Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - ഇരുൾ നീങ്ങി, ഈണങ്ങളുണർന്നു...

മലപ്പുറം വളാഞ്ചേരിക്കടുത്ത പാണ്ടികശാലയിലെ പാലയ്ക്കൽ സെയ്തലവി എന്ന 'ചില്ലാക്ക', പാട്ടുകളുടെ പിറകെ നടന്ന് ജീവിതമാകെ സംഗീതസാന്ദ്രമാക്കിയ മനുഷ്യനായിരുന്നു. കല്യാണവീടുകളിലും സമ്മേളനവേദികളിലുമെല്ലാം ഹാർമോണിയം തൂക്കിയെത്തുന്ന ചില്ലാക്കയുടെ ചിത്രം വളാഞ്ചേരിക്കാരുടെ മനസ്സിലുണ്ട്. റഫി സാഹിബിന്റെയും മന്നാഡെയുടേയും മഹേന്ദ്രകപൂറിന്റെയും ഹിന്ദി ഹിറ്റുകൾ ചില്ലാക്ക പാടി. ഹിന്ദിഗാനങ്ങളുടെ ഇഷ്ടക്കാരുടെ മനസ്സിൽ ഈ പാട്ടുകാരൻ കുടിയേറി.

പാലയ്ക്കൽ ചില്ലാക്കക്ക് മൂന്നു മക്കൾ. ആരിഫ, ഹാരിസ്, അലി. ബാല്യത്തിൽ മൂന്നുപേർക്കും കുറെശ്ശെ കാഴ്ചയുണ്ടായിരുന്നു. പക്ഷേ കൗമാരം കടന്നതോടെ മൂവരും അന്ധതയുടെ ലോകത്തേക്ക് ചുരുങ്ങി. ഇതിൽപരം ഒരു ആഘാതം ഒരു പിതാവിന് വേറെയുണ്ടാവില്ല. തളർന്നുപോയ ചില്ലാക്ക ഹാർമോണിയത്തിന്റെ കട്ടകളിൽ കണ്ണീരോടെ വിരലുകൾ മീട്ടി. പാട്ട് പിന്നെ പ്രാർഥനയായി. ചികിൽസകൾ ഫലം കണ്ടില്ല. മൂന്നുമക്കളും കാഴ്ചയില്ലാത്തവരായത് ചില്ലാക്കയുടേയും ഭാര്യ ആസ്യയുടേയും ജിവിതത്തിൽ ഇരുട്ട് നിറച്ചു.

ഉപ്പയുടെ ഹിന്ദിപാട്ടുകൾ കേട്ടുവളർന്ന ഹാരിസ് എപ്പോഴും പാട്ടിന്റെ ലോകത്ത്. ഇടയ്ക്ക് കോഴിക്കോട് റഹ്മാനിയ അന്ധവിദ്യാലയത്തിൽ ചേർന്നെങ്കിലും പഠനം തുടരാനായില്ല. ഒരാഴ്ച പോലും ബാപ്പക്ക് മകനെ പിരിയാനാകാത്ത സങ്കടം. അങ്ങനെ പഠനം നിലച്ചു. ബാല്യകാലത്ത് ചെറിയ തോതിൽ കാഴ്ചയുണ്ടായിരുന്ന കാലത്ത് സൈക്കിൾ ചവിട്ടിയിരുന്നതും മുറ്റത്ത് ഓടിച്ചാടി നടന്നതുമെല്ലാം ഹാരിസിന് മധുരമുള്ള ഓർമ. പിന്നീട് പൂർണമായും അന്ധനാവുകയായിരുന്നു. ഒരു വയസ്സിന് മൂത്ത സഹോദരി ആരിഫയ്ക്കും കൗമാരപ്രായമെത്തിയതോടെ കാഴ്ച മുഴുവനായും നഷ്ടപ്പെട്ടു. അനിയൻ അലിയാകട്ടെ, വീടിനടുത്ത പരിചിതമായ തോട്ടിറമ്പിലൂടെ പരസഹായമില്ലാതെ നടന്നുപോകവെ പാമ്പ് കടിയേറ്റ് മരിച്ചു. ദുരന്തങ്ങളുടെ വരവിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ. അന്ധരായ രണ്ടുമക്കളേയും അനാഥരാക്കി ചില്ലാക്കയുടെ ജീവിതം അസ്തമിച്ചു. ഹാർമോണിയം പൊടിപിടിച്ചു കിടന്നു. 

