന്ദനങ്ങൾ' എന്ന് പറഞ്ഞുകൊണ്ട് തനിക്ക് ലഭിച്ച ഒരു ഇ-മെയിലിനെ കുറിച്ചാണ് ഇനി സംസാരിക്കാനുള്ളതെന്ന് ലെസ്ലി വാർത്താ അവതരണത്തിനിടെ വ്യക്തമാക്കി. തുടർന്ന് അധിക്ഷേപം നിറഞ്ഞ ഇ-മെയിൽ വായിച്ചു- 'നിങ്ങൾ പഴയ ബസ് ഡ്രൈവർ പാന്റ്സ് ആണ് ധരിക്കുന്നതെങ്കിൽ ഇതുപോലുള്ള ഇ-മെയിലുകൾ പ്രതീക്ഷിച്ചിരുന്നോ' നന്ദിയെന്നാണ് ഇ- മെയിലിനോടുള്ള ലെസ്ലിയുടെ ആദ്യ പ്രതികരണം. തുടർന്ന് പറഞ്ഞതിങ്ങനെ- 'അല്ല, ഞാൻ ഗർഭിണിയല്ല. കഴിഞ്ഞ വർഷം കാൻസർ ബാധിച്ചതോടെ എന്റെ ഗർഭപാത്രം നഷ്ടപ്പെട്ടു. എന്റെ പ്രായത്തിലുള്ള സ്ത്രീകളുടെ രൂപം ഇങ്ങനെയാണ്. നിങ്ങൾക്കത് അരോചകമാണെങ്കിൽ, അത് നിർഭാഗ്യകരമാണ്'. നിങ്ങൾ അയക്കുന്ന ഇ-മെയിലുകളെക്കുറിച്ച് ചിന്തിക്കുക എന്നു പറഞ്ഞാണ് ലെസ്ലി അവസാനിപ്പിച്ചത്. ബോഡി ഷെയ്മിംഗിനോട് പ്രതികരിച്ച ലെസ്ലിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്- 'നിങ്ങൾ കാൻസർ പോരാളിയാണ്. എല്ലായിടത്തും സ്ത്രീകൾക്കായി പൊരുതുന്നു. നിങ്ങളീ ചെയ്യുന്നത് തുടരുക'- കനേഡിയൻ കാൻസർ സൊസൈറ്റി പ്രതികരിച്ചു.
**** **** ****
നിലത്ത് വീണ മാധ്യമപ്രവർത്തകനെ പരിഹസിച്ച് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതകുമാരി. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകൻ വീണത് കണ്ട് കയ്യടിച്ച അനിതകുമാരി നടക്കാൻ അനുവദിക്ക് എന്നും പറഞ്ഞു. പോലീസിനൊപ്പം നടക്കുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ നിലത്ത് വീണത്. ശബ്ദം കേട്ട് നടത്തം നിർത്തി തിരിഞ്ഞുനോക്കിയ ശേഷമാണ് അനിതകുമാരി കയ്യടിച്ചത്.
ചിറക്കരയിലെ ഫാംഹൗസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം.പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിത കുമാരി (39), മകൾ പി.അനുപമ (21) എന്നിവരുമായാണു ക്രൈംബ്രാഞ്ച് സംഘം ഫാംഹൗസിൽ തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമാണ് പോലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്.
ഷാൾ കൊണ്ട് മുഖം മറച്ചാണ് അനിതകുമാരി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഫാംഹൗസിൽ നടത്തിയ തെളിവെടുപ്പിൽ തീയിട്ട് നശിപ്പിക്കപ്പെട്ട നിലയിൽ നോട്ട്ബുക്കുകളും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി. പ്രതികളുടെ ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ. കേരളം എത്ര മനോഹരം?
**** **** ****
ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഗായകൻ യേശുദാസിന്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് അവാർഡ് നൽകുന്നത്. ഫെബ്രുവരി 20 ന് അവാർഡ് സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണനാണ് ഈ പുരസ്‌കാരം ഇതിനു മുമ്പ് ലഭിച്ച ഏക മലയാളി. കഴിഞ്ഞ വർഷത്തെ പുരസ്‌കാരം ബോളിവുഡ് നടി വഹീദ റഹ്‌മാനായിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ പിതാവായ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ച് 1969 ൽ തുടങ്ങിയ പുരസ്‌കാരമാണ് ദാദാ ഫാൽക്കെ പുരസ്‌കാരം. എട്ടു തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള യേശുദാസിനെ 1975 ൽ പത്മശ്രീയും 2002 ൽ പത്മഭൂഷണും 2017 ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. യേശുദാസിന്റെ ഒരു വരി പാട്ട് നിത്യവും കേൾക്കാത്ത മലയാളികളുണ്ടാവുമോ?