മലപ്പുറം വളാഞ്ചേരിക്കാരൻ ഹാരിസ്, സഹോദരി ആരിഫ, സഹോദരൻ അലി എന്നിവർ മൂന്നുപേരും അന്ധതയുടെ ലോകത്ത് നിന്ന് ജീവിതത്തോട് നിരന്തരം പൊരുതി. കണ്ണുള്ളവരുടെ ലോകത്തിന്റെ സൗന്ദര്യം, കണ്ണില്ലാത്ത ഇവർക്ക് കേട്ടറിവ് മാത്രമായി. ഇതിനിടെ അലി പാമ്പ് കടിയേറ്റ് മരിച്ചു. ആരിഫയുടെ കരം പിടിക്കാൻ കണ്ണുള്ള ഒരാളെത്തി. ഹാരിസ് പാട്ടിന്റെ കൂട്ടുകാരനായി. സഹൃദയർക്കിടയിൽ കലാകാരനായി അറിയപ്പെട്ട് തുടങ്ങി. കാഴ്ചപരിമിതിയുള്ള നുസൈബ ഹാരിസിന്റെ സഖിയായി. ഇരുട്ടിന്റെ ലോകത്ത് പാട്ടിന്റെ വെട്ടം പരത്തുന്ന ഹാരിസ് ഇപ്പോൾ ജിദ്ദയിലുണ്ട്. ഉംറയുടെ നിറവിൽ ആ ഉൾക്കണ്ണുകളിൽ തിളക്കം. ജിദ്ദ ഇശൽകലാവേദിയിൽ ഈ ഗായകൻ നാദശലഭങ്ങൾ പറത്തി. ആത്മരാഗങ്ങളുടെ ഹൃദയഹാരിയായ ഹാരിസിന്റെ ആലാപനവഴിയിലൂടെ....

ഹാരിസിന്റെ മുമ്പിൽ മുന്നോട്ടുള്ള വഴിയടഞ്ഞു. പാട്ട് കൊണ്ട് ജീവിക്കാനാവില്ല. പി.എസ്.സി ടെസ്റ്റിനുള്ള ഗൈഡുകളും മറ്റു ചില പഠനസഹായികളുമൊക്കെ വാങ്ങി ചെറിയ മാർജിനിൽ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ നടന്ന് വിൽപന നടത്തി. ആരെങ്കിലും പാടാൻ ആവശ്യപ്പെടുമ്പോൾ അവർക്കൊക്കെ പാട്ട് പാടിക്കൊടുത്തു. 
സംഗീതലോകത്ത് പിടിച്ചുനിൽക്കണമെന്ന് ഹാരിസ് ഏറെ ആശിച്ചു. 250- ലധികം ഹിന്ദി, മലയാളം സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും മറ്റും പാടി ഹൃദിസ്ഥമാക്കി. പാട്ടുകളത്രയും 'കാണാതെ പഠിച്ചു' വെന്ന് പറഞ്ഞാൽ, അതാവും അക്ഷരാർഥത്തിൽ ശരി. മുഹമ്മദ് റഫിയുടെ അതേ ശബ്ദത്തിൽ, അതേ ആലാപനത്തികവോടെ പാടാൻ സാധിച്ചത് ഹാരിസിന് ലഭിച്ച ദൈവാനുഗ്രഹം. കണ്ണും ചിമ്മി നമ്മൾ കണ്ണില്ലാതെ പാടുന്ന ഹാരിസിന്റെ ഗാനങ്ങൾക്ക് ചെവിയോർത്ത് നോക്കൂ.

നിശ്ചയമായും അത് റഫിസാഹിബ് പാടുകതന്നെയാണെന്ന് തോന്നും. ശബ്ദത്തിന് അത്രയും അദ്ഭുതകരമായ സാമ്യം. ഇന്നോളം കേരളം വിട്ടുപോകാത്ത ഹാരിസ്, ഹിന്ദി പാട്ടുകൾ നിരന്തരം കേട്ടാണ് അവയുടെ ഉച്ചാരണവും സ്വരസ്ഫുടതയുമെല്ലാം അക്ഷരംപ്രതി തെറ്റില്ലാതെ മനസ്സിലാക്കി ആലപിച്ചു പരിശീലിച്ച് ലക്ഷ്യം കണ്ടത്. പ്രശസ്തരായ പല പാട്ടുകാരുടേയുമൊപ്പം വേദി പങ്കിടാൻ ഹാരിസിന് അവസരമുണ്ടായി. കണ്ണൂർ ഷെരീഫ്, താജുദ്ദീൻ വടകര, സലീം കോടത്തൂർ, തൻസീർ കൂത്തുപറമ്പ് തുടങ്ങിയവരോടൊപ്പമെല്ലാം മലബാറിന്റെ വിവിധ കേന്ദ്രങ്ങളിൽ ഹാരിസ് പാടി. എല്ലാ പാട്ടുകളുടേയും കരോക്കെ തന്റെ വാക്മാനിൽ റെക്കാർഡ് ചെയ്ത് അവയെല്ലാം പ്രത്യേകനമ്പറിൽ സൂക്ഷിച്ച് ഗാനങ്ങൾക്കൊപ്പം യഥാവസരം ശ്രുതി നൽകി. ജനം ആവേശത്തോടെ ഹാരിസിന്റെ പാട്ടുകൾ ഏറ്റെടുത്തു. വളാഞ്ചേരിയിലെ ഒരു പ്രാദേശിക ക്ലബ് വാർഷികത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച ഹാരിസ്, കല്യാണങ്ങൾക്കും വാർഷികാഘോഷങ്ങൾക്കും മറ്റു ചെറുതും വലുതുമായ പ്രോഗ്രാമുകൾക്കുമെല്ലാം സ്ഥിരസാന്നിധ്യമായി. 
ഇതാദ്യമായാണ് ജിദ്ദയിലെത്തിയത്. ആദ്യവിദേശയാത്ര. സുഹൃത്തും ഗായകനും സഹായിയുമായ കൊണ്ടോട്ടി കിഴിശ്ശേരിയിലെ 'മുഹമ്മദ് പാട്ടുകാരൻ ' ഹാരിസിന്റെ സഹയാത്രികനായി. പാട്ടുകാരൻ എന്നത് മുഹമ്മദിന്റെ കുടുംബപ്പേരാണ്. പാട്ടിൽ താൽപര്യമുള്ള ഈ മുൻപ്രവാസിക്ക് ചേരുന്ന കുടുംബപ്പേര്.

 


ഉംറ നിർവഹണത്തിനും മദീനാ യാത്രക്കുമെല്ലാം ഹാരിസിന്റെ സഹായി മുഹമ്മദ് തന്നെ. അതിനിടെയായിരുന്നു ജിദ്ദയിലെത്തിയതും ഇശൽ കലാവേദിയുടെ സദസ്സിൽ സാന്ദ്രരാഗങ്ങളുടെ സംഗീതമഴ പെയ്യിച്ചതും. ഹാരിസിന്റെ പാട്ട് ആസ്വാദകർ ഏറ്റെടുത്തു- ആനേ സെ ഉസ്‌കെ ആയെ ബഹാർ...
സദാ പ്രസന്നഭാവത്തിലാണ് നമുക്ക് ഹാരിസിനെ കാണാനാവുക. ഇത്രയധികം പാട്ടുകൾ കാണാപ്പാഠമാക്കിയ അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. പാട്ടിന്റെ പ്രണയിയായ മലപ്പുറം പന്തല്ലൂരിലെ നുസൈബ കൂടി ഹാരിസിന്റെ ജിവിതത്തിലേക്ക് കടന്നുവന്നതോടെ ജീവിതം സംഗീതമയം. നുസൈബയുടെ ബാഹ്യലോകവും ഇരുട്ടിലാണ്. പൂർണമായും അന്ധത ബാധിച്ചില്ലാത്തത് കൊണ്ട് കാര്യങ്ങളൊക്കെ യഥേഷ്ടം നിർവഹിക്കാനാവുന്നുവെന്നത് ഭാഗ്യം. 
കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിന് വേറെയെന്ന പാട്ട് ഹാരിസ് മനസ്സിൽ മൂളും. ബ്രെയിൽ ലിപി പഠിച്ചിട്ടുള്ള നുസൈബ, എം.എ (ഹിസ്റ്ററി), ബി.എഡുകാരിയാണ്. ചില പി.എസ്.സി ടെസ്റ്റുകളൊക്കെ എഴുതിയെങ്കിലും ജോലി ആയിട്ടില്ല. നുസൈബയിൽ നിന്ന് ഹാരിസ് ബ്രെയിൽ ലിപിയിൽ വായിക്കാൻ പഠിച്ചു. സൗദി പ്രവാസിയിൽ നിന്ന് പാരിതോഷികമായി ലഭിച്ച ബ്രെയിൽ ലിപിയിലുള്ള ഖുർആൻ വീട്ടിലുണ്ടെന്നും അത് നോക്കി മുഴുവൻ സൂറത്തുകളും ഓതാൻ പരിശീലിക്കുന്നുണ്ടെന്നും ഹാരിസ് പറഞ്ഞു.
ഹാരിസിനും നുസൈബക്കും ഒരു മകൾ - ഹാദിയ. ആറാം ക്ലാസുകാരിയായ ഹാദിയയുടെ ലോകം പ്രകാശപൂർണമാണ്. കാഴ്ചയില്ലാത്ത ഉമ്മയേയും ബാപ്പയേയും ഇളംപ്രായത്തിലും ആവേശത്തോടെ അവൾ പരിചരിക്കുന്നു. 


കരോക്കെയ്ക്ക് അനുസരിച്ച് പാടാൻ പരിശീലിക്കുമ്പോൾ തികച്ചും സ്വരപ്പൊരുത്തമുണ്ടാക്കാനുള്ള യത്‌നം കഠിനമാണെന്ന് ഹാരിസ് പറഞ്ഞു. ഇത്രയധികം പാട്ടുകളുടെ ഉച്ചാരണം തെറ്റാതെ പാടുന്നതിൽ സ്വരസാധന പ്രധാനമാണെന്ന് ഹാരിസിനറിയാം. പരമാവധി അതിന് ശ്രമിക്കാറുണ്ട്. ഉത്തരേന്ത്യക്കാരുള്ള സദസ്സിലൊക്കെ ഹിന്ദി ഗാനങ്ങൾ പാടുമ്പോൾ ആദ്യം പേടിയായിരുന്നു. ഉച്ചാരണം തെറ്റുമോ എന്ന്. പിന്നെപ്പിന്നെ എല്ലാം ശരിയായി. 
എട്ടുവർഷം മുമ്പ് മരിച്ച രവീന്ദ്രജെയിൻ എന്ന ബോളിവുഡ് സംഗീതജ്ഞൻ പൂർണമായും അന്ധനായിരുന്നുവെന്ന് ഹാരിസ് കേട്ടിട്ടുണ്ട്. ചോർ മചായെ ഷോർ, ഗീത് ഗാതാ ചൽ, യേശുദാസ് ആദ്യമായി ഹിന്ദിയിൽ പാടിയ ചിറ്റ് ചോർ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം അകക്കണ്ണിന്റെ കാഴ്ചകൊണ്ടാണ് രവീന്ദ്ര ജെയിൻ ചിട്ടപ്പെടുത്തിയതും ചില ഗാനങ്ങൾ അദ്ദേഹം തന്നെ പാടിയതും. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌സൽ യൂസുഫ് എന്ന സംഗീത സംവിധായകനും കാഴ്ചശേഷി നഷ്ടപ്പെട്ട കലാകാരനാണ്. ചന്ദ്രനിലേക്കൊരു വഴി, കലണ്ടർ, ബോംബെ മാർച്ച്, ഇമ്മാനുവൽ തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ച അഫ്‌സൽ യൂസുഫിന്റെ കലാജീവിതത്തിന്റെ അന്തർലോകവും രാഗതാളങ്ങളുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നു.
ഹാരിസ് പാട്ടുകൾ തിരയുന്നതും മ്യൂസിക്കിനായി കരോക്കെയിൽ വിരലമർത്തുന്നതുമെല്ലാം അദ്ദേഹത്തിന് മാത്രം മനസ്സിലാകുന്ന ചില പ്രത്യേക കോഡ് നമ്പറുകളിൽ അവ സൂക്ഷിച്ചാണ്. മൊബൈലിലെ ടോക്ബാക്ക് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സന്ദേശങ്ങളയക്കുന്നതും സമയം അറിയുന്നതുമെല്ലാം. ഹാരിസിന്റെ വാട്‌സാപ്പ് നമ്പർ: 00919048345674.

Latest News